കൊയിലാണ്ടി: സ്കൂളിൽനിന്നു കൂട്ടുകാർക്കൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്കു പോവുകയായിരുന്ന വിദ്യാർഥിനി റോഡിൽ തെറിച്ചുവീണ സംഭവത്തിൽ സ്കൂൾ അധികൃതർ അടിയന്തര യോഗം ചേർന്നു.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. കൊയിലാണ്ടി കോതമംഗലം ജിഎൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി മണമൽ ചെമ്പിൽ വയൽ രാകേഷിന്‍റെ മകൾ ആരാധ്യ (ആറ്) യാണ് ഓട്ടോയിൽനിന്നു തെറിച്ചു വീണത്. കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിനു സമീപം നാലോടെയായിരുന്നു സംഭവം.
അമിതവേഗത്തിൽ പോവുകയായിരുന്നു ഓട്ടോറിക്ഷയിൽനിന്നു കുട്ടി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. കുട്ടി തെറിച്ചു വീണത് അറിയാതെ ഒാട്ടോ കുറെക്കൂടി മൂന്നോട്ട് ഓടി. വീണ ഉടൻതന്നെ റോഡിൽനിന്നു ചാടി എഴുന്നേൽക്കുന്ന കുട്ടിയുടെ ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ കാലിനും കൈയ്ക്കും പരിക്കുണ്ട്.
സംഭവം നടന്ന ഉടൻ ഓടിക്കൂടിയവർ കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സ്കൂൾ വിദ്യാർഥികളെയുംകൊണ്ടു പോകുന്ന പല വാഹനങ്ങളും സമയത്തിന് എത്താൻ അമിതവേഗത്തിയിലാണ് പോകുന്നതെന്ന പരാതി നേരത്തെ ഉയർന്നിട്ടുണ്ട്.
കുട്ടികൾ വീഴാതിരിക്കാൻ ഓട്ടോയിൽ സുരക്ഷാവേലി വേണമെന്നാണ് നിർദേശമെങ്കിലും പല വാഹനങ്ങളിലും ഇതില്ലെന്നും ആക്ഷേപവും ഉണ്ട്. അനുവദനീയമായതിൽ കൂടുതൽ കുട്ടികളെ ഒാട്ടോയിൽ കുത്തിനിറച്ചു കൊണ്ടുപോകുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സംഭവത്തെത്തുടർന്നു സ്കൂൾ അധികൃതർ സ്കൂളിൽനിന്നു വിദ്യാർഥികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരുടെ യോഗം വിളിച്ചു ചേർത്തു വിഷയം ചർച്ച ചെയ്തു.