Kerala
തിരുവനന്തപുരം : ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് ലോറിക്കടിയിൽപ്പെട്ട് എൻജിനീയറിംഗ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രി എട്ടിന് കമലേശ്വരത്തുവച്ചുണ്ടായ അപകടത്തിൽ പാച്ചല്ലൂർ മുഹമ്മദ് അഷറഫിന്റെയും സുമയ്യയുടെയും മകൻ ആരിഫ് മുഹമ്മദ് (21) ആണ് മരിച്ചത്.
വണ്ടിത്തട എസിഇ എൻജിനീയറിംഗ് കോളജിലെ മൂന്നാംവർഷ വിദ്യാർഥിയാണ് ആരിഫ് മുഹമ്മദ്. പാച്ചല്ലൂരിലെ വീട്ടിൽനിന്ന് നഗരത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. അപകടം നടന്ന ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. റിസ്വാൻ, അഫ്സൽ എന്നിവർ ആരിഫിന്റെ സഹോദരങ്ങളാണ്.
Kerala
കൊച്ചി: സ്കൂളിലേക്കു പോയ പ്ലസ് വൺ വിദ്യാർഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. ഇൻസ്റ്റഗ്രാം സുഹൃത്തായ കൊറിയൻ സ്വദേശിയായ യുവാവിന്റെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്ന് കാണിച്ച് പെൺകുട്ടി എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തി.
ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) യെയാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കുറിപ്പ് ലഭിച്ചത്. കഴിഞ്ഞ 19ന് കൊറിയൻ സ്വദേശിയായ യുവാവ് മരിച്ചു. ഇയാളുടെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്നാണ് പെൺകുട്ടി കുറിപ്പിൽ എഴുതിയിരിക്കുന്നത്.
സംഭവത്തിൽ ചോറ്റാനിക്കര പേലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവ് ശരിക്കും മരിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ആദിത്യയുടെ ഫോൺ അടക്കമുള്ള വസ്തുക്കൾ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.
ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെയാണ് മണിക്കൂറുകള്‍ക്കകം മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുപരിസരത്തെ ക്വാറിയോട് ചേര്‍ന്നുള്ള വെള്ളക്കെട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മാമലയിലെ ഒരു പാറമടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു സ്കൂള്‍ ബാഗ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പോലീസിനെ വിവരം അറിയിച്ചത്. ബാഗ് കണ്ട് സംശയം തോന്നി നാട്ടുകാരും പോലീസും നടത്തിയ പരിശോധനയില്‍ പാറമടയ്ക്കുള്ളിലെ വെള്ളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Kerala
മണ്ണാർക്കാട്: കസാക്കിസ്ഥാനിൽ അപകടത്തിൽ മരിച്ച മണ്ണാർക്കാട് മുണ്ടക്കണ്ണി ചുള്ളിശേരി വീട്ടിൽ മോഹനൻ - സജിത ദമ്പതികളുടെ മകൾ മിലി മോഹന്റെ (25) മൃതദേഹം നാട്ടിലെത്തിക്കുമെന്നു ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. സെമി മെഡിക്കൽ യൂണിവേഴ്സിറ്റിയിൽനിന്നു ഖസാക്കിസ്ഥാനിലെ ഓസ്കാനിലേക്കു വിനോദയാത്ര പോയി മടങ്ങിവരുമ്പോൾ മൂടൽമഞ്ഞിൽ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കണ്ണൂർ സ്വദേശിനി ജെസീനയ്ക്കു പരിക്കേറ്റു.
എംബിബിഎസ് നാലാംവർഷ വിദ്യാർഥിനിയായിരുന്നു മിലി മോഹൻ.
District News
പട്ടാന്പി: ആമയൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കിഴക്കേക്കര മാങ്കുളത്തിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ദാരുണസംഭവം. ആമയൂർ വരിക്കോട്ടിൽ സിദ്ദിഖിന്റെ മകൻ അജ്മലാണ് (13) മരിച്ചത്. കൊപ്പം ഗവ. ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.
Kerala
എരുമേലി: ബൈക്ക് നിയന്ത്രണം തെറ്റി പിന്നിൽ വന്ന ശബരിമല തീർഥാടകരുടെ വാഹനത്തിന്റെ അടിയിലേക്ക് വീണുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ വിദ്യാർഥി എരുമേലി കണ്ണിമല പഴയതോട്ടം ജെസ്വിൻ സാജു (19) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ജെസ്വിനെ 26-ാം മൈൽ മേരി ക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ഇന്നലെ രാവിലെ 5.30ന് എരുമേലിക്കു സമീപമായിരുന്നു അപകടം. മൂവാറ്റുപുഴയിൽ പഠിക്കുന്ന സഹോദരൻ ജേക്കബ് സാജുവിനെ ബസിൽ കയറ്റി വിടാൻ ബൈക്കിൽ വരുമ്പോൾ നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിലൂടെ നടന്നു പോവുകയായിരുന്ന തീർഥാടകരെ തട്ടിയശേഷം പിന്നിൽ വന്ന തീർഥാടക വാഹനത്തിന്റെ അടിയിലേക്ക് വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
ബൈക്കിൽനിന്ന് തെറിച്ചു വീണ ജെസ്വിൻ തീർഥാടക വാഹനത്തിന്റെ അടിയിൽപ്പെട്ട നിലയിലായിരുന്നു. റോഡിന്റെ എതിർ വശത്തേക്ക് തെറിച്ചുവീണ സഹോദരന് കയ്യിൽ മുറിവേറ്റിരുന്നു.
സംസ്കാരം ഇന്ന് മൂന്നിന് കണ്ണിമല സെന്റ് ജോസഫ് പള്ളിയിൽ. ഇന്നലെ മൃതദേഹം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ പൊതുദർശനത്തിന് വച്ചു.
നൂറുകണക്കിനു പേർ അന്തിമോപചാരം അർപ്പിച്ചു. പിതാവ് സാജു കുര്യൻ (ഹെഡ്മാസ്റ്റർ, സെന്റ് ആന്റണീസ് ഹൈസ്കൂൾ, മുണ്ടക്കയം), അമ്മ ഷെറിൻ ആൻസ് ജേക്കബ് (അധ്യാപിക, സെന്റ് തോമസ് സ്കൂൾ, എരുമേലി). സഹോദരങ്ങൾ: ജേക്കബ് സാജു (വിദ്യാർഥി, നിർമല കോളജ്, മൂവാറ്റുപുഴ), ജൂവൽ സാജു (വിദ്യാർഥി, സെന്റ് ആന്റണീസ് ഹൈസ്കൂൾ, മുണ്ടക്കയം).
District News
പയ്യോളി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരണമടഞ്ഞു. ഇരിങ്ങല്‍ കുന്നും പുറത്ത് സത്യന് -ശോഭന ദമ്പതികളുടെ മകന് അശ്വിനാ (19)ണ് മരിച്ചത്.
പിലാത്തറ എംജിഎം സില്‍വര്‍ ജൂബിലി പോളി ടെക്നിക് കോളജ് ഓട്ടോ മൊബൈല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച മഞ്ഞക്കുളം പ്രതീക്ഷ നഗറില്‍ നിയന്ത്രണം വിട്ട കാര്‍, അശ്വിന് സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. സ്ക്കൂട്ടറിന് പിറകില്‍ യാത്ര ചെയ്തിരുന്ന ബന്ധു സാരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
District News
കോടഞ്ചേരി: ചാലിപ്പുഴയില്‍ ചെമ്പുകടവ് ഭാഗത്ത് കുഴിമറ്റത്തില്‍ കടവില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കണ്ണോത്ത് കളപ്പുറം സ്വദേശി പുറ്റിടംവിളയില് രാജകുമാറിന്റെ മകന് അനീഷ് (19)ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുതുപ്പാടി കാരക്കുന്ന് പൊതു ശ്മശാനത്തില്‍. മാതാവ്: ദേവു. സഹോദരി: അഞ്ചു.
Kerala
മലപ്പുറം: താര് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പള്ളിക്കല്‍ ബസാര്‍ സ്വദേശി ധനഞ്ജയ് (16) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു. മലപ്പുറത്തെ കൊളപ്പുറം - കുന്നുംപുറം - എയര്‍പോര്‍ട്ട് റോഡില്‍ ചെങ്ങാനിക്കടുത്ത് തോട്ടശേരി മല്ലപ്പടിയിലാണ് അപകടമുണ്ടായത്.
കൊണ്ടോട്ടി എയര്‍പോര്‍ട്ട് സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ട താര് ജീപ്പില്‍ ഉണ്ടായിരുന്നത്. ജീപ്പ് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ നാട്ടുകാര്‍ ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ, ധനഞ്ജയിന്റെ ജീവന് രക്ഷിക്കാനായില്ല. നാട്ടുകാര്‍ ചേര്‍ന്ന് ജീപ്പ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്ത് എടുത്തത്.
കൂടെയുണ്ടായിരുന്ന ഹാഷിം, ഷമീം, ഫഹദ്, ആദര്‍ശ് എന്നിവരെ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Kerala
കാസർഗോഡ്: സ്കൂള്‍ കായികമേളയ്ക്കിടെ കുഴഞ്ഞുവീണ നാലാംക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മംഗൽപാടി ജി.ബി.എൽപി സ്കൂളിലെ വിദ്യാർഥി ഹസൻ റസ (11) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു സംഭവം. കുഴഞ്ഞുവീണ ഉടൻ തന്നെ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശി ഇൽസാഫലിയുടെ മകളാണ് ഹസൻ റസ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.