ചെങ്ങന്നൂർ: ശബരിമല സ്വർണക്കടത്ത് കേസിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്ത തന്ത്രി കണ്ഠരര് രാജീവര്ക്കെതിരായ നടപടി സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ജാമ്യം ലഭിച്ച ശേഷം ചെങ്ങന്നൂരിലെ വസതിയിലെത്തി തന്ത്രിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ സർക്കാരിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞതിലുള്ള വിരോധം തീർക്കാനാണ് തന്ത്രിയെ ലക്ഷ്യമിട്ടതെന്ന് എംപി ആരോപിച്ചു. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റുന്ന പ്രവണതയാണ് പിണറായി സർക്കാർ തുടരുന്നത്. കോടതിയുടെ ഭാഗത്തുനിന്നുണ്ടായ നിരീക്ഷണങ്ങൾ തന്ത്രിക്കെതിരായ ആരോപണങ്ങളുടെ ദുർബലത വ്യക്തമാക്കുന്നതാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്ന തന്റെ ആദ്യകാല സംശയം ശരിയാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
വിശ്വാസ സമൂഹത്തിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഭിന്നാഭിപ്രായമുള്ളവരെ അടിച്ചമർത്തുന്ന രീതി ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ ഗൂഢാലോചന മൂലമാണ് താൻ അറസ്റ്റിലായതെന്ന് കൂടിക്കാഴ്ചയിൽ തന്ത്രി തന്നോട് പറഞ്ഞതായും നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചതായും എംപി അറിയിച്ചു. വിശ്വാസപരവും സാമൂഹികവുമായ വിഷയങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന സർക്കാർ ശൈലി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണകൂടത്തിന്റെ സമ്മർദം മൂലം നിരപരാധികൾ പോലും നിയമപോരാട്ടം നടത്തേണ്ടി വരുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണ്. തന്ത്രിയുടെ നിയമപോരാട്ടങ്ങൾക്ക് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു