കൊച്ചി: എഫ്സിആര്‍എ നിയമഭേദഗതിക്കെതിരെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി. ഭേദഗതിയില്‍ നീതി നിഷേധമുണ്ട്. ബിൽ ഭരണഘടനാ വിരുദ്ധമെന്നും കെസിബിസി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബിൽ പാര്‍ലമെന്‍ററി സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും അഭ്യന്തര മന്ത്രിക്കും കെസിബിസി കത്തയച്ചു.
ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക അവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിക്കുന്നതാണ് ബിൽ. ജാതി-മത ഭേദമന്യേ സന്നദ്ധ സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും ആരാധനാലയങ്ങളും അനായാസമായി പിടിച്ചെടുക്കാനാകുന്ന അധികാര ദുര്‍വിനിയോഗത്തിന്‍റെ നിരവധി സാധ്യതകള്‍ ഈ ഭേദഗതിയിലൂടെ ഉണ്ടാവുന്നത് ആശങ്കാജനകമാണ്.
കത്തോലിക്ക സഭയുടേതുള്‍പ്പെടെ നിയമാനുസൃതമായി പ്രവര്‍ത്തിച്ചു വരുന്ന നിരവധി സന്നദ്ധ സംഘടനകളുടെ എഫ്‌സിആര്‍എ അക്കൗണ്ടുകള്‍ പുതുക്കി നല്‍കാത്ത സാഹചര്യമാണ് നിലവില്‍. അതിനു പുറമേ അനിയന്ത്രിത അധികാരത്തോട് കൂടിയുള്ള പുതിയ സംവിധാനങ്ങള്‍ സന്നദ്ധ സേവന മേഖലയില്‍ മതപരവും വര്‍ഗീയവുമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ഇടയാകും.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ബിൽ പൊതു സമൂഹത്തിലോ പാര്‍ലമെന്‍റിലോ വിശദമായ ചര്‍ച്ചയ്ക്ക് പോലും വന്നിട്ടില്ല. ആയതിനാല്‍ കൂടുതല്‍ പഠനത്തിനും ചര്‍ച്ചക്കുമായി ഈ ബില്ല് പാര്‍ലമെന്‍ററി സബ്ജക്ട് കമ്മിറ്റിക്ക് വിടണം എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെസിബിസി പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു.
കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ 32 കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ പങ്കെടുത്തു.