ന്യൂയോർക്ക് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നതിനായുള്ള മത്സരം മുറുകുന്നതിനിടെ, തങ്ങളുടെ സബ്സ്ക്രിപ്ഷൻ നിരക്കുകളും എപിഐ സേവനങ്ങളുടെ വിലയും കുറയ്ക്കാൻ എഐ കമ്പനിയായ ഓപ്പൺഎഐ ആലോചിക്കുന്നതായി റിപ്പോർട്ട്. ആന്ത്രാപിക് അടക്കമുള്ള എതിരാളികളിൽ നിന്നുള്ള കടുത്ത വെല്ലുവിളി നേരിടുന്നതിനും ഉപഭോക്താക്കളെ നിലനിർത്തുന്നതിനുമാണ് കമ്പനിയുടെ ഈ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എഐ സേവനങ്ങളുടെ വർധിച്ചുവരുന്ന ചെലവിനെക്കുറിച്ച് ഉപഭോക്താക്കൾ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കമ്പനി വിലക്കുറവിനെക്കുറിച്ച് ആലോചിക്കുന്നത്. എഐ പ്രോസസ്സിംഗിനായി ഉപയോഗിക്കുന്ന ടോക്കണുകളുടെ നിരക്ക് കുറയ്ക്കുന്ന കാര്യം ഓപ്പൺഎഐയുടെ സജീവ പരിഗണനയിലാണ്. എപിഐ വഴിയും എന്റർപ്രൈസ് സേവനങ്ങൾ വഴിയും എഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ ഈ ടോക്കണുകളുടെ അളവ് അടിസ്ഥാനമാക്കിയാണ് കമ്പനികൾ നിരക്ക് ഈടാക്കുന്നത്.
എഐ സാങ്കേതികവിദ്യ വൻതോതിൽ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ വരുന്ന ചെലവിനെകുറിച്ച് ലോകമെമ്പാടുമുള്ള കമ്പനികൾ ഇപ്പോൾ ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷങ്ങളിൽ കമ്പനികൾ എഐ മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തുകയും വലിയ അളവിൽ ടോക്കണുകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. എഐ രംഗത്ത് 'ടോക്കൺമാക്സിങ്' എന്നറിയപ്പെട്ടിരുന്ന ഈ പ്രവണത പക്ഷേ, നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ദീർഘകാലം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് പല കമ്പനികളും വ്യക്തമാക്കുന്നത്.
വിലനിർണയം കമ്പനി നേരിടുന്ന വലിയൊരു പ്രതിസന്ധിയാണെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ തന്നെ നേരത്തെ സമ്മതിച്ചിരുന്നു. നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും, വിപണിയിലെ മത്സരം കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കളെ കൂടെ നിർത്താൻ ഇതാണ് ഏക പോംവഴിയെന്നാണ് കമ്പനിക്കുള്ളിലെ വിലയിരുത്തൽ. ഓപ്പൺഎഐയുടെ പ്രധാന എതിരാളികളായ ആന്ത്രാപിക്കും സമാനമായ വിലക്കുറവ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതായാണ് വിവരം. ഇതോടെ വരും ദിവസങ്ങളിൽ എഐ വിപണിയിൽ കടുത്ത വിലയുദ്ധത്തിന് സാക്ഷ്യം വഹിച്ചേക്കാം.
അതേസമയം, എഐ മേഖലയിലെ നിക്ഷേപകരുടെ ആവേശം മുൻപത്തെ അപേക്ഷിച്ച് അല്പം കുറഞ്ഞു വരുന്ന സമയത്താണ് ഈ പുതിയ നീക്കങ്ങൾ നടക്കുന്നത്. വില കുറയ്ക്കാൻ ആലോചിക്കുമ്പോഴും വിപണി വിപുലീകരിക്കാനുള്ള ശ്രമങ്ങളുമായി ഓപ്പൺഎഐ മുന്നോട്ട് പോവുകയാണ്. കമ്പനി ഉടൻ തന്നെ ഐപിഒയ്ക്ക് അപേക്ഷ നൽകുമെന്നും, വൺ ട്രില്യൺ ഡോളർ (ഒരു ലക്ഷം കോടി ഡോളർ) മൂല്യമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ ആന്ത്രാപിക്കും പബ്ലിക് ലിസ്റ്റിംഗിനായി ഒരുങ്ങുന്നതോടെ എഐ ലോകത്തെ മത്സരം പുതിയൊരു തലത്തിലേക്ക് കടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.