റോം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന യുദ്ധങ്ങളിലും അക്രമങ്ങളിലും ആശങ്ക രേഖപ്പെടുത്തിയും ദുരിതമനുഭവിക്കുന്നവർക്കായി പ്രാർഥനകൾ ശക്തമാക്കാൻ ആഹ്വാനം ചെയ്തും ലെയോ പതിനാലാമൻ മാർപാപ്പ.
വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോർഫോ ഇന്നലെ ത്രിസന്ധ്യാ പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
യുദ്ധവും അക്രമവും തകർത്ത വിവിധ രാജ്യങ്ങളിലെ സംഭവവികാസങ്ങളെ അതീവ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് മാർപാപ്പ പറഞ്ഞു. “ഈ സംഘർഷങ്ങൾ കാരണം ദുരിതമനുഭവിക്കുന്നവരെയും മരിക്കുന്നവരെയും നാം മറക്കരുത്. സമാധാനത്തിനായുള്ള ആത്മാർഥമായ ശ്രമങ്ങൾക്കൊപ്പം നമ്മുടെ നിരന്തരമായ പ്രാർഥനകളും ചേർത്തുവയ്ക്കാം” - മാർപാപ്പ ഓർമിപ്പിച്ചു.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്ന തിന്റെയും ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളും തുടർന്ന് കുവൈറ്റിലെ യുഎസ് സൈനിക താവളങ്ങൾക്കുനേരേ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളും ഉൾപ്പെടെ പശ്ചിമേഷ്യയിലുണ്ടായ പുതിയ സംഘർഷാവസ്ഥയുടെയും പശ്ചാത്തലത്തിലാണു മാർപാപ്പയുടെ ആഹ്വാനം.
ക്രൈസ്തവർ പുലർത്തേണ്ട വിനയത്തെയും കാരുണ്യത്തെയും കുറിച്ച് ഓർമിപ്പിച്ച മാർപാപ്പ, ബലപ്രയോഗത്തിലൂടെയോ ആധിപത്യത്തിലൂടെയോ ആഡംബരത്തോടെയോ കടന്നുവരുന്ന ഒരു ശക്തനായ ഭരണാധികാരിയായി ദൈവത്തെ സങ്കൽപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ഈമാസം 27 വരെ മാർപാപ്പ കസ്തേൽ ഗണ്ടോൾഫോയിൽ വിശ്രമത്തിൽ തുടരും.