വടക്കഞ്ചേരി: പാൽവില കൂട്ടുന്നതിനൊപ്പം കാലിത്തീറ്റയുടെ വിലയും കൂട്ടുന്നത് നിർത്തണമെന്ന് ക്ഷീരകർഷകർ. ഇതുവഴി കർഷകർക്കും പാൽ ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയാസങ്ങളുണ്ടാക്കുകയാണെന്ന് മൂന്നര പതിറ്റാണ്ടായി പശുക്കളെ വളർത്തി ഉപജീവനമാർഗം കണ്ടെത്തുന്ന മംഗലം മിച്ചാരംകോട് കോയു പറഞ്ഞു.
കാലിത്തീറ്റ, പരുത്തിപിണ്ണാക്ക്, ഗോതമ്പ് തവിട് തുടങ്ങി എല്ലാത്തിനും തോന്നും മട്ടിലാണ് വില ഉയരുന്നതെന്ന് കർഷകർ പറയുന്നു. ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ മേഖലയിൽ നിന്നും കർഷകരുടെ വലിയ കൊഴിഞ്ഞുപോക്കുണ്ടാകും. ക്ഷീരസംഘങ്ങളുടെ നിലനിൽപ്പും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. നിലവിൽ 25ൽ കൂടുതൽ സംഘങ്ങൾ ജില്ലയിൽ അടച്ചു പൂട്ടലിന്റെ വക്കിലാണെന്നാണ് കണക്കുകൾ. ദിവസം മുപ്പതും നാല്പതും ലിറ്റർ മാത്രം പാൽ അളക്കുന്ന സംഘങ്ങളുമുണ്ട്. ഇത്തരം സംഘങ്ങൾക്ക് പിടിച്ചുനിൽക്കാനാകില്ല.
ജീവനക്കാർക്ക് ശമ്പളവും മറ്റു ചെലവുകളുമായി മുന്നോട്ടു പോകില്ല. തമിഴ്നാട്ടിൽ നിന്നും പാൽ വരുന്ന ചിറ്റൂർ മേഖലയിൽ മാത്രമാണ് സംഘങ്ങൾ ശരിയാംവണ്ണം പ്രവർത്തിക്കുന്നത്. ഉത്പാദന ചെലവിനനുസരിച്ച് വരുമാനം ഇല്ലാത്തതും പുതു തലമുറക്കാരാരും ഈ രംഗത്തേക്ക് കടന്നുവരാത്തതും മറ്റു തൊഴിൽ മേഖലപ്പോലെ ക്ഷീരമേഖലയും നേരിടുന്ന വലിയ വെല്ലുവിളികളാണ്.
ഞായറെന്നോ തിങ്കളെന്നോ വ്യത്യാസമില്ലാതെ മഴയും വെയിലും നോക്കാതെ ഉറക്കം കളഞ്ഞ് പണിയെടുത്ത് മടുക്കുന്ന കൃഷിയാണ് പശു വളർത്തലെന്ന് ക്ഷീരകർഷകർ പറയുന്നു.ക്ഷീരകർഷകരും സംഘങ്ങളും ഇല്ലാതായാൽ കൃത്രിമപാലിന്റെ വരവും കൂടും.
ഇത് നാട്ടിൽ മാറാരോഗികളാകുന്നവരുടെ എണ്ണം പെരുകാനും കാരണമാകും. തൊഴിലുറപ്പു പദ്ധതിയിൽ ക്ഷീരകർഷകരെ ഉൾപ്പെടുത്തി പശു വളർത്തൽ തൊഴിൽ ദിനങ്ങളായി കണ്ട് ക്ഷീരകർഷകരെ രക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇത്തരത്തിൽ ആകർഷകമായ പദ്ധതികൾ സർക്കാർ നടപ്പിലാക്കിയില്ലെങ്കിൽ നിലനിൽക്കുന്ന ക്ഷീരകർഷകർ കൂടി രംഗം വിട്ടുപോകും.