ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 94 പേർ മരിച്ചു. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണു ദുരന്തത്തിനു കാരണം.
55 പേരും മരിച്ചത് വടക്കൻ സുമാത്ര പ്രവിശ്യയിലാണെന്ന് ഇന്തോനേഷ്യൻ അധികൃതർ പറഞ്ഞു. മലയോരപ്രദേശങ്ങളിൽ ഗ്രാമങ്ങൾ അപ്പാടെ ഒലിച്ചുപോയി എന്നാണു റിപ്പോർട്ട്. പ്രവിശ്യയിലെ 12 നഗരങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. വൈദ്യുതിവിതരണ സംവിധാനങ്ങളും ടെലിഫോൺ ശൃംഖലയും തകർന്നു.
പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ 15 നഗരങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി.17,000 വീടുകൾ വെള്ളത്തിൽ മുങ്ങിയെന്നാണു കണക്ക്. 23,000 പേരെ അഭയകേന്ദ്രങ്ങളിലേക്കു മാറ്റി.
റോഡുകളും പാലങ്ങളും തകർന്നതും യന്ത്രോപകരണങ്ങളുടെ അഭാവവും രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
വടക്കൻ സുമാത്രയിലെ ബതാംഗ് തൊരു പട്ടണത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ ഏഴ് അജ്ഞാത മൃതദേഹങ്ങൾ പ്രദേശവാസികൾ കൂട്ടത്തോടെ മറവുചെയ്തു.
ദുരിതബാധിത മേഖലകളിൽ വിമാനത്തിലൂടെ സഹായവസ്തുക്കൾ വിതരണം ചെയ്യുന്നതായി ഇന്തോനേഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
തായ്ലൻഡിൽ മരണം 145 ആയി
തെക്കുകിഴക്കനേഷ്യൻ രാജ്യമായ തായ്ലൻഡിലും മഴ ദുരിതം വിതയ്ക്കുകയാണ്. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ മരണസംഖ്യ 145 ആയി. 30,000 പേർ അഭയകേന്ദ്രങ്ങളിൽ തുടരുന്നു.