Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷ്ണറുമായിരുന്ന എൻ. വാസുവിനും തന്ത്രി കണ്ഠര് രാജീവർക്കും സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മാർച്ച് ആദ്യവാരം ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി സമൻസ് അയച്ചത്.
തന്ത്രിയോട് മാർച്ച് നാലിന് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എസ്ഐടിയുടെ പ്രതിപട്ടികയിലുള്ള മുഴുവൻ ആളുകളെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
പോറ്റിയുമായുള്ള ബന്ധം, തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള തെളിവുകളിലുള്ള അപര്യാപ്തത തുടങ്ങിയവ പരിഗണിച്ചാണ് വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. സ്വാഭാവിക ജാമ്യമല്ലാത്ത ഈ വിധി തൊണ്ണൂറ് ദിവസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ലഭിച്ചത് തന്ത്രിക്ക് ആശ്വാസമാണ്.
അറസ്റ്റിലായി 41–ാം ദിവസമാണ് തന്ത്രിക്ക് ജാമ്യം കിട്ടിയത്. ഇത്ര വേഗത്തില്‍ ജാമ്യം കിട്ടുന്ന ആദ്യ പ്രതിയാണ് തന്ത്രി കണ്ഠര് രാജീവര്. തന്ത്രി എന്നുള്ള രീതിയിലാണ് ശബരിമലയില്‍ ഇടപെടല്‍ നടത്തിയതെന്നും സ്വര്‍ണാപഹരണ കേസുകളില്‍ പങ്കില്ലെന്നുമാണ് രാജീവര് കോടതിയെ അറിയിച്ചത്.
National
ചെന്നൈ: കരൂരിൽ ടിവികെയുടെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് സമൻസ് അയച്ച് സിബിഐ. ഈ മാസം 12ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ എത്തണമെന്നാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഈ നടപടി. നേരത്തെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തോട് വിജയ് സഹകരിച്ചിരുന്നില്ല. വിജയ് കൂടി ആവശ്യപ്പെട്ടതിന് തുടർന്നാണ് ദുരന്തത്തിൽ സിബിഐ അന്വേഷണം തുടങ്ങിയത്.
വിജയ്യുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ റാലിക്കിടെയാണ് കരൂരിൽ വൻ ദുരന്തമുണ്ടായത്. 2025 സെപ്റ്റംബർ 27ന് നടന്ന ദുരന്തത്തിൽ കുട്ടികളടക്കം 41 പേർ മരിച്ചിരുന്നു. വിജയ് എത്താൻ വൈകിയതും പോലീസ് അനുവദിച്ചതിലേറെ ജനങ്ങൾ എത്തിയതും ദുരന്തത്തിലേക്ക് നയിച്ചുവെന്നാണ് ആരോപണം.
മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞ് ടിവികെ സുപ്രീം കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
Kerala
വയനാട്: തിരുനെല്ലിയിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സിപിഎം പ്രവർത്തകർ വർഗീയ മുദ്രാവാക്യം വിളിച്ച വിഷയത്തിൽ പരാതി നൽകി മുസ്ലീം ലീഗ്. മുദ്രാവാക്യം വിളിച്ച സിപിഎം പ്രവർത്തകരോട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു.
തിരുനെല്ലി നരിക്കല്ലിലെ സിപിഎം ആഹ്ലാദപ്രകടനത്തിനിടെയാണ് സംഭവം. നെറികെട്ട വർഗീയ രാഷ്ട്രീയം സിപിഎമ്മിനെ കൊണ്ടുപോകുമെന്നും ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതേ സമയം, ഇത് ഏതെങ്കിലും സമുദായത്തിന് നേരെ വിളിച്ച മുദ്രാവാക്യമല്ലെന്നും ഒരു വ്യക്തിയെ പരാമർശിച്ചാണെന്നുമാണ് സിപിഎമ്മിന്റെ പ്രതികരണം.
പല തവണ വർഗീയ പരാമർശമുള്ള മുദ്രാവാക്യം വിളിക്കുകയും അവർ തന്നെ ഷൂട്ട് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു.