കത്തുന്ന വേനൽച്ചൂടിൽ സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും മൂന്ന്-നാല് ഡിഗ്രി സെൽഷസ് വരെ ചൂട് കൂടുതാലാണെന്നാണ് റിപ്പോർട്ടുകൾ. ഉഷ്ണതരംഗ സമാനമായ സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഏവരും ശ്രദ്ധപുലർത്തേണ്ടതുണ്ട്.
ശക്തമായ വെയിലേ റ്റാൽ ശരീരത്തിന്റെ താപനിലയുടെ നിയന്ത്രണം സാധ്യമാകാതെ വരികയും ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കഠിനമായ തലവേദന, ഹൃദയമിടിപ്പ് വർധിക്കുക, ചർമത്തിലെ നിറം വ്യത്യാസം, ഓക്കാനം, ഛർദി, ബോധക്ഷയം തുടങ്ങിയവ ലക്ഷണങ്ങളാകാം. ചിലരിൽ ശരീരം ചുവന്നു തടിച്ചു വരും. വെള്ളം നിറഞ്ഞ് കുമിളകൾ പോലെ വന്ന് തൊലി പൊളിഞ്ഞുപോകുന്നതിനും സാധ്യതയുണ്ട്. സൂര്യാഘാതം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇങ്ങനെ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. രോഗിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക, തണുത്ത വെള്ളം കുടിക്കാൻ നൽകുക തുടങ്ങിയ പ്രഥമശുശ്രൂഷകളും ഉടൻ ലഭ്യമാക്കണം.
സൂര്യരശ്മികൾ പതിച്ചാൽ മറ്റ് പ്രശ്നങ്ങളും
വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് അൾട്രാവയലറ്റ് രശ്മിയോടുള്ള അലർജി അഥവാ പോളിമോറസ് ലൈറ്റ് ഇറപ്ഷൻ. പുറത്തുനിന്നുള്ള കനത്ത വെയിൽ ഏറ്റവരിൽ കുറച്ചു സമയത്തിനകം ചൊറിച്ചിലോടുകൂടിയ ചുവന്ന തടിപ്പുകളോ കുരുക്കളോ കാണപ്പെടും. ഇത് നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റവരിൽ മാത്രമല്ല ജനാലകളിൽകൂടി ശക്തമായ സൂര്യപ്രകാശം ഏൽക്കുന്ന ആളുകളിലും കാണപ്പെടാറുണ്ട്. പോളിമോറസ് ലൈറ്റ് ഇറപ്ഷൻ വരാതിരിക്കാൻ ശരീരം പൂർണമായി മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം.
കൂടുതലായി ചൊറിച്ചിലും അസ്വസ്ഥതകളും വന്നു കഴിഞ്ഞാൽ ഓയിന്റ്മെന്റുകളോ ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകളോ കഴിക്കണം. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലം ടാനിംഗ് ഉണ്ടാകാനും സാധ്യതയുണ്ട്. പുറത്തുനിന്നു സൂര്യപ്രകാശം ഏറ്റ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത നിറത്തിലുള്ള കരുവാളിപ്പ് ആണ് ടാനിംഗ്. ഇത് വരാതിരിക്കാൻ മികച്ച സൺസ്ക്രീൻ ഉപയോഗിക്കുകയോ ശരീരം പൂർണമായി കവർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുകയോ വേണം. ടാനിംഗ് വന്നുകഴിഞ്ഞാൽ ചിലർക്ക് തനിയെ മാറും. ഇങ്ങനെ മാറിയില്ലെങ്കിൽ വൈദ്യസഹായം തേടി ഡി-ടാൻ ക്രീമുകൾ ഉപയോഗിച്ചു തുടങ്ങണം. ക്രീമുകൾ, സൺസ്ക്രീൻ എന്നിവ ഉപയോഗിച്ച ശേഷവും ടാനിംഗ് മാറിയില്ലെങ്കിൽ കെമിക്കൽ പീലിംഗ് എന്ന ലേസർ ചികിത്സാമാർഗത്തിലൂടെ ടാനിംഗ് കുറയ്ക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സൂര്യാഘാതം ഏൽക്കാതിരിക്കാൻ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെവെയിൽകൊണ്ട് വിവിധ ജോലികളിൽ ഏർപ്പെടുന്നവരും പുറത്തു പോകുന്നവരും അതീവ ജാഗ്രത പുലർത്തണം. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരം കവർ ചെയ്തുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. കുട ഉപയോഗിക്കുക, തലയിൽ തൊപ്പി ധരിക്കുക, സൺഗ്ലാസ് ഉപയോഗിക്കുക എന്നിവയും ശീലമാക്കണം. അയവുള്ള കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് അനുയോജ്യം.
ശരീരത്തിനു ഹാനികരമായ അൾട്രാവയലറ്റ് റേഡിയേഷനിൽനിന്നു സംരക്ഷണം ലഭിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കാം. കുട്ടികളിലും സൺസ്ക്രീൻ ഉപയോഗിക്കണം.
സൺസ്ക്രീൻ ഉപയോഗിക്കുന്നവർ മൂന്നു-നാല് മണിക്കൂറിനുള്ളിൽ വീണ്ടും മാറി ഉപയോഗിക്കണം. മിനിമം എസ്പിഎഫ് 30 ഉള്ള സൺസ്ക്രീനാണ് ഉപയോഗിക്കേണ്ടത്. പുറത്തു പോകുന്നതിന്റെ 20 മിനിറ്റ് മുമ്പെങ്കിലും ശരീരത്തിൽ വെയിൽ ഏൽക്കുന്ന എല്ലാ ഭാഗങ്ങളിലും സൺസ്ക്രീൻ ഉപയോഗിക്കണം. കനത്ത വേനലിൽ ശരീരത്തിൽ ജലാംശം വേഗത്തിൽ നഷ്ടപ്പെടുമെന്നതിനാൽ ആവശ്യത്തിനു വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും സാലഡുകളും ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം.