Business
കൊച്ചി: റംസാന് പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാന് നിലാവ് എന്ന് പേരിട്ടിരിക്കുന്ന കിറ്റില്‍ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ കിറ്റ് ഉപഭോക്താവിന് 786 രൂപയ്ക്കു നല്‍കും. ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കന്‍ മസാല, പെരുംജീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50 ഗ്രാം കുരുമുളകുപൊടി, ഒരു കിലോ വീതം റവ, പഞ്ചസാര, 250 ഗ്രാം ശബരി ഗോള്‍ഡ് ചായപ്പൊടി, 20 ഗ്രാം ഏലക്കായ, 50 ഗ്രാം അണ്ടിപ്പരിപ്പ് എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 20 വരെയാണ് ഈ ഓഫര്‍.
Kerala
തിരുവനന്തപുരം: സബ്സിഡി ലിസ്റ്റിലുള്ള സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്താത്തതിന് മാവേലി കസ്റ്റോഡിയൻ തസ്തികയിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ ജീവനക്കാർക്കെതിരെയാണ് സപ്ലൈകോയുടെ നടപടി.
മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് ആർ. പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് എ. സനിതകുമാരി എന്നിവർക്കെതിരെയാണ് നടപടി.
ഫെബ്രുവരി മാസത്തെ വിൽപനയ്ക്കായി സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കാൻ ജനുവരി മാസത്തിൽ ഡിപ്പോകളിൽ അറിയിപ്പ് നൽകിയിരുന്നു. പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാർ വിവിധ സബ്സിഡി സാധനങ്ങൾക്ക് ആവശ്യകതയില്ലെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ ഫെബ്രുവരിയിൽ മൂന്ന് ഡിപ്പോകളിലും സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതെ വരികയും പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. ഇതേ തുടർന്നാണ് മൂന്ന് ജീവനക്കാർക്കെതിരെ നടപടിയെടുത്തത്.
പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി , മുളക് തുടങ്ങി അഞ്ച് സബ്സിഡി സാധനങ്ങൾ വീതവും മാവേലിക്കര ഡിപ്പോയിൽ എട്ട് സാധനങ്ങളുമാണ് സ്റ്റോക്ക് ഇല്ലാതെ വന്നത്.
District News
കോട്ടയം: തിരുനക്കരയിലെ സപ്ലൈകോ ഹൈപ്പര്‍ മാര്‍ട്ട് ഇന്നു മുതല്‍ സപ്ലൈകോ സിഗ്നേച്ചര്‍ മാര്‍ട്ടായി പ്രവര്‍ത്തനം വിപുലീകരിക്കുന്നു.
ഇന്നു രാവിലെ 10ന് മന്ത്രി ജി.ആര്. അനില്‍ സിഗ്നേച്ചര്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.അതിവിപുലമായ ഡിസ്പ്ലേ സൗകര്യവും നാല് ബില്ലിംഗ് കൗണ്ടറുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സ്വകാര്യ കോര്‍പറേറ്റ് ഹൈപ്പര്‍ മാര്ട്ടുകളോട് കിടപിടിക്കുന്ന രീതിയില്‍ മികച്ച നിലവാരത്തിലാണ് സിഗ്നേച്ചര്‍ മാര്‍ട്ട് ഇനി മുതല്‍ പ്രവര്‍ത്തിക്കുക. അതിവിപുലമായ ഡിസ്പ്ലേ സൗകര്യവും നാല് ബില്ലിംഗ് കൗണ്ടറുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം പാല്, ശീതള പാനീയങ്ങള്‍, മുട്ട അടക്കമുള്ളവയും പുതുതായി വില്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.
സപ്ലൈകോയുടെ എല്ലാവിധ സബ്സിഡി ഉത്പന്നങ്ങള്‍ക്കൊപ്പം മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും വിലക്കുറവ് ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സന്ദര്‍ശകരില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു ഭാഗ്യശാലികള്‍ക്ക് 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍ സമ്മാനമായി ലഭിക്കും. ഇതുകൂടാതെ ഫെബ്രുവരി 20 വരെ വലന്റൈന്‍സ് ഡേ മുന്‍നിര്‍ത്തി 1000 രൂപയ്ക്ക് മുകളില്‍ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 14 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയും 500 രൂപയ്ക്ക് മുകളില്‍ ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് അരക്കിലോ പഞ്ചസാരയും ലഭിക്കും. സ്വകാര്യ കമ്പനികളുടെ സ്പോണ്സര്ഷിപ്പില് നവീകരിച്ച കോട്ടയത്തെ ആദ്യത്തെ സിഗ്നേച്ചര്‍ മാര്‍ട്ട് കൂടിയാണിത്.
കണ്ണൂരിലാണ് ആദ്യത്തെ സിഗ്നേച്ചര്‍ മാര്‍ട്ട് തുടങ്ങിയത്. എറണാകുളത്തെ സിഗ്നേച്ചര്‍ മാര്‍ട്ട് നിര്‍മാണ ഘട്ടത്തിലുമാണ്.
Kerala
കണ്ണൂർ: സപ്ലൈകോയുടെ സംസ്ഥാനത്തെ ആദ്യ സിഗ്നേച്ചർ മാർട്ട് തലശേരിയിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. തലശേരിയിലെ ഹൈപ്പർമാർക്കറ്റാണ് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന സിഗ്നേച്ചർ മാർട്ടായി ഉയർത്തിയത്.
പുതിയ കാലത്തിനനുസരിച്ച് സപ്ലൈകോ വിൽപ്പനശാലകളും പരിഷ്കരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾക്ക് സിഗ്നേച്ചർമാർട്ടിൽ വിലക്കുറവും ഉണ്ടായിരിക്കും. ഓരോ ജില്ലയിലും ഒരു സിഗ്നേച്ചർമാർട്ട് വീതം സ്ഥാപിക്കാനാണ് സപ്ലൈകോ പദ്ധതിയിടുന്നത്.
40 ലക്ഷത്തോളം കുടുംബങ്ങളാണ് സംസ്ഥാനത്ത് പ്രതിമാസം സപ്ലൈകോയെ ആശ്രയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ ഓണക്കാലത്ത് വെളിച്ചെണ്ണയുടെ വിപണി വില അനിയന്ത്രിതമായി ഉയർന്നപ്പോൾ സപ്ലൈകോ വിപണിയിൽ ഇടപെട്ട് വില നിയന്ത്രിച്ചു. നിലവിൽ സപ്ലൈകോ വിൽപ്പനശാലകളിൽ സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 309 രൂപ നിരക്കിലാണ് നൽകുന്നത്.
ഓരോ റേഷൻ കാർഡ് ഉടമയ്ക്കും 20 കിലോ അരി 25 രൂപ നിരക്കിലും സപ്ലൈകോ നൽകിവരുന്നു. ഇങ്ങനെ സാധാരണക്കാർക്ക് വലിയതോതിൽ താങ്ങാവുകയാണ് സപ്ലൈകോ എന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങൾ സ്വകാര്യ സൂപ്പർ മാർക്കറ്റുകളിലും ഗൾഫ് രാജ്യങ്ങളിലും വിൽക്കുന്നതിനുള്ള നടപടികളെടുത്തുവരികയാണെന്ന് മന്ത്രി പറഞ്ഞു.
Kerala
കണ്ണൂർ: സപ്ലൈകോയുടെ ആദ്യ സിഗ്നേച്ചർ മാർട്ടിന്റെ ഉദ്ഘാടനം തലശേരിയിൽ ശനിയാഴ്ച നടക്കും. വൈകിട്ട് മൂന്നിന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം നിർവഹിക്കും. തലശേരിയിലെ ഹൈപ്പർമാർക്കറ്റാണ് സിഗ്നേച്ചർ മാർട്ടായി ഉയർത്തുന്നത്.
ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന തരത്തിലാണ് സിഗ്നേച്ചർ മാർട്ടിന്റെ രൂപകൽപന. കോർപറേറ്റ് റീട്ടെയിൽ വിൽപനശാലകളോട് കിടപിടിക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾക്കു പുറമേ, സിഗ്നേച്ചർമാർട്ടിൽ നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവുണ്ടായിരിക്കും.
ഗ്ലോബൽ ഇന്നവേറ്റീവ് ടെക്നോളജീസ് എന്ന ഏജൻസി ഡിസൈൻ ചെയ്ത സിഗ്നേച്ചർ മാർട്ട് സപ്ലൈകോ യാഥാർഥ്യമാക്കിയത് ടീം തായിയുടെ സഹകരണത്തോടെയാണ്.
Kerala
തിരുവനന്തപുരം: കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ ഒന്നാം സീസണിൽ സപ്ലൈകോ വഴി സംഭരിച്ച മുഴുവൻ നെല്ലിനും കിലോഗ്രാമിന് 30 രൂപ വീതം നൽകാൻ മന്ത്രിസഭാ തീരുമാനം. 2025 ഒക്ടോബർ 20 മുതൽ സംഭരിച്ച നെല്ലിനാണ് മുൻകാല പ്രാബല്യത്തോടെ ഉയർന്ന വില നൽകുക.
നേരത്തേ നവംബർ ഒന്നു മുതൽ സപ്ലൈകോ വഴി സംഭരിച്ച നെല്ലിന് കിലോയ്ക്ക് 30 രൂപ വീതം നൽകാനായിരുന്നു തീരുമാനം. ഇങ്ങനെ നെല്ല് സംഭരിച്ചാൽ 2025- 26 ലെ ഒന്നാം സീസണിൽ സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിന് കർഷകർക്ക് രണ്ടു തരം വില നൽകേണ്ടി വരുമെന്ന വിമർശനം ഉയർന്നു.
നവംബർ ഒന്നിന് മുൻപ് സംഭരിച്ച നെല്ലിന് കുറഞ്ഞ താങ്ങുവിലയും ശേഷം സംഭരിച്ച നെല്ലിന് ഉയർന്ന താങ്ങുവിലയും നൽകേണ്ട സാഹചര്യം വരും. ഇതു മറികടക്കാനാണ് ഒക്ടോബർ 20 മുതൽ മുൻകാല പ്രാബല്യം നൽകി ഭേദഗതി വരുത്തിയത്.
Kerala
കോട്ടയം: സപ്ലൈകോയുടെ ചുമതലയില്‍ സഹകരണസംഘങ്ങള്‍ വഴി നെല്ല് സംഭരിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനമെന്ന് കര്‍ഷകര്‍. മുന്‍പ് രണ്ടു തവണ പരീക്ഷിച്ച് പരാജയപ്പെട്ട ഈ സംഭരണ രീതി കുറ്റമറ്റതായി നടത്താനുള്ള സാഹചര്യം ഇപ്പോഴുമില്ല.
വേണ്ടിടത്തോളം സഹകരണ സ്ഥാപനങ്ങളില്ലെന്നതും പലതും സാമ്പത്തിക ഞെരുക്കത്തിലാണെന്നതുമാണ് പ്രധാന പ്രശ്നം. സംഭരിക്കുന്ന നെല്ല് സൂക്ഷിക്കാനുള്ള ഗോഡൗണുകളും അത് കുത്തി അരിയാക്കാനുമുള്ള മില്ലുകളും മിക്ക ജില്ലകളിലുമില്ല. ആകെ വിളയുന്ന നെല്ലിന്റെ അഞ്ചിലൊന്നുപോലും സംഭരിക്കാനുള്ള ഗോഡൗണ്‍ സംവിധാനം സംസ്ഥാനത്ത് നിലവിലില്ല.
തകഴിയിലും വെച്ചൂരിലും പ്രവര്‍ത്തനരഹിതമായിക്കിടക്കുന്ന വന്‍കിട മില്ലുകള്‍ വീണ്ടും തുറക്കാനോ കിടങ്ങൂരിലെ പുതിയ മില്ലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനോ സാധിച്ചിട്ടില്ല. സമയബന്ധിതമായി യന്ത്രങ്ങള്‍ എത്തിച്ച് കൊയ്ത്ത് പൂര്‍ത്തിയാക്കുകയെന്നതും മറ്റൊരു പരിമിതിയാണ്. പിആര്‍എസ് അധിഷ്ഠിത ബാങ്ക് വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സംഭരണത്തിന് ശേഷം കാലതാമസമില്ലാതെ നെല്ലിന്റെ വില കര്ഷകന് നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
ഒരുമ വേണം
വരമ്പത്ത് വേതനം എന്ന സാഹചര്യം പ്രായോഗികമായി നടപ്പാകണമെങ്കില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് പണവും നെല്ല് സംഭരണത്തിന് സംവിധാനവും സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഒരുമയും ആവശ്യമാണ്. മാത്രവുമല്ല സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് വേണ്ടത്ര ഫണ്ട് മുന്‍കൂര്‍ നല്‍കുകയും വേണം. നിലവില്‍ സപ്ലൈകോവഴി സ്വകാര്യ മില്ലുകാര്‍ നെല്ല് കൊണ്ടുപോകുമ്പോള്‍ നേരിടുന്ന ചൂഷണം അവസാനിക്കുമെന്നാണ് അവകാശവാദം. എന്നാല്‍ ഇത് ഇലക്ഷന് മുന്നില്‍ കണ്ടുള്ള അപ്രായോഗിക നീക്കമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പുതിയ സംവിധാനത്തില്‍ കേരള ബാങ്കിനെ ഉള്‍പ്പെടുത്തിയത് സഹകരണ ബാങ്കുകളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് പറയുന്നു. എന്നാല്‍ കേരള ബാങ്ക് നെല്ല് സംഭരണത്തിനുള്ള തുക ലോണായി അനുവദിച്ചാല്‍ അത് കേരളബാങ്കിന്റെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കും.
എവിടെ സൂക്ഷിക്കും?
കേരള ബാങ്കു വഴി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തീരുമാനമെങ്കിലും സംഭരിക്കുന്ന നെല്ല് എവിടെ സൂക്ഷിക്കുമെന്നതില്‍ വ്യക്തത വന്നിട്ടല്ല. അരിക്കമ്പനികള്‍ വഴി സംഭരണം നടത്താനാണ് തീരുമാനമെങ്കില്‍ അവര്‍ പദ്ധതിയോട് സഹകരിക്കാനിടയില്ല. കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന നെല്ല് കുത്തി മറിച്ചു വിറ്റു കിട്ടുന്ന ലാഭത്തിനു പുറമെ പൊടിയരി, ഉമി, തവിട് തുടങ്ങിയവയും മില്ലുകാരുടെ വരുമാനമായിരുന്നു.
നോഡല്‍ സംഘം
ജില്ലാ, താലൂക്ക് തലങ്ങളില്‍ സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കര്‍ഷകരുടെയും ഓഹരി പങ്കാളിത്തത്തില്‍ നോഡല്‍ സഹകരണ സംഘം രൂപീകരിക്കാനാണ് നീക്കം. നോഡല്‍ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ വാടകയ്ക്കെടുക്കുന്ന മില്ലുകളിലോ സ്വകാര്യ മില്ലുകള്‍ വഴിയോ നെല്ല് സംസ്കരണം നടത്തുമെന്ന് പറയുന്നു. നെല്ല് സംഭരണം, തുക വിതരണം എന്നിവയുടെ നിരീക്ഷണത്തിന് ഡിജിറ്റല്‍ പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്. അടുത്ത കൊയ്ത്ത് തുടങ്ങാന്‍ രണ്ടര മാസം മാത്രം ശേഷിക്കേ ഇത്രയും സംവിധാനമൊരുക്കുക എളുപ്പമല്ല.
District News
മാനന്തവാടി: വേമം പാടശേഖരത്തിൽ സപ്ലൈക്കോയുടെ നെല്ല് സംഭരണം വൈകുന്നതിൽ കർഷകർക്ക് ആശങ്ക. സംഭരണവുമായി ബന്ധപ്പെട്ട അലോട്ട്മെന്റ് നടപടികൾ കൃഷിവകുപ്പ് സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് കാരണമെന്ന് കർഷകർ പറഞ്ഞു.
മാനന്തവാടി താന്നിക്കൽ വേമം പാടശേഖരത്തിലെ കർഷകരാണ് നെല്ല് സംഭരണം വൈകുന്നതിൽ ആശങ്കയിലായിരിക്കുന്നത്. 180 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പാടശേഖരം വടക്കേ വയനാടിന്റെ പ്രധാനപ്പെട്ട നെല്ലറകളിലൊന്നാണ്. വർഷങ്ങളായി പ്രദേശത്തെ കർഷകരുടെ പക്കൽ നിന്നും സപ്ലൈക്കോ നെല്ല് സംഭരിക്കുന്നുണ്ട്.
പലയിടങ്ങളിലും നെൽകൃഷി നഷ്ടത്തിലാകുന്പോൾ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണമാണ് കൃഷി തുടരാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. മുൻവർഷങ്ങളിൽ കൊയ്ത്ത് നടന്നയുടൻ തന്നെ സംഭരണം നടന്നിരുന്നു. എന്നാൽ ഇത്തവണ കൊയ്ത്തു കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും സംഭരണം നടന്നിട്ടില്ല.
കൊയ്തെടുത്ത നെല്ല് വിവിധ സ്ഥലങ്ങളിൽ ചാക്കുകളിൽ കെട്ടിക്കിടക്കുന്ന സ്ഥിതിയിലാണ്. കിലോയ്ക്ക് 30 രൂപ നിരക്കിലാണ് ഇത്തവണ നെല്ല് സംഭരിക്കുകയെന്നാണ് സപ്ലൈക്കോ അറിയിച്ചിരിക്കുന്നത്. എന്നാൽ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണം വൈകുന്നതിനാൽ കുറഞ്ഞവിലയ്ക്ക് സ്വകാര്യ ഏജൻസികൾക്ക് നല്കി നെല്ല് ഒഴിവാക്കാള്ള ആലോചനയിലാണ് ചില കർഷകർ.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് അലോട്ട്മെന്റ് നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമേ ഏതൊക്കെ മില്ലുകളിലേക്കാണ് നെല്ല് സംഭരണം നടത്താനാകുക എന്ന് തീരുമാനത്തിലെത്താനാകൂ. നെല്ല് സംഭരിക്കാനുള്ള നടപടികൾ ഉടൻ വേണമെന്നാണ് കർഷകരുടെ ആവശ്യം.
Business
കൊച്ചി: ക്രിസ്മസ്-പുതുവത്സര സീസണില്‍ 82 കോടി രൂപയുടെ വിറ്റുവരവുമായി സപ്ലൈകോ. ഡിസംബര്‍ 22 മുതല്‍ കഴിഞ്ഞ ഒന്നുവരെയുള്ള പത്തു ദിവസത്തെ കണക്കാണിത്.
36.06 കോടി രൂപയാണു സബ്സിഡി സാധനങ്ങളുടെ വിറ്റുവരവ്. പെട്രോള്‍, റീട്ടെയില്‍ ഉള്‍പ്പെടെ എല്ലാ സപ്ലൈകോ വില്പനശാലകളിലെയും ആറു ജില്ലകളിലെ പ്രത്യേക ഫെയറുകളിലെയും വില്പന ഉള്‍പ്പെടെയാണ് 82 കോടി നേടിയത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലാണു പ്രത്യേക ക്രിസ്മസ് ഫെയറുകള്‍ സപ്ലൈകോ സംഘടിപ്പിച്ചത്. പ്രത്യേക ഫെയറുകളില്നിന്നു മാത്രം 74 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി. ഇതില്‍ 40.94 ലക്ഷം രൂപ സബ്സിഡി ഇനങ്ങളും 33.06 ലക്ഷം രൂപ സബ്സിഡിയിതര ഇനങ്ങളുമാണ്.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടത്തിയ പ്രത്യേക ക്രിസ്മസ് ഫെയറില്‍ 29.31 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. ഇതില്‍ സബ്സിഡി സാധനങ്ങളുടെ വിറ്റുവരവ് 16.19 ലക്ഷം രൂപയാണ്.
Kerala
തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകൾക്ക് തിങ്കളാഴ്ച തുടക്കമാകും. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ തിങ്കളാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കും.
ആൻറണി രാജു എംഎൽഎ അധ്യക്ഷനാവുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആദ്യ വില്പന നിർവഹിക്കും. സപ്ലൈകോ ചെയർമാനും പൊതു വിതരണ ഉപഭോക്തൃകാര്യ സെക്രട്ടറിയുമായ എം.ജി. രാജമാണിക്യം, പൊതുവിതരണ ഉപഭോക്തകാര്യ കമ്മീഷണർ കെ. ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ, തിരുവനന്തപുരം നഗരസഭാ കൗൺസിലർ എസ്.കെ.പി. രമേശ് എന്നിവർ സംസാരിക്കും.
ജനുവരി ഒന്ന് വരെയാണ് ഫെയറുകൾ ഉണ്ടാവുക. ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള്‍ നടത്തുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയർ ആയി മാറും. പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50ശതമാനം വരെ വിലക്കുറവും നൽകും.
സപ്ലൈകോ നിലവിൽ നടപ്പിലാക്കി വരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും.
ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫർ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റും ഡിസംബർ 22 മുതൽ സപ്ലൈകോ വിൽപ്പനശാലകളിൽ ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റാണ് 500 രൂപയ്ക്ക് നൽകുന്നത്.
Kerala
തിരുവനന്തപുരം: സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തിൽ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ പ്രവർത്തനമാരംഭിച്ചു. സഞ്ചരിക്കുന്ന സൂപ്പർ മാർക്കറ്റുകളുടെ സംസ്ഥാനതല ഫ്ലാഗ് ഓഫ് നവംബർ ഒന്നിന് തിരുവനന്തപുരത്ത് നടന്നു.
സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാകും. കാർഡൊന്നിന് നിലവിൽ 319 രൂപ നിരക്കിൽ സപ്ലൈകോ വിൽപനശാലകളിൽ ലഭ്യമാകുന്നത് പ്രതിമാസം ഒരു ലിറ്റർ വെളിച്ചെണ്ണയാണ്. ഇത് രണ്ടു ലിറ്ററായി വർധിപ്പിക്കും. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കും കേര വെളിച്ചെണ്ണ 429 രൂപയ്ക്കും ലഭ്യമാക്കും.
ഓണത്തോടനുബന്ധിച്ച് 25 രൂപ നിരക്കിൽ കാർഡൊന്നിന് പ്രതിമാസം 20 കിലോ ഗ്രാം പച്ചരി/ പുഴുക്കലരി നൽകിവന്നിരുന്നത് തുടർന്നും സ്ഥിരമായി നൽകാൻ തീരുമാനിച്ചു. സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡിയിതര ഉത്പന്നങ്ങൾക്ക് 10% വരെ അധിക വിലക്കുറവ് നൽകും. നിലവിൽ സപ്ലൈകോയിൽ ലഭിക്കുന്ന വിലക്കുറവിന് പുറമേയാണിത്.
ആയിരം രൂപയ്ക്കു മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒരു കിലോ പഞ്ചസാര അഞ്ചു രൂപയ്ക്ക് നൽകും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില നിലവിലെ വിലയിൽ നിന്ന് 25 ശതമാനം വിലക്കുറവിൽ നൽകും. 105 രൂപ വിലയുള്ള ശബരി ഗോൾഡ് തേയില 61.50 രൂപയ്ക്കാണ് നൽകുക.
500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിൻമേൽ സപ്ലൈകോ വില്പനശാലകളിൽ യുപിഐ മുഖേന പണം അടയ് ക്കുകയാണെങ്കിൽ അഞ്ചു രൂപ വിലക്കുറവും നൽകും.
ശബരി അപ്പം പൊടിയും പുട്ടുപൊടിയും 50% വിലക്കുറവിൽ നൽകും. കിലോക്ക് 88 രൂപ വിലയുള്ള ഈ ഉത്പന്നങ്ങൾ നവംബർ ഒന്നു മുതൽ 44 രൂപയ്ക്ക് സപ്ലൈകോ വില്പനശാലകളിൽ ലഭിക്കും.
വില്പനശാലകളിലെ തിരക്ക് ക്രമീകരിക്കുന്നതിനായി പുതിയ ഒരു പദ്ധതിയുമുണ്ട്. വൈകുന്നേരം അഞ്ചിനുമുമ്പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങൾക്ക് 5% അധിക വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സംഘടിപ്പിച്ചപോലെ ആറ് ജില്ലാ കേന്ദ്രങ്ങളിൽ പ്രത്യേക ക്രിസ്മസ് ഫെയറുകൾ സംഘടിപ്പിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുക. താലൂക്ക് തലത്തിൽ തെരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകൾ ക്രിസ്മസ് ഫെയറുകളായി പ്രവർത്തിക്കും. ഡിസംബർ 21 മുതൽ ജനുവരി 1 വരെ ആയിരിക്കും ക്രിസ്മസ് ഫെയറുകൾ. 250 കോടി രൂപയുടെ വിൽപ്പനയാണ് ഈ ക്രിസ്മസ് കാലത്ത് സപ്ലൈകോ പ്രതീക്ഷിക്കുന്നത്. 250-ലധികം ഉത്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേക ഓഫറുകളും ക്രിസ്മസിനോടനുബന്ധിച്ച് ഉണ്ടായിരിക്കും.
District News
കോട്ടയം: സപ്ലൈകോ ഔട്ട്ലെറ്റുകളും കാലിയായി. സപ്ലൈകോയുടെ സബ്സിഡി സാധനങ്ങളില്‍ അരി, പച്ചരി, പഞ്ചസാര, ചെറുപയര്‍, കടല, ഉഴുന്ന്, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ ഉള്‍പ്പെടുന്നു. ഈ സാധനങ്ങളുടെ വില പൊതുവിപണിയിലെതിനെക്കാള് 35 ശതമാനം കുറവായതിനാല്‍ ഏറെപ്പേരാണ് സപ്ലൈകോയെ ആശ്രയിക്കുന്നത്. ഉഴുന്നും പരിപ്പും പയറും കടലയും മിക്ക് ഔട്ട്ലെറ്റുകളിലുമില്ല. കോട്ടയത്ത് കുറെ സാധനങ്ങളുടെ സ്റ്റോക്ക് എത്തിയെങ്കിലും പാക്കിംഗ് നടക്കാത്താത്തതിനാല് വിതരണമില്ല.
നിലവില്‍ വെളിച്ചെണ്ണ മാത്രമാണ് സ്റ്റോക്കുള്ളത്. എട്ടു കിലോ കുത്തരിയും രണ്ടു കിലോ പച്ചരിയും സബ്സിഡി നിരക്കില്‍ ഓരോ കാര്‍ഡിനും ലഭിക്കേണ്ടതാണ്. മല്ലിയും മുളകും അരക്കിലോയും മറ്റ് സാധനങ്ങള്‍ ഒരു കിലോയുമാണു വാങ്ങാനാകുക. ഓണത്തിന് സാധനങ്ങള്‍ വാങ്ങിയ കരാറുകാര്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശിക പെരുകിയതോടെയാണ് സപ്ലൈകോ കാലിയായത്.
Kerala
തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടലിനായി 50 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്.
Kerala
കൊച്ചി: സപ്ലൈകോയ്ക്ക് ഇത് ഉണർവിന്റെ കാലമാണെന്നും അതിനാൽ മാർക്കറ്റിംഗ് സ്ട്രാറ്റജി വേണമെന്നും മന്ത്രി പി. രാജീവ്. സപ്ലൈകോയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് വിതരണക്കാരെയും മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ഓണക്കാലത്ത് 386 കോടിയുടെ വിൽപ്പനയാണ് സപ്ലൈകോയിൽ നടന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പനയാണിതെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായതിനാൽ കുറച്ച് ഞെരുക്കത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.
ആഭ്യന്തര വരുമാനം വർധിപ്പിച്ചു കൊണ്ടാണ് നമ്മൾ ഈ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലും ധനകാര്യ വകുപ്പ് സപ്ലൈകോയ്ക്ക് ഓണത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേരള സർക്കാർ എഎവൈ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും.
പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയർ പരിപ്പ്, വൻ പയർ, കശുവണ്ടി, മിൽമ നെയ്യ്, ഗോൽഡ് ടീ, പായസം മിക്സ്, സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ് തുടങ്ങിയ 14 ഇനം അവശ്യ വസ്തുക്കൾ അടങ്ങിയ ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്.
District News
വരാനിരിക്കുന്ന ഓണം സീസണിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനും ലഭ്യത ഉറപ്പാക്കുന്നതിനും സപ്ലൈകോ കൊല്ലം ജില്ലയിൽ ശക്തമായ വിപണി ഇടപെടൽ നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സബ്സിഡി നിരക്കിൽ കൂടുതൽ സാധനങ്ങൾ സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി വിതരണം ചെയ്യും. കൂടാതെ, സഞ്ചരിക്കുന്ന വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനായി കർശന പരിശോധനകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഓണത്തിന് പച്ചക്കറികളുടെയും പലചരക്ക് സാധനങ്ങളുടെയും വില നിയന്ത്രിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.