ന്യൂഡൽഹി: അയോധ്യ സംഭാവനത്തട്ടിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രി നേരിട്ട് ഭൂമിപൂജിയും പ്രാണപ്രതിഷ്ഠയും നടത്തിയ ക്ഷേത്രത്തിൽ നടന്ന തട്ടിപ്പിൽ അദ്ദേഹം എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും പ്രധാനമന്ത്രി മൗനം വെടിഞ്ഞ് രാജ്യത്തെ അഭിസംബോധന ചെയ്തു മാപ്പ് പറയണമെന്നും കോൺഗ്രസിന്റെ സമൂഹമാധ്യമ അധ്യക്ഷയും ദേശീയ വക്താവുമായ സുപ്രിയ ശ്രീനേഥ് കോൺഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനും കൊടിയേറ്റിനും നേതൃത്വം കൊടുത്ത പ്രധാനമന്ത്രി തന്നെയാണ് ക്ഷേത്രത്തിന്റെ ട്രസ്റ്റിനു 2020 ഫെബ്രുവരിയിൽ രൂപം കൊടുത്തത്. ആർഎസ്എസുമായി ബന്ധമുള്ളവരാണ് ട്രസ്റ്റിൽ നിയമിക്കപ്പെട്ടത്. എന്നാൽ, ട്രസ്റ്റ് വിവരാവകാശനിയമത്തിന്റെ പരിധിയിൽപ്പെട്ടില്ല. ട്രസ്റ്റ് ഉടൻതന്നെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് ട്രസ്റ്റിലെ എല്ലാ മുതിർന്ന ഭാരവാഹികൾക്കെതിരേയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
വിഷയത്തിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ കീഴിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് വെബ്സൈറ്റിലൂടെ പരസ്യമാക്കണമെന്നും ക്ഷേത്രത്തിനു സംഭാവനയായി ലഭിച്ച സ്വത്തുക്കളിൽ സ്വതന്ത്ര ഓഡിറ്റ് നടത്തണമെന്നും സുപ്രിയ ആവശ്യപ്പെട്ടു.
തട്ടിപ്പിൽ സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നു കോൺഗ്രസ് വീണ്ടും ആവർത്തിച്ചിട്ടുണ്ട്. അയോധ്യയിലെ ക്ഷേത്രം സന്ദർശിക്കുന്നത് തടയാൻ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ഉൾപ്പെടെയുള്ളവരെ ഹൗസ് അറസ്റ്റിനു വിധേയമാക്കിയത് പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും സുപ്രിയ ശ്രീനേഥ് കുറ്റപ്പെടുത്തി.