Kerala
തിരുവനന്തപുരം: സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ വയറിനുള്ളിൽ തുണിക്കഷണംവച്ച് തുന്നിക്കെട്ടിയെന്നാണ് പരാതി.
കഴക്കൂട്ടം മേനംകുളം സ്വദേശിനിയായ ഷീബ പ്രമോദ് ആണ് ഡിസംബർ മൂന്നിന് അപ്പെൻഡിക്സ് ശസ്ത്രക്രിയയ്ക്കായി ഈ ആശുപത്രിയിൽ എത്തിയത്. സ്കാനിംഗിനുശേഷം അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും, ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം ഉൾപ്പെടെ തുന്നിക്കെട്ടുകയായിരുന്നുവെന്നാണ് ആരോപണം.
ശസ്ത്രക്രിയ കഴിഞ്ഞ് ഒൻപത് ദിവസത്തിനുശേഷം ഡിസംബർ 12-ന് ഷീബയെ ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങിയില്ല. തുടർന്നുള്ള മൂന്നുമാസം അതിശക്തമായ വേദന അനുഭവപ്പെട്ടു.
വേദന അസഹനീയമായതോടെ തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ഷീബ ചികിത്സ തേടി. അവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് ശസ്ത്രക്രിയ ചെയ്ത മുറിവിന്റെ ഒരു വശത്ത് ചെറിയ ദ്വാരമുള്ളതായും വയറിനുള്ളിൽ തുണി കുടുങ്ങിയതായും കണ്ടെത്തിയത്.
ഒടുവിൽ ഫെബ്രുവരി ആറിന് സിഎസ്ഐ മിഷൻ ആശുപത്രിയിൽവച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി ഈ തുണിക്കഷണം പുറത്തെടുത്തു.
തുണി എങ്ങനെ വയറിനുള്ളിൽ പോയി എന്ന് തങ്ങൾക്കറിയില്ലെന്നും, ഷീബ മറ്റ് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നതിനാൽ അവിടെ നിന്ന് കുടുങ്ങിയതാകാം എന്നുമാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പറയുന്നത്. സംഭവത്തിൽ യുവതിയുടെ കുടുംബം ഇതിനോടകം തന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയായ പുന്നപ്ര സ്വദേശിനി ഉഷയുടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ പ്രതിഷേധിക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. ഇത് സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയത് ക്വട്ടേഷൻ പ്രവർത്തനമാണെന്നും സ്വരാജ് പറഞ്ഞു.
കേരളത്തിലെ ആരോഗ്യ മേഖല ലോകോത്തരമായി വളർന്നുവന്ന കാലമാണ് ഈ കാലമെന്ന് സ്വരാജ് പറഞ്ഞു. എന്തിനാണ് പ്രതിഷേധമെന്ന് ചോദിച്ച സ്വരാജ്, എവിടെയോ ഒരാൾ ഓപ്പറേഷൻ ചെയ്തപ്പോൾ വയറിനുള്ളിൽ കത്രിക പോയി, എന്നാണ് കത്രിക പോയതെന്ന് നമ്മൾ ആരും അന്വേഷിച്ചിട്ടില്ല, അതൊരു അബദ്ധം, ചികിത്സ പിഴവാണ്, അത് എവിടെയും എപ്പോഴും സംഭവിക്കാമെന്നും സ്വരാജ് പറഞ്ഞു.
ഏതെങ്കിലും ഒരു ഡോക്ടർ കിടക്കട്ടെ വയറ്റിൽ ഒരു കത്രിക എന്ന് വെച്ച് കൊടുത്തതായിരിക്കുമോ, എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക. സാധാരണ ചിന്താഗതിയുള്ള മനുഷ്യന് മനസിലാകില്ലേ. അതൊരു അബദ്ധം പറ്റിയതാണ്.
അത് എവിടെയും എപ്പോഴും സംഭവിക്കാം. ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഇത്തരം വാർത്തകൾ വരാറുണ്ട്. അത് ന്യായീകരിക്കാൻ ആരെങ്കിലും തയാറാകുമോ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. അത് സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നേ പറയാൻ പറ്റൂവെന്നും സ്വരാജ് വ്യക്തമാക്കി.
Kerala
കൊച്ചി: പൈൽസ്, ഫിസ്റ്റുല, വെരിക്കോസ് രോഗങ്ങൾക്ക് എഐ സാങ്കേതിക വിദ്യയും ലേസർ ചികിത്സയും സമന്വയിപ്പിച്ച് കേരളത്തിലാദ്യമായി അത്യാധുനിക ശസ്ത്രക്രിയാസംവിധാനമൊരുക്കി കൊച്ചി വിപിഎസ് ലേക്ഷോർ ആശുപത്രി.
മിനിമലി ഇൻവേസീവ് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദഗ്ധ ചികിത്സയ്ക്കു ഫലപ്രദവും താരതമ്യേന വേദനാരഹിതവുമായ ബയോലുമിനെസ് ലേസർ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
ഒരേയൊരു ദിവസത്തെ ചികിത്സ മാത്രമാണ് ഇതിന് ആവശ്യമുള്ളത്. എഐ സാങ്കേതികവിദ്യയും അത്യാധുനിക ലേസർ ടെക്നോളജിയും സമന്വയിപ്പിക്കുന്നതിലൂടെ ശസ്ത്രക്രിയകളിൽ ഉയർന്ന കൃത്യത ഉറപ്പാക്കാനും രോഗിക്ക് കൂടുതൽ ആശ്വാസം പകർന്നു വേഗത്തിൽ സുഖപ്രാപ്തി ലഭ്യമാക്കാനും സാധിക്കുമെന്ന് ലേക്ഷോർ ആശുപത്രിയിലെ മിനിമലി ഇൻവേസീവ് ശസ്ത്രക്രിയാ വിഭാഗം മേധാവിയും കൺസൾട്ടന്റുമായ ഡോ. ആർ. പദ്മകുമാർ പറഞ്ഞു.
എഐ പ്ലാറ്റ്ഫോമിലൂടെ ഡാറ്റ അധിഷ്ഠിത മാർഗനിർദേശം, കൃത്യമായ വിലയിരുത്തൽ, തത്സമയ ചികിത്സാവിവരങ്ങൾ ലഭ്യമാക്കൽ, സ്ഥിരതയാർന്ന ശസ്ത്രക്രിയാഫലം നിർണയം എന്നിവ സാധ്യമാകും. ശസ്ത്രക്രിയയ്ക്കുശേഷമുള്ള സമഗ്ര ഡോക്യുമെന്റേഷന് ഗുണകരമാകും വിധത്തിൽ ചികിത്സയുടെ വിശദമായ ഡാറ്റ ഈ സിസ്റ്റം രേഖപ്പെടുത്തുന്നു. എഐ അധിഷ്ഠിത ലേസർ ശസ്ത്രക്രിയകൾക്കു കൂടുതൽ കൃത്യതയും ഫലപ്രാപ്തിയും ഉറപ്പ് നൽകാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു.
രോഗികൾക്ക് ലോകോത്തര പരിചരണം ഉറപ്പാക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകളാണ് വിപിഎസ് ലേക്ഷോറിൽ ലഭ്യമാക്കി വരുന്നതെന്ന് മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ലേസർ ശസ്ത്രക്രിയാസൗകര്യം ഇക്കൂട്ടത്തിലെ സുപ്രധാനമായ ഒരു ചുവടുവയ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവല്ല: ശസ്ത്രക്രിയാ രംഗത്ത് സംസ്ഥാനതലത്തിൽ പുതിയ ചരിത്ര മികവ് തെളിയിച്ച് പുഷ്പഗിരി മെഡിക്കൽ കോളജ്. ഒമാനിൽ നിന്ന് ചികിത്സാർഥം എത്തിയ രോഗിയുടെ പിത്താശയത്തിൽ നിന്നും 697ലധികം കല്ലുകൾ വിജയകരമായി നീക്കം ചെയ്തു.
ഇതോടെ കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ ഗാൾബ്ലാഡർ കല്ല് ശേഖരണം എന്ന അപൂർവ നേട്ടം പുഷ്പഗിരി ആശുപത്രി സ്വന്തമാക്കി. അസിസ്റ്റന്റ് പ്രഫസർ ഡോ. ജെയിംസ് മാത്യു, സീനിയർ റസിഡന്റ് ഡോ. അഞ്ജു ഗണേഷ് എന്നിവരുടെ നേതൃത്വത്തിൽ ഡോ. റോബിൻസൺ ജോർജ്, ഡോ. മെറിൻ ജോൺസൺ, ഡോ. നീനാ മാത്യു, ഡോ. ജിനു അഡ്രിന, ഡോ. ആര്യ ദാസ് എന്നിവരാണ് ശസ്ത്രക്രിയയിൽ പങ്കാളികളായത്.
Kerala
അമ്പലപ്പുഴ: വയറ്റിൽ മുഴയുമായാണ് ഉഷ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളജിൽ എത്തിയതെന്നു പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ. വളരെ വലിയ മുഴയായതിനാലാണു ശസ്ത്രക്രിയ നടത്തിയത്. അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു. എന്നാൽ ഇപ്പോൾ അഡ്മിറ്റാകാൻ കഴിയില്ലെന്നും പിന്നീട് വരാമെന്നു പറഞ്ഞുവെന്നും പ്രിൻസിപ്പൽ ബി. പത്മകുമാർ പറഞ്ഞു.
അതേസമയം, ഉഷയ്ക്കു ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബികയല്ലെന്നും ഡോ. ഷാഹിതയാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഹരികുമാറും പ്രിൻസിപ്പലും വ്യക്തമാക്കി. വിഷയം ഗൗരവമായിത്തന്നെ എടുക്കുകയാണ്. ശസ്ത്രക്രിയ നടന്നതു കോവിഡ് സമയത്താണ്. 2021 മേയ് പത്തിനാണ് ആദ്യ ചികിത്സ നടത്തിയത്.
പിന്നീട് ഇതേമാസം 12നും ശസ്ത്രക്രിയ നടന്നു. 15 ന് ഡിസ്ചാർജ് ചെയ്തു. ഉഷ പിന്നീട് ആശുപത്രിയിൽ എത്തിയില്ല. സംഭവം നിർഭാഗ്യകരമാണ്. നാലംഗ സംഘം ഇക്കാര്യം അന്വേഷിക്കും. അടിയന്തരമായി റിപ്പോർട്ട് നൽകും.
ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. ഷാഹിത സർവീസിലുണ്ട്. വിഷയം പുറത്തുപറയരുതെന്ന് പറഞ്ഞിട്ടില്ല. എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണു ചെയ്തത്. അവരാണ് പിന്നീട് വരാമെന്നു പറഞ്ഞത്. കേസ് ഷീറ്റ് പരിശോധിച്ചു. എല്ലാ ഉപകരണങ്ങളും ശസ്ത്രക്രിയയ്ക്കു മുന്‍പും ശേഷവും ഉണ്ടെന്നാണ് റിപ്പോർട്ടിൽ. രണ്ടാമതു നടന്നത് വലിയ ശസ്ത്രക്രിയയാണ്.
ഉപകരണം അകത്തുണ്ടായിരുന്നെങ്കിൽ കാണേണ്ടതാണ്. ഡോ. ഷാഹിത ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ്. ശസ്ത്രക്രിയയിൽ എല്ലാ പ്രോട്ടോകോളും പാലിച്ചിട്ടുണ്ട്. ഡോക്ടർമാരെ തിരിച്ചറിഞ്ഞുവെങ്കിലും ചിലർ സർവീസിലില്ല. അന്നത്തെ എച്ച്ഒഡി ഡോ. ലളിതാംബികയുടെ യൂണിറ്റാണു ശസ്ത്രക്രിയ നടത്തിയതെന്നും വണ്ടാനം മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും പറഞ്ഞു.
Kerala
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദ.
മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് നഴ്സുമാരുടെ അഭാവമുണ്ടെന്നും ഉഷയ്ക്കു ശസ്ത്രക്രിയ നടത്തിയതു താനാണോയെന്ന് ഓർമയില്ലെന്നും ഡോ. ഷാഹിദ മാധ്യമങ്ങളോട് പറഞ്ഞു. ഉഷയ്ക്കു ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബികയല്ലെന്നും ഡോ. ഷാഹിദയാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ടും പ്രിൻസിപ്പലും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
കേസ് ഷീറ്റിൽ തന്റെ പേരുണ്ടെങ്കിൽ താനായിരിക്കും ശസ്ത്രക്രിയ ചെയ്തിരിക്കുക. ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് നഴ്സുമാരുടെ അഭാവമുണ്ട്. പലപ്പോഴും സ്ക്രബ് നഴ്സ് മാത്രമാണുള്ളത്. ഫ്ലോർ നഴ്സ് ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ പ്രോട്ടോകോൾ പാലിക്കാനാകാറില്ല. നഴ്സുമാരുടെ അഭാവം പരാതിയായി ഉന്നയിച്ചിട്ടുണ്ടെന്നും ഡോ. ഷാഹിദ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ എസ്എടി ആശുപത്രിയിലാണു ഡോ. ഷാഹിദ ജോലി ചെയ്യുന്നത്.
Kerala
കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ശനിയാഴ്ച. ഉഷയുടെ നില തൃപ്തികരമാണെന്ന് അമൃത ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 ഓടെയാണ് ഉഷയുടെ സിടി സ്കാൻ എടുത്തത്. കത്രിക സ്ഥാനം മനസിലാക്കാനായാണ് സിടി സ്കാൻ എടുത്തത്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമൃതയുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് യോഗം ചേരും. ഇതിലാണ് ശനിയാഴ്ചത്തെ ശസ്ത്രക്രിയയെ കുറിച്ചുള്ള തീരുമാനം എടുക്കുക. ശസ്ത്രക്രിയയിൽ ഏതൊക്കെ ഡോക്ടർമാർ പങ്കെടുക്കണം എന്ന് യോഗത്തിൽ തീരുമാനിക്കും.
അമൃതയിൽ അഡ്മിറ്റ് ചെയ്ത ഉഷയ്ക്ക് വേദന കുറയാനുള്ള മരുന്നാണ് നൽകിയിരിക്കുന്നത്. ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഉഷയുടെ മകൻ ഷിബിനെ ഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്.
Kerala
അമ്പലപ്പുഴ: വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ വിചിത്ര വാദവുമായി ഡോക്ടർ രംഗത്ത്. മെഡിക്കൽ ഉപകരണങ്ങൾ വയറ്റിൽ ഇരുന്നാലും പ്രശ്നമില്ലെന്നും
ഇപ്പോഴത്തെ വേദന മെഡിക്കൽ ഉപകരണം ഇരുന്നത് കൊണ്ട് ആവണമെന്നില്ലെന്നുമുള്ള വിചിത്ര വാദമാണ് അന്നു ശസ്ത്രക്രിയ നടത്തിയ യൂണിറ്റിന്റെ മേധാവിയായ ഡോക്ടർ ലളിതാംബിക നിരത്തുന്നത്.
അന്നത്തെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികയുടെ യൂണിറ്റാണ് സർജറിക്കു മേൽനോട്ടം വഹിച്ചത്. ഡോ.ഷാഹിദയാണ് സർജറി നടത്തിയത്. ഡോ. ഷാഹിദ നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫാണ്.
സർജറിയിൽ എല്ലാ പ്രോട്ടോകോളും പാലിച്ചു. അന്ന് ഉപയോഗിച്ച എല്ലാം ഉപകരണങ്ങളും ആശുപത്രിയിലുണ്ടെന്നും ഡോ. ലളിതാംബിക പറയുന്നു.
ഡോക്ടറുടെ വിശദീകരണത്തിനെതിരേ ആരോഗ്യമന്ത്രി വീണാ ജോർജ് രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. വിരമിച്ചവരാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമനടപടി നേരിടുമെന്നു മന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം, സംഭവത്തെക്കുറിച്ച് ഒാർമയില്ലെന്നാണ് ഡോ.ഷാഹിദ മാധ്യമങ്ങളോടു പ്രതികരിച്ചത്. തുടർന്ന് ഇവർ ഫോൺ സ്വിച്ച് ഒാഫ് ആക്കുകയും ചെയ്തു.
അഞ്ചു വർഷം നരകയാതന
ശസ്ത്രക്രിയ ഉപകരണം വയറ്റിൽ ഇരുന്നാലും കുഴപ്പമില്ലെന്നു ഡോക്ടർ പറയുമ്പോൾ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വീട്ടമ്മ വയറ്റില്‍ കത്രികയുമായി അഞ്ചു വർഷമായി വേദന തിന്നുകയായിരുന്നെന്നു കുടുംബാംഗങ്ങൾ പറയുന്നു.
പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫാ(59) ണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ നരകയാതന അനുഭവിച്ചത്. ഗര്‍ഭപാത്രം നീക്കം ചെയ്യാനായി 2021 മേയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടക്കുന്നത്.
ശസ്ത്രക്രിയയ്ക്കു ശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമായില്ല, കാരണവും കണ്ടെത്താനായില്ല. വർഷങ്ങൾ വേദന തിന്ന് ആശുപത്രികളിൽ കയറിയിറങ്ങി നടക്കുകയായിരുന്നു ഉഷ.
ഒടുവിൽ എക്സ്റേയിൽ
തുടർന്നു കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചു. എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനയ്ക്കു കുറിച്ചു നല്കി. തുടര്‍ന്നാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് കണ്ടെത്തിയത്. രോഗിയോട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിർദേശിക്കുകയായിരുന്നു.
അടുത്ത ദിവസം ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷ ജോസഫ് പറയുന്നു.
തുടർന്നു വീട്ടിലെത്തിയ ശേഷം സംഭവത്തിന്റെ തീവ്രത മനസിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ്മായ കെ.എഫ്.തോബിയാസിനെ വിവരമറിയിച്ചു.
തുടര്‍ന്ന് പുന്നപ്ര പൊലീസില്‍ പരാതിയും നൽകി. ഇതേത്തുടർന്നു പ്രശ്നത്തിൽ ഇടപെട്ട കെ.സി. വേണുഗോപാൽ എംപി ഉഷയെ കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ, ആലപ്പുഴ മെഡിക്കൽ കോളജിൽ യൂത്ത് കോൺഗ്രസ് അടക്കമുള്ളവരുടെ ശക്തമായ സമരം അരങ്ങേറി.
Kerala
കൊച്ചി: ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇന്നു തന്നെ പരാതി നല്കി നിയമപരമായി മുന്നോട്ടു പോകുമെന്നു ഉഷ ജോസഫിന്റെ മകന് ഷിബിന്‍. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നും നഷ്ടപരിഹാരം വേണമെന്നും ഷിബിന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
അമ്പലപ്പുഴ പോലീസിലും എറണാകുളം പോലീസിനും പരാതി കൊടുക്കും. നമ്മള്‍ക്കു വന്നതു പോലെ മറ്റാര്‍ക്കും വരാന്‍ പാടില്ലെന്നു കരുതിയാണ് കേസുമായി മുന്നോട്ടുപോകുന്നത്. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണം. നഷ്ടപരിഹാരം വേണം. പല സ്ഥലത്തും ചികിത്സയ്ക്കായി പോയി. അമ്മ ഒരുപാട് അനുഭവിച്ചു. ഇതാണ് പ്രശ്നമെന്നു കണ്ടുപിടിക്കാനായില്ല. ഇപ്പോഴാണ് അറിയുന്നത്.
വീട്ടിൽ പോയി കണ്ടു
ഡോക്ടറുടെ വീട്ടില്‍പോയി പൈസ കൊടുത്തു കണ്‍സൾട്ട് ചെയ്ത ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. വീട്ടില്‍ പോയി കണ്ടതിനു ശേഷമാണ് ഡോക്ടര്‍ ലളിതാംബിക വണ്ടാനത്തേക്കു റെഫര്‍ ചെയ്തത്. ഇനി വണ്ടാനം മെഡിക്കല്‍ കോളജിലേക്കുതന്നെ പോയി ഓപ്പറേഷന് നടത്താൻ അമ്മയ്ക്കു നല്ല പേടിയുണ്ട്.
ഇടയ്ക്കു വേദന വരുമ്പോള്‍ ഓപ്പറേഷന് ചെയ്തതു കൊണ്ടായിരിക്കുമെന്നാണ് കരുതിയത്.
വേദന വന്ന് ആശുപത്രിയില്‍ പോയപ്പോള്‍ മൂത്രത്തില്‍ കല്ലാണെന്നായിരുന്നു അവർ സംശയിച്ചിരുന്നത്. അതിനു വേണ്ടി എക്സറേ എടുത്തപ്പോഴാണ് കത്രിക കണ്ടെത്തിയത്. വേദന വരുമ്പോഴൊക്കെ ആശുപത്രിയില്‍നിന്നു മരുന്നു തന്നു വിടുകയാണ് ചെയ്തിട്ടുള്ളത്. ആശുപത്രിയില്‍നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ഞങ്ങള്‍ അങ്ങോട്ടു പോയപ്പോള്‍ തിങ്കളാഴ്ച വന്നാല്‍ മതി സര്‍ജറി ചെയ്തു മാറ്റി തരാമെന്നാണ് പറഞ്ഞതെന്നും ഷിബിന്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ അവയവങ്ങൾ സ്വീകരിച്ച കുട്ടികൾ സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആലിനിന്റെ അവയവങ്ങൾ മറ്റു രണ്ടു പേരിലേക്ക് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ തിരുവനന്തപുരത്തെ ആശുപത്രികളിൽ പൂർത്തിയായത്. കിംസ് ആശുപത്രിയിൽ നടത്തിയ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും മെഡിക്കൽ കോളജിലെ എസ്എടി ആശുപത്രിയിൽ നടത്തിയ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും പൂർണ വിജയകരമായിരുന്നു.
ആറു മാസം പ്രായമുള്ള കുഞ്ഞിനാണ് കരൾ മാറ്റിവച്ചത്. പത്തു വയസു പ്രായമുള്ള കുട്ടിക്കാണ് വൃക്കകൾ നൽകിയത്. രണ്ടു കുട്ടികളും നിലവിൽ അതത് ആശുപത്രികളിൽ ഡോക്ടർമാരുടെ പരിചരണത്തിലാണ്.
അച്ഛനമ്മമാരും ബന്ധുക്കളും ആശുപത്രിയിൽതന്നെ തുടരുകയാണ്. കുട്ടികളുടെ ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതി ഡോക്ടർമാർ അപ്പപ്പോൾ അറിയിക്കുന്നുണ്ടെന്നും അതേസമയം കുഞ്ഞുങ്ങളെ ഇതുവരെ നേരിൽ കാണാനായിട്ടില്ലെന്നും ഇവരുടെ അച്ഛനമ്മമാർ പറഞ്ഞു.
Kerala
തൃശൂർ: വടക്കാഞ്ചേരിയിൽ ഗർഭപാത്രം നീക്കം ചെയ്യാനെത്തിയ വീട്ടമ്മ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. വടക്കാഞ്ചേരി സ്വദേശിനി നിർമലയാണ് മരിച്ചത്. .
ആശുപത്രി അധികൃതരുടെ പിഴവു മൂലം വിദഗ്ധ ചികിത്സ ലഭിക്കുന്നതിലടക്കം കാലതാമസമുണ്ടായെന്ന് നിർമലയുടെ ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ജില്ലാ ആശുപത്രിയിലെ പരിമിതികളെ തുടർന്ന് രക്തസ്രാവമുണ്ടായപ്പോൾ മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
കഴിഞ്ഞ 16-ാം തീയതിയാണ് നിർമലയെ ശസ്ത്രക്രിയക്കായി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഗുരുതര രക്തസ്രാവത്തെ തുടർന്ന് 18-ാം തീയതി തൃശൂർ മെഡിക്കൽ കോളജിൽ വച്ച് നിർമല മരിക്കുകയായിരുന്നു. വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഇവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Kerala
മാനന്തവാടി: പ്രസവം കഴിഞ്ഞ യുവതിയുടെ വയറ്റില്‍നിന്നു 75 ദിവസത്തിനുശേഷം പഞ്ഞി പുറത്തുവന്ന സംഭവത്തില്‍ അന്വേഷണത്തിനു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്കി.
പ്രസവശേഷം രക്തസ്രാവം തടയുന്നതിനു വച്ച പഞ്ഞി രണ്ടര മാസത്തോളം യുവതിയുടെ വയറ്റില്‍ കിടക്കാനിടയായത് ചികിത്സപ്പിഴവാണെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണിത്.
പാണ്ടിക്കടവ് സ്വദേശിനിയായ 21കാരി ഒക്ടോബറില്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രസവിച്ചത്. സാധാരണ പ്രസവമായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ അസഹ്യമായ വയറുവേദനയും ദുര്‍ഗന്ധവും അനുഭവപ്പെട്ടു.
ഇക്കാര്യം മാതാവിനെ അറിയിച്ച യുവതി രണ്ടുവട്ടം ആശുപത്രിയില്‍ പരിശോധനയ്ക്കു എത്തിയെങ്കിലും ഡോക്ടര്‍ കുഴപ്പമില്ലെന്നാണ് പറഞ്ഞത്. ധാരാളം വെള്ളം കുടിക്കണമെന്നു ഡോക്ടര്‍ ഉപദേശിച്ചതായും യുവതി പറയുന്നു.
വേദന സഹിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിനിടെ കഴിഞ്ഞദിവസം പഞ്ഞി തനിയേ പുറത്തുവരികയായിരുന്നു. ചികിത്സപ്പിഴവിന് ഉത്തരവാദപ്പെട്ടവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് യുവതി പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്. കേളുവിനു പരാതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണത്തിനു ഡിഎംഒയുടെ നിര്‍ദേശം. ഡിഎംഒയ്ക്കും പരാതി നല്‍കിയതായി യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു.
Kerala
കോഴിക്കോട്: സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി വിഴുങ്ങിയ കത്രിക മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
ഭക്ഷണം കഴിക്കാത്തതിനെ തുടർന്നു തിങ്കളാഴ്ച വൈകീട്ട് യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്സറേയിൽ അന്നനാളത്തിൽ കത്രിക കുടുങ്ങി കിടക്കുന്നതായി പരിശോധിച്ചപ്പോൾ കണ്ടെത്തി.
തുടർന്നു യുവാവിനെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പിന്നാലെ തിങ്കളാഴ്ച രാത്രി നടത്തിയ ശസ്ത്രക്രിയയിലൂടെ 15 സെന്റീ മീറ്റർ നീളമുള്ള കത്രിക പുറത്തെടുക്കുകയായിരുന്നു.
ഇഎൻടി വിഭാഗത്തിലെ ഡോ. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി.
Kerala
ആലപ്പുഴ: മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം അമിത രക്തസ്രാവം മൂലം ഉണ്ടായ ഹൃദയാഘാതം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭരണിക്കാവ് വടക്ക് വട്ടപ്പണത്തറയിൽ രജീഷിന്റെ ഭാര്യ ധന്യ(41) യാണ് മരിച്ചത്.
ചൊവ്വാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ് പോലീസ് സർജന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട മെഡിക്കൽ ബോർഡ് തയാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം എന്ന് എസ്എച്ച്ഒ സി. ശ്രീജിത്ത് അറിയിച്ചു.
ആശുപത്രി അധികൃതർ ശസ്ത്രക്രിയ നടപടികൾ എല്ലാം പൂർത്തീകരിച്ചിരുന്നോ, ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായോ തുടങ്ങിയ വിഷയങ്ങളിൽ ആണ് മെഡിക്കൽ ബോർഡ് പരിശോധന നടത്തുക.
നിലവിൽ ധന്യയുടെ ചികിത്സാ റെക്കോർഡുകൾ, ഓപ്പറേഷൻ റെക്കോർഡ് എന്നിവ ആശുപത്രിയിൽ നിന്ന് ശേഖരിച്ച് മെഡിക്കൽ ബോർഡിന് കൈമാറിയതായി എസ്എച്ച്ഒ അറിയിച്ചു.
താക്കോൽദ്വാര ശസ്ത്രക്രിയയാണ് ധന്യയ്ക്ക് നിശ്ചയിച്ചിരുന്നത്. ഇത് ചെയ്യുന്നതിനിടെ, ചേർന്നിരുന്ന കുടലുകൾ അകറ്റുമ്പോൾ രക്തസ്രാവം ഉണ്ടായി. തുടർന്ന് ഓപ്പൺ ശസ്ത്രക്രിയ നടത്തി രക്തസ്രാവം പരിഹരിച്ച ശേഷം മുഴ നീക്കം ചെയ്തു. അതിനു പിന്നാലെയാണ് ധന്യ മരിച്ചത്.
Sports
ബ്രസീലിയ: ബ്രസീല്‍ സൂപ്പര്‍ ഫുട്ബോളര് നെയ്മര്‍ ഇടത് കാല്‍മുട്ടിന്റെ ശസ്ത്രക്രിയയ്ക്കു വിധേയനായി. ശസ്ത്രക്രിയ വിജയകരമാണെന്ന് അദ്ദേഹത്തിന്റെ ക്ലബ്ബായ സാന്റോസ് അറിയിച്ചു.
ഒരു മാസത്തെ വിശ്രമത്തിനുശേഷം നെയ്മറിനു കളത്തില്‍ തിരിച്ചെത്താമെന്നാണ് സൂചന.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനുള്ള ബ്രസീല്‍ ടീമില്‍ ഇടം നേടാനുള്ള അവസാന ശ്രമത്തിലാണ് നെയ്മര്‍. 128 മത്സരങ്ങളില്‍നിന്ന് 79 ഗോള്‍ നേടിയ നെയ്മറാണ്, ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോറര്‍.
Kerala
കൊച്ചി: ഉദയംപേരൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നടുറോഡിൽ ശസ്ത്രക്രിയയിലൂടെ രക്ഷിച്ച ഡോക്ടർമാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഒരു ജീവൻ രക്ഷിക്കുക, ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവരിക, അത് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണെന്നും പ്രിയപ്പെട്ട ഡോക്ടർമാരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വി.ഡി. സതീശന്റെ കുറിപ്പിന്റെ പൂർണരൂപം:
ഒരു ജീവൻ രക്ഷിക്കുക. ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവരിക. അത് ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണ്. എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ തോമസ് പീറ്റർ, ഭാര്യ ദിദിയാ തോമസ്, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസി. പ്രൊഫസർ ബി മനൂപ് എന്നിവർ സിനിമാക്കഥയെ വെല്ലുന്ന രീതിയിലാണ് ഒരു ജീവൻ രക്ഷിച്ചത്
ഡോക്ടർ ദമ്പതികളായ തോമസും ദിദിയയും പള്ളിയിലേക്ക് പോകുമ്പോഴാണ് ഉദയംപേരൂരിൽ റോഡപകടത്തിൽ പെട്ട് രക്തം വാർന്ന് കിടക്കുന്നവരെ കണ്ടത്. അതിൽ ഒരാളുടെ നില ഗുരുതരം. ഡോ മനൂപ് ഈ സമയം സ്ഥലത്തുണ്ടായിരുന്നു.
മൊബൈൽ ഫോണുകളുടെ വെളിച്ചത്തിൽ നടുറോഡിൽ വച്ച് ശസ്ത്രക്രിയ നടന്നു. നാട്ടുകാരും പോലീസും സഹായിച്ചു. ഒരാൾ ജീവിതത്തിൽ തുടരും എന്ന് നാല് മിനിറ്റ് കൊണ്ട് ആ ഡോക്ടർമാർ ഉറപ്പാക്കി. എങ്ങനെയാണ് അവരോട് നന്ദി പറയേണ്ടത്
രാവിലെ ഈ വാർത്ത വായിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയി. ഡോക്ടർമാരെ നേരിൽ വിളിച്ച് സന്തോഷം അറിയിച്ചു. അവർ എല്ലാ അഭിനന്ദനവും അർഹിക്കുന്നു. പ്രിയപ്പെട്ടവരെ നിങ്ങളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക.
Kerala
ആലപ്പുഴ: മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ(39) ആണ് മരിച്ചത്. സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. മാവേലിക്കര വിഎസ്എം ആശുപത്രിയിലാണ് സംഭവം.
അതേസമയം, ചികിത്സാ പിഴവ് ഇല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.
വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കാണ് ധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കീ ഹോൾ സർജറിക്കുള്ള അനുമതി പത്രം ആശുപത്രി അധികൃതർ ബന്ധുക്കളിൽ നിന്നും ഒപ്പിട്ടു വാങ്ങുകയും ചെയ്തു.
എന്നാൽ ഓപ്പൺ സർജറി നടത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ശസ്ത്രക്രിയ ഇന്ന് പുലർച്ചെയാണ് നടത്തിയതെന്നും കീ ഹോൾ സർജറി തന്നെയാണ് നടത്തിയതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ശസ്ത്രക്രിയക്കിടെ കുടലിൽ ഒരു രക്ത സ്രാവം ഉണ്ടായി. രക്തസ്രാവം സങ്കീർണമായതോടെ ഓപ്പൺ സർജറി ചെയ്യേണ്ടിവന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. മൊഴി എടുക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
National
ഉജ്ജെയിൻ: രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ മൂർഖൻ പാമ്പിന് പുതുജീവൻ. ജെസിബിയുടെ അടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ പാമ്പിനെയാണ് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ രക്ഷപ്പെടുത്തിയത്.
80ഓളം തുന്നലുകളാണ് പാന്പിന്റെ ശരീരത്തിൽ ഇട്ടത്. മധ്യപ്രദേശിലെ ഉജ്ജെയ്നിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിക്രം നഗർ വ്യവസായ മേഖലയിൽ മണ്ണ് കുഴിക്കുന്ന പ്രവർത്തികൾക്കിടയിലാണ് മൂർഖൻ പാമ്പ് ജെസിബിക്ക് അടിയിലായത്. പരിക്കേറ്റ് ചോരയുമായി പണി നടക്കുന്ന സ്ഥലത്ത് പാമ്പ് ഇഴഞ്ഞ് നടക്കുന്നത് കണ്ട സ്ഥലത്തുണ്ടായിരുന്ന ചിലർ പാമ്പിന് മുകളിൽ മണ്ണ് ഇട്ട് മൂടുകയായിരുന്നു.
എന്നാൽ സംഭവം അറിഞ്ഞെത്തിയ മൃഗസ്നേഹികളായ രാഹുൽ, മുകുൾ എന്നിവർ പാമ്പിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഉദ്യാൻ മാർഗിലെ മൃഗാശുപത്രിയിൽ വച്ചാണ് മൂർഖന്റെ മുറിവുകളിൽ തുന്നലിട്ടത്. ചീഫ് വെറ്ററിനറി സർജൻ ഡോ. മുകേഷ് ജെയിൻ, രാംകന്യ ഗൗരവ്, രവി രാത്തോഡ്, പ്രശാന്ത് പരിഹാർ എന്നിവരാണ് മൂർഖന്റെ തലയിലും പിൻ ഭാഗത്തുമായി ഗുരുതര പരിക്കുകൾ കണ്ടെത്തിയത്.
മുറിവുകൾ മാരകമാണെന്ന് തിരിച്ചറിഞ്ഞതോടെ ചെറിയ അളവിലുള്ള അനസ്തേഷ്യ നൽകിയാണ് മെഡിക്കൽ സംഘം ശസ്ത്രക്രിയ നടത്തിയത്. മൂർഖൻ പാമ്പിന്റെ ത്വക്കും പേശികളും അടക്കമാണ് മെഡിക്കൽ സംഘം തുന്നിച്ചേർത്തത്. നിലവിൽ പോസ്റ്റ് ശസ്ത്രക്രിയ പരിചരണത്തിലുള്ള പാമ്പിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടുദിവസത്തിനകം കാട്ടിലേക്ക് തുറന്നുവിടുമെന്നും ഡോക്ടർമാർ വിശദമാക്കി.
National
ഭോപ്പാല്‍: മധ്യപ്രദേശിൽ മണ്ണ് നീക്കുന്നതിനിടെ ജെസിബിക്കടിയില്പ്പെട്ട് പരിക്കേറ്റ മൂർഖൻ പാമ്പിന് അത്ഭുത രക്ഷപ്പെടല്‍.
ഉജ്ജയിനിലെ വിക്രം നഗര്‍ വ്യവസായ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനായി മണ്ണ് എടുക്കുന്നതിനിടെയാണ് സംഭവം. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പാമ്പിന് 80 തുന്നല്‍ ഇട്ടു.
ജെസിബിയുടെ മുന്‍ഭാഗം പാമ്പിന് മേല്‍ പതിക്കുകയും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ ആദ്യം പാമ്പിന് മേല്‍ മണ്ണ് വാരിയിട്ടെങ്കിലും, പിന്നീട് പ്രദേശത്തെ പാമ്പ് പിടുത്തക്കാരായ രാഹുലിനെയും മുകുളിനെയും വിളിച്ചുവരുത്തി.
ഇരുവരും സ്ഥലത്തെത്തി പരിക്കേറ്റ മൂര്‍ഖനെ സുരക്ഷിതമായി രക്ഷപ്പെടുത്തി സമീപത്തെ മൃഗാശുപത്രിയില്‍ എത്തിച്ചു.
പാമ്പിന്റെ തലയിലും ഉടലിലും സാരമായ മുറിവുകള്‍ കണ്ടെത്തി. ഉടന്‍ തന്നെ പാമ്പിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. രണ്ടുമണിക്കൂര്‍ നേരമെടുത്താണ് പാമ്പിന്റെ ത്വക്കും പേശികളും തുന്നിച്ചേര്‍ത്തത്.
പാമ്പിന് 80 തുന്നലുകള്‍ ഇട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പാമ്പിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടുദിവസത്തിനകം കാട്ടിലേക്ക് തുറന്നുവിടുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Kerala
കോഴിക്കോട്: വലത് കൈ മുറിച്ചു മാറ്റേണ്ടി വന്ന പാലക്കാട് പല്ലശനയിലെ കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ. മുറിച്ചുമാറ്റിയ കൈയിലെ പഴുപ്പ് നീക്കം ചെയ്യാനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടക്കുന്നത്.
അതേസമയം, കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഡിഎംഒ നൽകിയ റിപ്പോർട്ട് തള്ളിയാണ് സർക്കാർ നടപടി.
സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് കുടുംബത്തിന് ഉറപ്പ് നൽകിയിരിക്കുന്നു. ചികിത്സാ സഹായമടക്കം ഉറപ്പാക്കി സംരക്ഷിക്കണമെന്ന് എംഎൽഎ കെ. ബാബുവും പറഞ്ഞിരുന്നു.
പാലക്കാട് പല്ലശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിൽസ ലഭിച്ചില്ലെന്നെന്നും കുടുംബം ആരോപിച്ചു.