തിരുവനന്തപുരം: വിസ്മയിപ്പിക്കുന്ന വിജയത്തിന്റെ ആഘോഷാവേശത്തിലാണു ഭരണപക്ഷം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തു ഭരണപക്ഷത്തുനിന്നു സംസാരിച്ച പരിചയസമ്പന്നരും പുതുമുഖങ്ങളുമെല്ലാം അവരുടെ ആഹ്ലാദം മറച്ചുവച്ചില്ല.
മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഇരുത്തിക്കൊണ്ട് മുൻ സർക്കാരിനെതിരേ അതിനിശിത വിമർശനമാണു നന്ദിപ്രമേയം അവതരിപ്പിച്ചു കൊണ്ട് എം. വിൻസന്റ് നടത്തിയത്. ഞങ്ങളല്ലാതെ മറ്റാരുണ്ട് എന്നു ചോദിച്ചവരോടു ഞങ്ങൾക്കു യുഡിഎഫ് ഉണ്ട് എന്നു കേരളത്തിലെ ജനങ്ങൾ വിളിച്ചു പറഞ്ഞ തെരഞ്ഞെടുപ്പാണു കഴിഞ്ഞതെന്ന് വിൻസന്റ് പറഞ്ഞു. ആടിയുലയില്ലെന്നു പറഞ്ഞ കപ്പൽ ആടിയുലഞ്ഞു. കപ്പിത്താൻ മാത്രം രക്ഷപ്പെട്ടു എന്ന് വിൻസന്റ് പറഞ്ഞു.
ഭൂരിപക്ഷ വർഗീയത ആളിക്കത്തിച്ചും ഇസ്ലാമോഫോബിയ വളർത്തിയും ഭരണം നിലനിർത്താനുള്ള ശ്രമങ്ങളെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞെന്നു ടി.വി. ഇബ്രാഹിം പറഞ്ഞു. ഇടതുകോട്ടകളായ മണ്ഡലങ്ങളുൾപ്പെടെ നാലു സീറ്റ് യുഡിഎഫിനു സമ്മാനിച്ച കാസർഗോഡിനു യുഡിഎഫ് സർക്കാരിൽ നിന്നും ഉചിതമായ സമ്മാനം ലഭിക്കുമെന്നാണ് മഞ്ചേശ്വരത്തു നിന്നു തിളക്കമാർന്ന വിജയം നേടിയ എ.കെ.എം. അഷ്റഫ് പ്രതീക്ഷിക്കുന്നത്. മുഴുവൻ സീറ്റും നൽകിയ ഇടുക്കിയോടും പ്രത്യേക സ്നേഹം കാട്ടുമെന്നു സേനാപതി വേണു പ്രതീക്ഷിക്കുന്നുണ്ട്. തോമസ് ഉണ്ണിയാടനും റോയ് കെ. പൗലോസിനും സേനാപതി വേണുവിനും പട്ടയപ്രശ്നത്തേക്കുറിച്ചും വന്യമൃഗശല്യത്തേക്കുറിച്ചും കാർഷിക പ്രശ്നങ്ങളേക്കുറിച്ചുമാണു പറയാനുണ്ടായിരുന്നത്.
പി.ജെ. ജോസഫിന്റെ പിന്മുറക്കാരനായി എത്തിയ മകൻ അപു ജോണ് ജോസഫ് പിതാവിന്റെ മാനറിസങ്ങൾ അതേപടി പകർത്തിയാണു കന്നിപ്രസംഗം നടത്തിയത്. കൈകൾ പിന്നിൽ കെട്ടിയുള്ള പി.ജെ. ജോസഫിന്റെ നിൽപുതന്നെയായിരുന്നു അപുവിനും. രാഷ്ട്രീയം പറയാതെ വികസനത്തേക്കുറിച്ചു മാത്രം സംസാരിച്ച അപു മാലിന്യ സംസ്കരണത്തേക്കുറിച്ചും പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും സംസാരിച്ചു. സിനിമ വ്യവസായം വളർത്തിയെടുക്കാനുള്ള സാധ്യതകളും അപു ജോണ് ജോസഫ് വിശദീകരിച്ചു.
അപരന്റെ ശബ്ദം സംഗീതംപോലെ ആസ്വദിക്കണം എന്നു കമ്യൂണിസം പറയുമ്പോൾ ഒരു മൈക്ക് ഓപ്പറേറ്ററുടെ ശബ്ദം പോലും സഹിക്കാൻ പറ്റാത്ത പത്തു വർഷങ്ങളാണു കടന്നു പോയതെന്നു മുഹമ്മദ് ഷിയാസ് പറഞ്ഞു. വി.ഡി. സതീശൻ എന്ന വിസ്മയത്തേക്കുറിച്ചു പാടിപ്പുകഴ്ത്താൻ കോണ്ഗ്രസുകാരേക്കാൾ മുസ്ലിം ലീഗുകാർക്കായിരുന്നു കൂടുതൽ ഉത്സാഹം. പി.കെ. ഫിറോസും എ.കെ.എം. അഷ്റഫും ടി.വി. ഇബ്രാഹിമുമെല്ലാം സിപിഎം വർഗീയ കാർഡ് ഇറക്കിയെന്ന ആരോപണമുയർത്തി. എന്നാൽ കേരളത്തിലെ ജനങ്ങൾ ഇതെല്ലാം തള്ളിക്കളഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ 85,000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ജനപിന്തുണയുടെ തെളിവായി അവർ ഉയർത്തിക്കാട്ടിയത്.
താൻ സ്വതന്ത്രൻ എന്നു വ്യക്തമാക്കി പ്രസംഗിച്ചു തുടങ്ങിയ ജി. സുധാകരൻ ഇടതുപക്ഷത്തിന്റെ വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടിരുന്നു. കൂവി വിളിച്ചൊന്നും ഒരു രാജ്യത്തും മാറ്റമുണ്ടായിട്ടില്ല. അതിനു രക്തം ചിന്തണം.- സുധാകരനിലെ വിപ്ലവകാരി പുറത്തുവന്നു. സുസ്മേരവദനനായ മുഖ്യമന്ത്രിയിൽ ജനങ്ങൾക്കു വലിയ പ്രതീക്ഷയുണ്ടെന്നും സുധാകരൻ പറഞ്ഞു.
എല്ലാത്തിനെയും എതിർക്കുന്ന സമീപനം തങ്ങൾ സ്വീകരിക്കില്ലെന്നു പറഞ്ഞ പ്രതിപക്ഷത്തെ കെ.എൻ. ബാലഗോപാൽ, മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞ വിസ്മയിപ്പിക്കുന്ന ധവളപത്രത്തിൽ മുൻകൂർ ജാമ്യമെടുത്തു. തങ്ങൾ ഭരണമൊഴിയുമ്പോൾ 6000 കോടി ട്രഷറിയിൽ ഉണ്ടായിരുന്നു എന്നു ചൂണ്ടിക്കാട്ടി.
102 സീറ്റ് നേടിയ യുഡിഎഫ് കൗരവസഭ ആകാതിരിക്കട്ടെ എന്നായിരുന്നു പി. പ്രസാദിന്റെ ആശംസ. ഇടതുപക്ഷം ശക്തമായി തിരിച്ചു വരുമെന്നു കെ.വി. സുമേഷിന് ഉറപ്പാണ്. ബിജെപിയെയൊ കേന്ദ്ര സർക്കാരിനെയൊ ഒരു വാക്കു കൊണ്ടുപോലും നോവിക്കാതിരിക്കാൻ നയപ്രഖ്യാപന പ്രസംഗത്തിൽ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് എ.സി. മൊയ്തീൻ അഭിപ്രായപ്പെട്ടു.
പിഎം ശ്രീയേക്കുറിച്ച് നയപ്രഖ്യാപനത്തിൽ ഒന്നും പറയുന്നില്ലെന്നായിരുന്നു വി. മുരളീധരന്റെ ആക്ഷേപം. യുഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോൾ ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നതു ചൂണ്ടിക്കാട്ടിയ മുരളീധരൻ, ഇപ്പോൾ ഇക്കാര്യത്തിലെ നിലപാടെന്താണെന്നു ചോദിച്ചു.
പിണറായി വിജയനും വി.ഡി. സതീശനും റോളുകൾ പരസ്പരം മാറിവന്നതിനു ശേഷം ആദ്യമായി മുഖാമുഖം വരുന്നതിനും ഇന്നലെ സഭ സാക്ഷ്യം വഹിച്ചു. ഇന്ധനവിലവർധനയിൽ നിന്നുള്ള അധികവരുമാനം വേണ്ടെന്നു വയ്ക്കുന്ന വിഷയത്തിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. ബിസിനസിലേക്കു കടന്ന ആദ്യ ദിവസംതന്നെ വാക്കൗട്ടും അരങ്ങേറി.
സാമ്പത്തികനില വ്യക്തമാക്കുന്ന വിസ്മയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ടെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷത്തിനു മുന്നറിയിപ്പു നൽകിയപ്പോൾ ആ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട എന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മറുപടി.