ചെറുതോണി: വീട് പൂർണമായും കത്തി നശിച്ചു. ഉറങ്ങിക്കിടന്ന വീട്ടുടമ അദ്ഭുതകരമായി രക്ഷപ്പെട്ടു. മരിയാപുരം കുമ്മിണിയില്‍ ജയ്സണ്‍ ജോസഫിന്റെ വീടാണ് കത്തി നശിച്ചത്. ഇന്നലെ വെളുപ്പിന് 5.30 നാണ് തീ പടർന്നുപിടിച്ചത്.
ജയ്സന്റെ ഭാര്യയും മക്കളും ബന്ധുവീട്ടില്‍ പോയിരുന്നിതിനാല് കൂടുതല്‍ അപകടം ഒഴിവായി. ജയ്സണ്‍ ഒറ്റയ്ക്കാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഉറക്കത്തിനിടയില്‍ വലിയ ശബ്ദം കേട്ട് ഉണര്‍ന്ന ജയ്സണ്‍ വീട് കത്തുന്നതായാണ് കണ്ടത്. ഉടന്‍ പുറത്തിറങ്ങിയെങ്കിലും വീടിന്റെ മുക്കാല്‍ ഭാഗവും കത്തി നശിച്ചിരുന്നു. ഷെഡിലുണ്ടായിരുന്ന വാഹനം മാറ്റിയിട്ടു. തുടർന്ന് ഇടുക്കി ഫയര്‍ ഫോഴ്സിൽ വിവരമറിയിച്ചു.
മക്കളുടെ പുസ്തകങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെ മുഴുവന്‍ വീട്ടുപകരണങ്ങളും കത്തി നശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ജെയ്സണ്‍ പറഞ്ഞു. ഇടുക്കിയില്‍നിന്ന് ഫയര്‍ ഫോഴ്സ് എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. തങ്കമണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.