ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിൽ അട്ടിമറി ഭീഷണി മറികടന്ന് ജർമനിയുടെ ഒന്നാം സീഡ് അലക്സാണ്ടർ സ്വരേവ്.
ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇറ്റലിയുടെ ലോറെൻസോ സോനെഗോയെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സ്വരേവ് പരാജയപ്പെടുത്തിയത്.
ഒന്നിനെതിരേ രണ്ട് സെറ്റുകൾക്ക് പിന്നിലായ ശേഷമായിരുന്നു സ്വരേവിന്റെ തിരിച്ചുവരവ്. നാല് മണിക്കൂറിലേറെ നീണ്ട മത്സരത്തിൽ 6-4, 3-6, 6-7, 6-4, 6-3 സ്കോറിനായിരുന്നു താരത്തിന്റെ ജയം.
സോനെഗോയ്ക്കെതിരെ ഇതിനുമുന്‍പ് കളിച്ച ആറ് മത്സരങ്ങളിലും വിജയിച്ച മികച്ച റിക്കാർഡുമായാണ് സ്വരേവ് കോർട്ടിലിറങ്ങിയത്. എന്നാൽ മത്സരം ആരംഭിച്ച് ഇറ്റാലിയൻ താരം താളം കണ്ടെത്തിയതോടെ സ്വരേവ് പ്രതിരോധത്തിലായി.
മറ്റ് മത്സരങ്ങളിൽ ഡാനിയൽ മെദ്വദേവും അലക്സ് ഡി മുനൗറും വിജയിച്ചു.
വനിത സിംഗിൾസിൽ കോക്കോ ഗൗഫിന് അനായാസ ജയം. 6-3, 6-4 സ്കോറിന് സൈനെപ് സൊണ്മെസിനെയാണ് ഗൗഫ് പരാജയപ്പെടുത്തിയത്. എലീന റയ്ബക്കീനയും മിറ ആന്‍ഡ്രീവയും മുന്നേറ്റം തുടര്‍ന്നു.