പതിനഞ്ചു വർഷം തുടർച്ചയായി പശ്ചിമബംഗാൾ ഭരിച്ച മമത ബാനർജിയുടെയും തൃണമൂൽ കോണ്‍ഗ്രസിന്റെയും പതനത്തിന് കേരളത്തിൽ പത്തു വർഷം തുടർച്ചയായി ഭരിച്ച പിണറായി വിജയന്റെയും സിപിഎമ്മിന്റെയും വീഴ്ചയേക്കാൾ ആഘാതമുണ്ട്. അഞ്ചു വർഷം മുന്‍പ് അര ലക്ഷത്തിലേറെ വോട്ടുകൾക്കു മിന്നുന്ന ജയം നേടിയ സ്വന്തം മണ്ഡലമായ ഭവാനിപുരിൽ പരാജയം നുണയേണ്ടിവന്നതു കൂടുതൽ വേദനിപ്പിക്കും. ആഴമേറിയ മുറിവിൽ മുളകുപൊടി വീണതുപോലുള്ള നീറ്റൽ.
ബംഗാളിലെ തെരഞ്ഞെടുപ്പുതോൽവി അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്നുമാണ് മമത ഇന്നലത്തെ പത്രസമ്മേളനത്തിൽ പറഞ്ഞത്. അപ്രതീക്ഷിതവും ഉൾക്കൊള്ളാനാകാത്തതുമായ പതനത്തിന്റെ നേർ പ്രതിഫലനമാണിത്. തെരഞ്ഞെടുപ്പു കമ്മീഷനും ബിജെപിയും ഒത്തുകളിച്ച് നൂറു സീറ്റുകൾ ബലപ്രയോഗത്തിലൂടെ തട്ടിയെടുത്തുവെന്നാണ് മമത ആരോപിക്കുന്നത്.
വോട്ടർപട്ടികയിൽനിന്ന് 90 ലക്ഷം പേരെ നീക്കിയതുമുതൽ ഐഎഎസ്, ഐപിഎസ് ഉദ്യോസ്ഥരെ മാറ്റി നിയമിച്ചതു വരെ പലതും അട്ടിമറിക്കു കാരണമാണെന്ന് മമത വിശ്വസിക്കുന്നു. ബംഗാളിലെ ബിജെപിയുടെ തേരോട്ടം ഇനി ശേഷിക്കുന്ന മറ്റു ബിജെപിയിതര സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിക്കുമെന്ന് രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യത്തിലെ പ്രബലരും ഉറച്ചുവിശ്വസിക്കുന്നുമുണ്ട്.
ഹിമന്തയുടെ വഴിയേ സുവേന്ദു
ശനിയാഴ്ച സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകുന്നതോടെ ബംഗാളിലെയും രാജ്യത്തെയാകെയും രാഷ്ട്രീയചിത്രം മാറും. കോണ്‍ഗ്രസുകാരനായി തുടങ്ങി തൃണമൂൽ കോണ്‍ഗ്രസിലെത്തി മമതയുടെ മന്ത്രിസഭയിൽ അംഗമായശേഷം 2020ൽ മാത്രം ബിജെപിയിലെത്തിയ നേതാവാണ് സുവേന്ദു. സുവേന്ദുവിന്റെ ബിജെപി സർക്കാരിലൂടെ വലിയ ലക്ഷ്യങ്ങളിലേക്കാകും ബിജെപി നീങ്ങുക.
ആസാമിലെ ഹിമന്ത ബിശ്വ ശർമയുടെ മറ്റൊരു പതിപ്പാണ് സുവേന്ദു അധികാരി. മമതയുടെ സ്വന്തം മണ്ഡലമായ ഭവാനിപുരിലെത്തി 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനു മുഖ്യമന്ത്രിയെ അട്ടിമറിച്ചതിന്റെ അതിമധുരം സുവേന്ദുവിനു സ്വന്തം. ഇതേ സുവേന്ദുവിനെക്കൊണ്ട് മമതയെയും തൃണമൂലിനെയും തകർക്കാൻ ദീർഘകാല രാഷ്ട്രീയ തന്ത്രങ്ങളാണു ബിജെപി മെനയുന്നത്. പോരാളിയെങ്കിലും മമതയ്ക്ക് ഇനി പഴയ കരുത്തുണ്ടാകുമെന്ന് കരുതാനുമാകില്ല. ഡൽഹിയിൽ അരവിന്ദ് കേജരിവാളിനെയും ആം ആദ്മി പാർട്ടിയെയും തകർത്ത കളികളുടെ പുതിയ പതിപ്പാകും ബംഗാളിൽ പരീക്ഷിക്കുക.
ചുവപ്പുകോട്ടയിൽ കാവിക്കൊടി
1977 മുതൽ തുടർച്ചയായി 34 വർഷം ബംഗാൾ ഭരിച്ച സിപിഎമ്മിനെ അട്ടിമറിച്ച് 2011ൽ മമത ബാനർജി അധികാരം പിടിച്ചതിൽനിന്നു കാര്യമായ വ്യത്യാസം ഇത്തവണയില്ലെന്നു ചിലരെങ്കിലും പറയുന്നു. കോണ്‍ഗ്രസ് വിട്ട് സ്വന്തം തൃണമൂൽ കോണ്‍ഗ്രസ് പാർട്ടി രൂപീകരിച്ചാണ് ബംഗാളിലെ കമ്യൂണിസ്റ്റുകളെ മമത താഴെയിറക്കിയത്. കമ്യൂണിസ്റ്റ് പ്രവർത്തകരും അനുയായികളും കൂട്ടത്തോടെ തൃണമൂലിലേക്കു ചേക്കേറി. മാർഗം വ്യത്യസ്തമെങ്കിലും മമതയെ താഴെയിറക്കാൻ ബിജെപി നടത്തിയ ആസൂത്രിതനീക്കമാണ് ഇത്തവണ ഫലം കണ്ടത്.
വെറും പത്തു വർഷം കൊണ്ടാണ് ബിജെപി മമതയെ വെല്ലുവിളിക്കാവുന്ന നിലയിലേക്കു വളർന്നത്. 2013ൽ ചെറിയൊരു രാഷ്ട്രീയപാർട്ടിയെന്ന നിലയിൽനിന്നായിരുന്നു ബിജെപിയുടെ വളർച്ച. ആദ്യം കോണ്‍ഗ്രസും പിന്നീട് സിപിഎമ്മും ക്ഷയിച്ചതോടെ മമതയ്ക്കും തൃണമൂലിനും ബദലാകാൻ ബിജെപിക്ക് എളുപ്പമായിരുന്നു. മമതയ്ക്കെതിരേ പോരാടാൻ ഫലത്തിൽ ബിജെപി മാത്രമായി.
ബംഗാളിൽ കോണ്‍ഗ്രസും സിപിഎമ്മും സൃഷ്ടിച്ച ശൂന്യത ബിജെപി മുതലാക്കി. മമതസർക്കാരിനെതിരേ സ്ഥിരവും സംഘടിതവുമായ വിമർശനമായിരുന്നു ആയുധങ്ങളിലൊന്ന്. ഹിന്ദു ധ്രുവീകരണത്തിന്റെ സഹായത്തോടെ ശക്തമായ ഭരണവിരുദ്ധ തരംഗം സൃഷ്ടിക്കാൻ ബിജെപിക്കു കഴിയുകയും ചെയ്തു. ഒരുകാലത്ത് ചുവപ്പുകോട്ടയായിരുന്ന ബംഗാളിൽ കാവിക്കൊടികൾ പാറിക്കളിക്കുകയാണ്.
ആർഎസ്എസിന്റെ വളർച്ചയിലൂടെ
പശ്ചിമബംഗാളിൽ ബിജെപി എങ്ങനെ സ്വാധീനം ചെലുത്തിയെന്ന് ’മിഷൻ ബംഗാൾ: എ സാഫ്രണ്‍ എക്സ്പിരിമെന്റ്’ എന്ന പുസ്തകത്തിൽ കോൽക്കത്തയിലെ പത്രപ്രവർത്തകയായ സ്നിഗ്ധേന്ദു ഭട്ടാചാര്യ വിശദീകരിച്ചിട്ടുണ്ട്. മമത ബാനർജി 2011ൽ മുഖ്യമന്ത്രിയായശേഷമുള്ള ഭരണകാലത്ത് ബംഗാളിൽ ആർഎസ്എസ് നേടിയ വൻ വളർച്ചയാണ് ഇപ്പോഴത്തെ ബിജെപിയുടെ തകർപ്പൻ ജയത്തിനു കാരണമായതെന്നാണ് ഭട്ടാചാര്യ പറയുന്നത്.
1951ൽ ഭാരതീയ ജനസംഘം സ്ഥാപിച്ച ബംഗാളിയായ ശ്യാമ പ്രസാദ് മുഖർജിയിൽനിന്നാണ് ഇതിന്റെ ചരിത്രപരമായ വേരുകൾ വളർത്തിയെടുത്തത്. 1952ൽ ജനസംഘം ഒന്‍പത് നിയമസഭാ സീറ്റുകൾ നേടി. പക്ഷേ മുഖർജിയുടെ മരണശേഷം സ്വാധീനം കുറഞ്ഞു. 1982ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 52 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരു ശതമാനത്തിൽ താഴെ വോട്ടാണു കിട്ടിയത്. ഒരു സീറ്റിലും ജയിക്കാനായതുമില്ല.
പക്ഷേ നീണ്ട കാത്തിരിപ്പിനൊടുവിൽ സിപിഎം ക്ഷീണിച്ചതോടെ ബിജെപി ഉയിർത്തെഴുന്നേറ്റു. ഒരു വാഴ ചീയുന്പോൾ മറ്റൊരു മുള പൊട്ടിവളരുന്നതുപോലെ. ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റത്തിനെതിരേ പ്രചാരണം നടത്തിയാണ് വളർച്ചയ്ക്കു അടിസ്ഥാനമിട്ടത്. 1991 ആയപ്പോഴേക്കും 11.66 ശതമാനം വോട്ടുവിഹിതം ബിജെപി നേടി.
ബംഗാളിൽ ബിജെപി വിസ്മയം
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 294 സീറ്റുകളിൽ മത്സരിച്ച ബിജെപിക്ക് മൂന്ന് എംഎൽഎമാരെ വിജയിപ്പിക്കാനായി. 2021ൽ ബിജെപി മൂന്നിൽനിന്ന് 77 സീറ്റുകളിലേക്ക് കുതിച്ചു. ബിജെപി ആദ്യമായി ഔദ്യോഗിക പ്രതിപക്ഷമായി മാറി. തൃണമൂൽ കോണ്‍ഗ്രസിന് ബിജെപി നേരിട്ടു വലിയ വെല്ലുവിളി ഉയർത്തിയത് ആ തെരഞ്ഞെടുപ്പിലായിരുന്നു.
എന്നാൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റം പലരെയും വിസ്മയിപ്പിച്ചു. നരേന്ദ്ര മോദിയുടെ പ്രഭാവത്തിൽ 2019ൽ ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിൽ 18 എണ്ണം ബിജെപി നേടി. ബിജെപിയുടെ വോട്ടുവിഹിതം 17 ശതമാനത്തിൽനിന്ന് 40.25 ശതമാനമായി കുത്തനേ ഉയർന്നു. നിയമവിരുദ്ധ കുടിയേറ്റം, ഹിന്ദുത്വ അജൻഡ, വികസന വാഗ്ദാനങ്ങൾ തുടങ്ങിയവയായിരുന്നു ബിജെപിയുടെ തുറപ്പുചീട്ട്.
നിരാശരായ വോട്ടർമാരുടെ ചാട്ടം
ബംഗാൾ രാഷ്ട്രീയത്തിൽ മുന്‍പ് അപ്രസക്തമായിരുന്ന ബിജെപിയുടെ പെട്ടെന്നുള്ള വൻ വളർച്ചയിൽ മമത ഭയന്നു. തെറ്റുകൾ തിരുത്തിയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നും പോരാളിയായ മമത നഷ്ടപ്രതാപം കുറച്ചൊക്കെ തിരിച്ചുപിടിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 42ൽ 29 സീറ്റുകൾ ജയിച്ച് തൃണമൂലും മമതയും വീണ്ടും കരുത്തുകാട്ടി. ബിജെപിയുടെ ആറു സീറ്റുകൾ തൃണമൂൽ പിടിച്ചെടുത്തു.
ബിജെപിയുടെ വോട്ടുവിഹിതം 2019ലെ 40.25 ശതമാനത്തിൽ നിന്ന് 38.75 ശതമാനമായി കുറഞ്ഞു. ഇടതുപക്ഷത്തെ പിന്തുണച്ചിരുന്ന വോട്ടർമാരിൽ 30 ശതമാനത്തോളം പേർ ബിജെപിയിലേക്കു മാറി. മതേതര, സോഷ്യലിസ്റ്റ് ചായ്വുള്ള വോട്ടർമാരെ പോലും ആകർഷിക്കാൻ ബിജെപിക്കായി. മമതയോടും ഇടത്, കോണ്‍ഗ്രസ് പാർട്ടികളോടുമുള്ള നിരാശ ബിജെപി മുതലാക്കി.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 294ൽ 215 സീറ്റ് നേടിയാണു മമത വീണ്ടും കരുത്ത് കാട്ടിയത്. വോട്ടുവിഹിതം 45 ശതമാനത്തോളവും. ബിജെപിയുടെ വോട്ടുവിഹിതം 10.16ലേക്ക് ഇടിഞ്ഞു. 77 സീറ്റുകളുമായി പ്രധാന പ്രതിപക്ഷമായെന്നു മാത്രം. ബിജെപി അപകടം മണത്തു. എന്തു വിലകൊടുത്തും ബംഗാൾ പിടിക്കാൻ അമിത് ഷാ നേരിട്ടു തന്ത്രങ്ങൾക്ക് രൂപം നൽകി. അതിന്റെ ഫലമാണു ബംഗാളിന്റെ ചരിത്രത്തിൽ ആദ്യമായി ബിജെപി അധികാരം പിടിച്ചത്. അതും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ.
അടുത്തത് കേരളവും തമിഴ്നാടും
ഹിന്ദി ബെൽറ്റിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന് അപ്പുറത്തേക്കു വളരാതെ 2029ൽ അധികാരത്തുടർച്ച എളുപ്പമല്ലെന്ന ബോധ്യമാണ് ബിജെപിക്കു ബംഗാൾ അനിവാര്യമാക്കിയത്. സാംസ്കാരികമായും രാഷ്ട്രീയമായും വ്യത്യസ്തമായ സംസ്ഥാനങ്ങളിൽക്കൂടി ജയിക്കാൻ കഴിയുമെന്നു തെളിയിക്കുകകൂടിയാണു ബംഗാളിലെ വിജയം. പൗരത്വം, കുടിയേറ്റം, മതപരമായ സ്വത്വം തുടങ്ങിയ വിഷയങ്ങളിലൂടെ ബംഗാളിലെ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപിക്കായി. അത്തരമൊരു പുതിയ പരീക്ഷണത്തിന്റെ വിജയംകൂടിയാണ് ബിജെപിക്കു ബംഗാളിലെ ത്രിസിപ്പിക്കുന്ന ജയം.
മഹാരാഷ്ട്ര, ബിഹാർ പോലുള്ള വലിയ സംസ്ഥാനങ്ങൾ പോലെ ബംഗാളും ബിജെപിയുടെ തന്ത്രങ്ങളിലേക്കു വളച്ചെടുത്തു. ഹിന്ദുത്വ രാഷ്ട്രീയത്തിനു വഴങ്ങാതിരുന്ന ബംഗാളിനെ കീഴ്പ്പെടുത്തിയതുപോലെ തമിഴ്നാടും കേരളവുമാണ് ബിജെപിയുടെ അടുത്ത ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിജെപി ആസ്ഥാനത്തെ വിജയാഹ്ലാദ പ്രസംഗത്തിൽ ഇതിനു കൃത്യമായ മുന്നറിയിപ്പുണ്ട്.
ബംഗാളിനെ വരുതിയിലാക്കിയെങ്കിൽ പത്തു വർഷത്തിനകം കേരളവും പിടിയിലൊതുങ്ങുമെന്ന് ബിജെപി വിശ്വസിക്കുന്നു. നേതാക്കളുടെ കൂറുമാറ്റം മുതൽ ഹിന്ദുത്വ വോട്ടുകളുടെ ധ്രൂവീകരണവും ന്യൂനപക്ഷ വോട്ടുകളുടെ ഭിന്നിപ്പിക്കലും ക്രിസ്ത്യൻ ഔട്ട്റീച്ച് എന്ന ക്രിസ്ത്യൻ സുഖിപ്പിക്കലിന്റെയുമൊക്കെ പുതിയ അവതാരങ്ങൾ ഇനിയുണ്ടാകും.
പയറ്റുന്നത് ബഹുമുഖ തന്ത്രങ്ങൾ
2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്പായി ഇനിയും പിടികിട്ടാത്ത സംസ്ഥാനങ്ങളിലേക്കുകൂടി സ്വീധാനം വ്യാപിക്കാൻ ബിജെപിയും മോദിയും ഷായും ഏതു തന്ത്രങ്ങളും പയറ്റുമെന്നതിൽ സംശയിക്കാനില്ല.
യുപിയിലും ഹിന്ദി മേഖലയിലെ മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കിയ അതേ തന്ത്രം മാത്രമല്ല ബംഗാളും തമിഴ്നാടും കേരളവും ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ ബിജെപി പയറ്റുന്നത്. വൈകാതെ മറ്റിടങ്ങളിലും ഉപയോഗിക്കാവുന്ന പലതലങ്ങളിലും തരങ്ങളിലും ദിശകളിലുമുള്ള ബഹുമുഖ തന്ത്രങ്ങൾക്കുള്ള പരീക്ഷണമായിരുന്നു ബംഗാളിലേത്.