വൈറ്റില: വൈറ്റിലയിലെ വസ്ത്ര വ്യാപാര സ്ഥാനത്തിൽ കടയുടമ പറഞ്ഞയച്ചതാണെന്ന വ്യാജേനയെത്തി സെയില്‍സ് ഗേളിനെ കബളിപ്പിച്ച് 6,000 രൂപ തട്ടിയെടുത്തു. വൈറ്റില ജംഗ്ഷനടുത്തുള്ള കടയിൽ ചൊവ്വാഴ വൈകിട്ടോടെയായിരുന്നു സംഭവം. മാസ്കും ധരിച്ച് വൈകിട്ട് 3.30 ഓടെ കടയിലെത്തിയ മധ്യവയസ്കനാണ് തട്ടിപ്പു നടത്തിയത്. തട്ടിപ്പിന് അര മണിക്കൂർ മുൻപേ കടയിലെത്തി കടയുടയെ അന്വേഷിച്ച ഇയാൾ പിന്നീട് ഫോണില്‍ സംസാരിച്ചു വന്ന് കടയുടമയാണ് ഫോണിലെന്നും ആ ഡോക്യുമെന്റും കൗണ്ടറിലുള്ള പണവും തരാന്‍ പറഞ്ഞുവെന്നും ജീവനക്കാരിയോട് പറയുകയായിരുന്നു.
ജോലിയ്ക്ക് വരാൻ തുടങ്ങിയിട്ട് ഏതാനും ദിവസം മാത്രമായ ജീവനക്കാരി തട്ടിപ്പ് മനസിലാക്കാതെ പണം നല്കി. പണം എണ്ണാന്‍ തുടങ്ങിയപ്പോള്‍ എണ്ണേണ്ട, ഞാന്‍ എണ്ണിക്കോളാം എന്നും പറഞ്ഞ് ഇയാൾ പെട്ടെന്ന് തന്നെ കടയിൽ നിന്നിറങ്ങിപ്പോകുകയായിരുന്നു.
പണം കൊടുത്തതിനു പിന്നാലെ ജീവനക്കാരി കടയുടമയെ വിളിച്ച് ഇത്തരമൊരാള്‍ പണം വാങ്ങിക്കൊണ്ടു പോയ കാര്യം അറിയിച്ചതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞത്. കടവന്ത്ര പൊലിസില്‍ പരാതി നൽകിയിട്ടുണ്ട്. കടയിലെ സിസി ടിവി ദൃശ്യങ്ങളില്‍ ഇയാൾ കടയിൽ നിന്നും പണം തട്ടിച്ചെടുക്കുന്ന ദൃശ്യങ്ങൾ വ്യക്തമായി കാണാം. തട്ടിപ്പ് നടത്തിയ ആളെക്കുറിച്ച് പൊലിസിന് വിവരം ലഭിച്ചതായാണ് സൂചന. ഇയാള്‍ മുന്‍പും പലയിടങ്ങളിലും ഇതേ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായും ഒരു കേസിൽ കുറച്ചുകാലം ജയിലിലായിരുന്നുവെന്നും വിവരമുണ്ട്.