കോഴിക്കോട് : അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് പരാമർശം അടിസ്ഥാനത്തിൽ 2011 ൽ വിരമിച്ച ഉദ്യോഗസ്ഥന്റെ ഗ്രാറ്റുവിറ്റിയും ലീവ് സറണ്ടറും 15 വർഷമായി തടഞ്ഞുവച്ച നടപടി ഭരണഘടനാദത്തമായ അവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.കോഴിക്കോട് എൻഐടിയില്‍ നിന്നും വിരമിച്ച കക്കോടി സ്വദേശി പി. പുരുഷോത്തമന്റെ ഹർജിയിലാണ് ഉത്തരവ്.
ജീവനക്കാരന്റെ ആനുകൂല്യങ്ങൾ 15 വർഷമായി തടഞ്ഞു വച്ചിരിക്കുന്ന വിവരം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഓഡിറ്റ് അതോറിറ്റിയുടെയും ശ്രദ്ധയിൽ മുൻഗണനാടിസ്ഥാനത്തിൽ കൊണ്ടുവന്ന് നിശ്ചിത സമയക്രമം പാലിച്ച് അന്തിമ തീരുമാനമെടുക്കാൻ എൻഐടി ഡയറക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
നിയമതടസങ്ങളില്ലെങ്കിൽ പരാതിക്കാരന്റെ വിരമിക്കൽ ആനുകൂല്യം നിയമാനുസരണം നൽകേണ്ട പലിശ സഹിതം കാലതാമസം കൂടാതെ അനുവദിച്ച് പരാതിക്കാരന്റെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നും കെ. ബൈജുനാഥ് നിർദ്ദേശിച്ചു. പരാതിക്കാരൻ ഇതുവരെ നൽകിയ ഹർജികൾ അനുതാപപൂർവ്വം പരിഗണിച്ച് യുക്തിസഹമായ തീരുമാനം രണ്ടുമാസത്തിനകം പരാതിക്കാരനെ അറിയിക്കണമെന്നും കമ്മീഷൻ ഡയറക്ടർക്ക് നിർദ്ദേശം നൽകി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ടുമാസത്തിനകം കമ്മീഷനെ അറിയിക്കണം. വിരമിച്ച ജീവനക്കാരനെ അനിശ്ചിതത്വത്തിൽ അനന്തകാലം തുടരാൻ അനുവദിക്കാൻ കഴിയില്ലെന്ന് ഉത്തരവിൽ പറഞ്ഞു.