കീവ്: ജനപ്രിയ പ്രതിരോധമന്ത്രി മിഖെയ്ലോ ഫെഡറോവിനെ പുറത്താക്കാനുള്ള പ്രസിഡന്റ് സെലൻസ്കിയുടെ തീരുമാനം യുക്രെയ്നിൽ കടുത്ത രോഷപ്രകടനങ്ങൾക്കിടയാക്കി. സെലൻസ്കിയുടെ അപ്രതീക്ഷിത തീരുമാനം സൈന്യത്തെയും ഞെട്ടിച്ചുവെന്നാണു റിപ്പോർട്ട്.
35 വയസുള്ള ഫെഡറോവ് ജനുവരിയിലാണു ചുമതലയേറ്റത്. ചുരുങ്ങിയ കാലത്തിനിടെ പ്രതിരോധ മന്ത്രാലയത്തിന് പുതിയ ഊർജം പകരാനും യുദ്ധമുന്നണിയിൽ റഷ്യക്കെതിരേ യുക്രെയ്ൻ സേനയുടെ പ്രകടനം മെച്ചപ്പെടുത്താനും ഫെഡറോവിനു കഴിഞ്ഞു. ഇതിനു പുറമേ അഴിമതിക്കെതിരേയും നടപടികളുണ്ടായി.
അദ്ദേഹത്തെ പുറത്താക്കാനുള്ള കാരണം സെലൻസ്കി വ്യക്തമാക്കിയിട്ടില്ല. സൈനിക മേധാവി ഒലക്സാണ്ടർ സിറിസ്കിയുമായി ഫെഡറോവിനുള്ള അഭിപ്രായഭിന്നതയാണു കാരണമെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു.
തലസ്ഥാനമായ കീവിൽ ഇന്നലെ നടന്ന പ്രതിഷേധപ്രകടനത്തിൽ “ഫെഡറോവിനെ തൊടരുത്, വിജയം നശിപ്പിക്കരുത്” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്നു.
മുന്പ് വിവരസാങ്കേതികവിദ്യാ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഫെഡറോവ് 2022ൽ റഷ്യൻ അധിനിവേശം ആരംഭിക്കവേ സൈബർ ആക്രമണങ്ങൾക്കായി സന്നദ്ധപ്രവർത്തകരുടെ ഗ്രൂപ്പ് തുടങ്ങിയിരുന്നു. യുക്രെയ്ന്റെ ഡ്രോൺ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിലും പങ്കുവഹിച്ചു.
ഫെഡറോവ് പ്രതിരോധമന്ത്രിപദം ഏറ്റെടുത്തശേഷം റഷ്യൻ അധിനിവേശ ക്രിമിയയിൽ യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം വർധിപ്പിച്ചിരുന്നു.