ഒറ്റപ്പാലം: വേനലിന്റെ വറുതിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായികൊണ്ടിരിക്കെ ഇതിന് പരിഹാരം കാണേണ്ട നഗരസഭ മുൻ വർഷം ചെയ്ത താത്കാലിക പദ്ധതിപോലും വേണ്ടെന്നുവെച്ചതായി ആക്ഷേപം.
കഴിഞ്ഞ വേനലിൽ ഏറെ ഉപകാരപ്പെട്ടിരുന്ന തോടുകളിൽ താത്കാലികമായി നിർമിച്ചിരുന്ന തടയണകളുടെ നിർമാണമാണ് ഇത്തവണ അധികൃതർ വേണ്ടന്ന് വെച്ചത്.
കണ്ണിയംപുറം, കിഴക്കേതോടുകളിൽ വേനലാവുന്നതിനുമുമ്പ് കെട്ടിയിരുന്ന തടയണകളാണ് നഗരസഭ ഇത്തവണ സ്ഥാപിക്കാതിരുന്നത്.ഈ തടയണകൾ കിണറുകളിൽ വെള്ളം നിലനിർത്തുന്നതിനും കാർഷികാവശ്യത്തിനും ഗുണകരമായിരുന്നു.കുടിവെള്ളത്തിന് ജനങ്ങൾ ബുദ്ധിമുട്ടുന്നതിനിടെയാണ് തോടുകളിലെ വെള്ളവും വറ്റിയിരിക്കുന്നത്.
കണ്ണിയംപുറത്ത് പനമണ്ണ തോട്ടുപാലം, ലക്ഷംവീടിനുസമീപം, തിരുവോർത്ത് പാറ, പൂക്കാട്ടുകുറുശി, കിഴക്കേതോട്ടിൽ കോലോത്ത്കുന്ന് കുടിവെള്ളപദ്ധതിക്ക് സമീപം എന്നിവടങ്ങളിലാണ് എല്ലാവർഷവും തടയണ നിർമിക്കാറുള്ളത്. തൊഴിലുറപ്പ് പദ്ധതിയിൽ മണൽചാക്കുകൾ നിറച്ചാണ് തടയണകൾ കെട്ടാറുള്ളത്. കാഞ്ഞിരപ്പുഴ അണക്കെട്ടിൽനിന്നുള്ള വെള്ളവും തടയണയിൽ സംഭരിക്കാൻ കഴിയുമായിരുന്നു.വേനലെത്തിയാൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളാണ് കണ്ണിയംപുറം, പനമണ്ണ മേഖലകൾ.
നഗരസഭയുടെ സമഗ്ര കുടിവെള്ളപദ്ധതിയിൽനിന്ന് വെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും വേനലിന്റെ കാഠിന്യത്തിൽ ഇടക്കിടെ തടസപ്പെടാറുണ്ട്. ചില പാടശേഖരസമിതികൾ തോട്ടിലെ വെള്ളത്തെ ആശ്രയിച്ചാണ് കൃഷിയിറക്കാറുണ്ടായിരുന്നത്. പച്ചക്കറി കൃഷിക്കും ആശ്രയം ഈ വെള്ളം തന്നെയായിരുന്നു. ഇപ്പോൾ തോട്ടിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽനിന്ന് മോട്ടോർവെച്ച് പമ്പ് ചെയ്താണ് ചിലർ കൃഷിക്ക് ഉപയോഗിക്കുന്നത്.
ഈസ്റ്റ് ഒറ്റപ്പാലത്ത് പുതിയ പാലം നിർമിക്കുന്നതിനാലാണ് ഇത്തവണ തടയണകൾ കെട്ടാതിരുന്നതെന്ന വിചിത്രമായ മറുപടിയാണ് ഇക്കാര്യത്തിൽ നഗരസഭ അധികൃതരുടേത്.