തിരുവനന്തപുരം: നികുതി പിരിവ് ഊർജിതമാക്കാൻ സംസ്ഥാനത്ത് ടാക്സ് ഡ്രൈവ് നടത്തുമെന്നും നികുതി വെട്ടിപ്പുകാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ നികുതി വെട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ട്.
ടാക്സില്ലാതെ കേരളത്തിൽ കൊണ്ടു വന്ന് സാധനങ്ങൾ വ്യാപകമായി വിൽക്കുന്നു. ഇത്തരം നികുതി വെട്ടിപ്പുകാരെ കർശനമായി നേരിടും. ഇവർ കള്ളക്കച്ചവടം നടത്തുന്പോൾ പൂട്ടിപ്പോകുന്നത് സർക്കാരിന് നികുതി നൽകുന്ന യഥാർഥ സ്ഥാപനങ്ങളാണ്. ഇതവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കരിമണൽ മേഖലയിൽ സഹകരണത്തിനായി സ്വകാര്യ കന്പനിയുമായി കരാറുണ്ടാക്കിയ ശേഷം ഭരണത്തിൽ നിന്നിറങ്ങിയ ഇടതുപക്ഷമാണ് കരിമണൽ മേഖല സ്വകാര്യവത്കരിക്കുന്നെന്ന് ആരോപിച്ച് യുഡിഎഫ് സർക്കാരിനെ ആക്ഷേപിക്കുന്നത്. വേണ്ടാത്തതൊന്നും ഈ സർക്കാർ ചെയ്യില്ല. സർക്കാരിന്റെ തെറ്റുകൾ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയാൽ, അത് ശരിയാണെന്ന് ഭരണപക്ഷത്തിനു കൂടി ബോധ്യപ്പെട്ടാൽ ഒരു മാപ്പു കൂടി പറഞ്ഞ് അത് പിൻവലിക്കും.
യുഡിഎഫ് എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചേ ചെയ്യൂ. കേരളത്തിന്റെ താത്പര്യത്തിനു വിരുദ്ധമായി യുഡിഎഫ് ഒന്നും ചെയ്യില്ല. ഒരു വകുപ്പിലും ചെയ്യില്ല. മൂന്നു മാസം കഴിയുന്പോൾ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും പ്രാവർത്തികമായി തുടങ്ങും. ഇത് സർക്കാരിനു വേണ്ടി താൻ നൽകുന്ന വാക്കാണെന്നും സതീശൻ പറഞ്ഞു.
ലൈഫ് പദ്ധതി നിർത്തിവയ്ക്കാൻ പോകുന്നെന്നാണ് പ്രതിപക്ഷത്തിന്റെ മറ്റൊരാക്ഷേപം. നിർത്താൻ പോകുന്ന പദ്ധതിക്ക് ബജറ്റിൽ പണം വകയിരുത്തുമോ. എന്നാൽ ലൈഫ് പദ്ധതിയെ പറ്റി പട്ടിക വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും പരാതിയുണ്ട്. അതുകൊണ്ടാണ് അവർക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് അക്കാര്യത്തിൽ അവർക്ക് വാക്കു നൽകിയതാണ്. അതു പാലിക്കും.
യുഡിഎഫ് സർക്കാർ അവതരിപ്പിച്ചത് വ്യത്യസ്തമായ ബജറ്റാണ്. പരന്പരാഗതമായ രീതിയിൽ നിന്നും കുറെ മാറി ചിന്തിച്ചു തന്നെയാണ് ബജറ്റ് തയാറാക്കിയത്.ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ക്ഷേമ പദ്ധതികൾ പോലും ഭാവിയിൽ നിർത്തിവയ്ക്കേണ്ടി വരുന്ന പരിതാപകരമായ അവസ്ഥയിലേക്ക് കേരളം നീങ്ങുന്നത് മുന്നിൽ കണ്ടുകൊണ്ടാണ് മാറി ചിന്തിച്ചത്.
അത്ഭുതപ്പെടുത്തുന്ന അളവിൽ കേരളത്തിൽ നിന്നുള്ള പണം ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്നുണ്ട്. നാൽപതു ലക്ഷത്തിനും അന്പതു ലക്ഷത്തിനും ഇടയിലുള്ള ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. ആ പണം മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നു. അത് കേരളത്തിന്റെ സന്പദ് വ്യവസ്ഥയുടെ അടിത്തറ മാന്താൻ പര്യാപ്തമായ ഒഴുക്കാണ്.
അതിനാൽ സർക്കാർ ഇക്കാര്യം വിശദമായി പഠിക്കും. കേരളത്തിന്റെ സാന്പത്തികാവസ്ഥയെ ഇത് എങ്ങനെയാണ് ബാധിക്കുന്നതെന്ന് നോക്കും. ഇത്തരത്തിലുള്ള പ്രതിസന്ധികളെ മറികടക്കാൻ പരമാവധി നിക്ഷേപം കൊണ്ടുവരണം.
സർക്കാർ വളരെ ഗൗരവതരമായി അര ഡസൻ ഇക്കണോമിക് മോഡലുകൾ കൊണ്ടുവരികയാണ്. അത് നിക്ഷേപകർക്കു മുന്നിൽ വയ്ക്കും. പരമാവധി നിക്ഷേപം സ്വീകരിച്ച് ഈ പ്രതിസന്ധികളെ സർക്കാർ മറികടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.