മുംബൈ: ഐപിഎല്‍ മത്സരത്തിനിടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് രാജസ്ഥാന് റോയല്‍സ് ടീം മാനേജര്‍ റോമി ഭീന്ദറിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ബിസിസിഐ. കളിക്കാരും മാച്ച് ഒഫീഷ്യല്‍സും ഇരിക്കുന്ന പ്രത്യേക മേഖലയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാണ് നടപടി.
ഗോഹട്ടിയിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ നടന്ന മത്സരത്തിനിടെ ഡഗൗട്ടിലിരുന്ന് റോമി ഭീന്ദര്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ബിസിസിഐയുടെ ആന്റി കറപ്ഷന്‍ യൂണിറ്റ് ഇദ്ദേഹത്തില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.
ഐപിഎല്‍ ചട്ടങ്ങള്‍ അനുസരിച്ച്, ഡഗൗട്ട് ഉള്‍പ്പെടുന്ന കളിക്കാരും മാച്ച് ഒഫീഷ്യല്‍സും ഇരിക്കുന്ന പരിധിയില്‍ മൊബൈല്‍ ഫോണുകളോ മറ്റ് ആശയവിനിമയ ഉപകരണങ്ങളോ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. സംഭവത്തില്‍ ഭീന്ദര്‍ നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തതെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ അറിയിച്ചു.
പിഴയ്ക്ക് പുറമെ, ഭാവിയില്‍ ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇദ്ദേഹത്തിന് കര്‍ശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അഴിമതി തടയുന്നതിന്റെ ഭാഗമായാണ് ഇത്തരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്
ഈ നിയമലംഘനത്തിന് പിന്നില്‍ മോശമായ ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയില്ലെങ്കിലും, കളിയുടെ സുതാര്യത ഉറപ്പാക്കാന്‍ നിയമങ്ങള്‍ പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് ബിസിസിഐ വ്യക്തമാക്കി.