ജയ്പൂർ: കള്ളന്മാരെ ഭയന്ന് കൃഷിസ്ഥലത്ത് മണ്ണിൽ കുഴിച്ചിട്ട അഞ്ച് ലക്ഷം രൂപ ചിതലരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ഒരു കർഷകനാണ് ഭൂമി വിറ്റുകിട്ടിയ തുക ഇത്തരത്തിൽ നഷ്ടപ്പെടുത്തിയത്. വീട് നിർമ്മാണത്തിനായി സ്ഥലം വിറ്റ് സ്വരൂപിച്ച പണം സുരക്ഷിതമായി സൂക്ഷിക്കാനാണ് ഇയാൾ പ്ലാസ്റ്റിക് കവറിലാക്കി മണ്ണിൽ ഒളിപ്പിച്ചത്. എന്നാൽ മദ്യപാന ശീലവും മറവിയും കാരണം പണം വെച്ച സ്ഥലം കൃത്യമായി ഓർത്തെടുക്കാൻ കർഷകന് സാധിച്ചിരുന്നില്ല.
പലതവണ അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ വന്നതോടെ കുടുംബാംഗങ്ങൾ വിവരം അറിയുകയും പിന്നീട് കൃഷിയിടത്തിൽ നടത്തിയ തിരച്ചിലിൽ പണം കണ്ടെത്താൻ കഴിയാതെ വരികയും ചെയ്തു. ഒരുകൊല്ലത്തിന് ശേഷം, ഈ മഴക്കാലത്ത് നിലമൊരുക്കുന്നതിനിടയിലാണ് പ്ലാസ്റ്റിക് കവർ മണ്ണിൽ നിന്ന് പുറത്തേക്ക് വന്നത്. കർഷകന്റെ ഭാര്യയും മകനുമാണ് കവർ കണ്ടെത്തിയത്. എന്നാൽ കവർ തുറന്നു നോക്കിയപ്പോഴേക്കും നോട്ടുകൾ പൂർണ്ണമായും ചിതലരിച്ച് ഉപയോഗശൂന്യമായി മാറിയിരുന്നു.
തുടർന്ന് ഈ നോട്ടുകളുമായി കുടുംബം പ്രദേശത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയെ സമീപിച്ചെങ്കിലും നോട്ടുകളുടെ ദയനീയ അവസ്ഥ കാരണം മാറ്റിക്കൊടുക്കാൻ ബാങ്ക് അധികൃതർ വിസമ്മതിച്ചു. തുടർന്ന് ജില്ലയിലെ പ്രധാന ബാങ്ക് ശാഖയെ സമീപിച്ചെങ്കിലും അവിടെനിന്നും സമാനമായ മറുപടിയാണ് ലഭിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.