തിരുവനന്തപുരം: കിളിമാനൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുന്നുമ്മേൽ സ്വദേശി രജിത്ത് (39) ആണ് മരിച്ചത്. രജിത്തിന്റെ ഭാര്യ അംബിക സംഭവ ദിവസം തന്നെ മരിച്ചിരുന്നു.
രജിത്തും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ഥാർ ജീപ്പ് ഇടിച്ചായിരുന്ന അപകടം. രജിത്തിന്റെ മരണവിവരം അറിഞ്ഞതിനു പിന്നാലെ മൃതദേഹവുമായി നാട്ടുകാർ എംസി റോഡ് ഉപരോധിച്ചു. അപകടമുണ്ടാക്കിയ ജീപ്പിലുണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയെങ്കിലും ജാമ്യത്തിൽ വിടുകയായിരുന്നു.
ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്നും വാഹനത്തിൽ നിന്നും രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ ഐഡി കാർഡുകൾ ലഭിച്ചിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. ഉന്നതരെ സംരക്ഷിക്കാൻ കിളിമാനൂർ പോലീസ് ശ്രമിച്ചുവെന്ന് ആരോപിച്ച് മരിക്കുന്നതിന് മുമ്പ് രജിത്ത് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
എന്നാല്‍ സംഭവത്തില്‍ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ രംഗത്തെത്തിയത്. അതേസമയം പ്രതിയുടെ ഥാർ വാഹനം കഴിഞ്ഞ രാത്രിയിൽ ആരോ കത്തിച്ചു.