തൃശൂര്‍: പൂരത്തിന്റെ വെടിക്കെട്ടുപോലെയാണ് തൃശൂരിനു തെരഞ്ഞെടുപ്പ്. കൂട്ടത്തോടെ എട്ടുനിലയില്‍ പൊട്ടിക്കാനും എടുത്തുയര്‍ത്താനും തട്ടകക്കാര്‍ക്കു മടിയില്ല. നിയമസഭയില്‍ യുഡിഎഫിനെ തറപറ്റിച്ചപ്പോള്‍, പാര്‍ലമെന്റില്‍ എല്‍ഡിഎഫിനെ നിലംപരിശാക്കി. ഒറ്റയാനായി എത്തിയ സുരേഷ് ഗോപിയെ പട്ടും വളയുമിട്ട് വാഴിച്ചു! പുറത്തെ മേളങ്ങള്ക്കപ്പുറം അടിയൊഴുക്കും പൂരപ്പറമ്പിലെ ജനക്കൂട്ടംപോലെ. അടുത്തനിമിഷം എങ്ങോട്ടു തിരിയുമെന്ന് ആര്‍ക്കുമറിയില്ല!
യുഡിഎഫിന് ലോക്സഭാ തെരഞ്ഞെടുപ്പ് വിജയങ്ങളിലുണ്ടായ ആധിപത്യം ഒഴിച്ചാല്‍ ജില്ലയില്‍ മുന്നേറ്റം ഇടതിനാണ്. രണ്ടു തദ്ദേ ശതെരഞ്ഞെടുപ്പുകളും എല്‍ഡിഎഫ് എടുത്തു. 2021ല്‍ 14 നിയമസഭാ മണ്ഡലങ്ങളില്‍ 13 ഇടത്തും വിജയിച്ചു. രണ്ടു ടേമുകളായി ജില്ലാ പഞ്ചായത്തും കോര്‍പറേഷനും എല്‍ഡിഎഫിന്റെ കൈകളിലാണ്. ഏഴു നഗരസഭകളില്‍ അഞ്ചെണ്ണവും 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ 13 എണ്ണവും 86 പഞ്ചായത്തുകളില്‍ 69 എണ്ണവും മുന്നണിക്കൊപ്പം.
ഘടകകക്ഷികളുമായുള്ള ചില്ലറ അസ്വാരസ്യങ്ങള്‍ ഒഴിച്ചാല്‍ ഇക്കുറി കാര്യമായ പ്രശ്നങ്ങളില്ലാതെ എല്‍ഡിഎഫ് സീറ്റുവിഭജനം പൂര്‍ത്തിയാക്കി. ജനറല്‍ സീറ്റുകളില്‍ ആവശ്യമുന്നയിച്ചു കേരള കോണ്‍ഗ്രസ്-എം നേതാക്കള്‍ രംഗത്തുവന്നെങ്കിലും ജില്ലാ പ്രസിഡന്റ് തന്നെ അനുനയിപ്പിച്ചു പിന്‍വലിപ്പിച്ചു. വിവാദങ്ങള്‍ക്കു വീടുവീടാന്തരം മറുപടി നല്കി എണ്ണയിട്ട യന്ത്രംപോലെയാണ് മുന്നണി പ്രവര്‍ത്തനം. ഒഴിവു വേളകളില്‍ മന്ത്രിമാരും ഒപ്പമുണ്ട്. വിവാദങ്ങള്‍ തൊടാതെ വികസനമാണ് ചര്‍ച്ചയാക്കുന്നത്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളും ഇന്നു ജില്ലയില്‍ പ്രചാരണത്തിനെത്തും.
തൃശൂര്‍ കോര്പറേഷന് സംസ്ഥാന സര്‍ക്കാരിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ്, മാലിന്യരഹിത ജില്ല, കേന്ദ്രസര്‍ക്കാരിന്റെ വൃത്തിയുള്ള നഗരം പുരസ്കാരങ്ങള്‍ നേടിയതും റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതും അതിദാരിദ്ര്യമുക്ത പ്രഖ്യാപനങ്ങളും പട്ടയവിതരണവും അടിത്തട്ടില്‍ ചര്‍ച്ചയാക്കുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഊന്നിയുള്ള കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രചാരണവും കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള ബാങ്ക് ക്രമക്കേടുകളും നേതാക്കളുടെ അനധികൃത സ്വത്തുസമ്പാദനത്തെക്കുറിച്ചുള്ള ഡിവൈഎഫ്ഐ നേതാവിന്റെ വെളിപ്പെടുത്തലും പ്രതികൂല സാഹചര്യങ്ങളാണ്. മുന്‍തൂക്കമില്ലാത്ത മണ്ഡലങ്ങളില്‍ അരിവാള്‍ ചുറ്റിക ചിഹ്നം ഒഴിവാക്കി സ്വതന്ത്രരെന്ന നിലയിലാണ് പലരെയും മത്സരിപ്പിക്കുന്നത്.
യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ തൃശൂരില്‍ ഒരു പതിറ്റാണ്ടായി പ്രധാന കേന്ദ്രങ്ങളില്‍ ഭരണമില്ല എന്നതിനാല്‍ ഇക്കുറി അവർക്കു ജീവന്മരണ പോരാട്ടമാണ്. സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നാലെ പാര്‍ട്ടിയിലും മുന്നണിയിലുമുണ്ടായ പ്രതിസന്ധികള്‍ അകത്തളങ്ങളില്‍ തുടരുന്നു. കഴിഞ്ഞവട്ടം ജില്ലാ പഞ്ചായത്തില്‍ അഞ്ചു സീറ്റ് മാത്രമാണ് ലഭിച്ചത്. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഒരാളെ മാത്രമാണ് ജയിപ്പിക്കാന്‍ കഴിഞ്ഞത്.
കോര്‍പറേഷനില്‍ 24 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാല്‍, യുഡിഎഫ് വിമതനായി മത്സരിച്ച എം.കെ. വര്‍ഗീസിനെ മേയറാക്കി എല്‍ഡിഎഫ് അധികാരം പിടിച്ചു.കോര്പറേഷന് പിടിക്കുക നിര്‍ണായകമെങ്കിലും ഉറച്ച മൂന്നു സീറ്റുകളില്‍ വിമതരുണ്ട്. സീറ്റ് പ്രതീക്ഷിച്ച ജില്ലാ നേതാക്കള്‍ രാജിവച്ച് പ്രചാരണത്തില്‍നിന്നു വിട്ടുനില്‍ക്കുന്നു.
സംസ്ഥാന നേതാക്കള്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്ന മണ്ഡലങ്ങളില്‍ പ്രചാരണത്തിനു പോകുന്നെന്ന പരാതിയുണ്ട്. സംസ്ഥാന തലത്തില്‍ ഉണ്ടായ വിവാദങ്ങളിലും ബാങ്ക് അഴിമതികളിലും ആശങ്കയുണ്ട്. എന്നാല്‍, തിരുവനന്തപുരം കോര്‍പറേഷനില്‍ കെ.എസ്. ശബരീനാഥനെ ഇറക്കിയതുപോലെ അടാട്ട് പഞ്ചായത്തില്‍ അനില്‍ അക്കരയെ മത്സരത്തിനിറക്കിയത് തെരഞ്ഞെടുപ്പ് അതീവഗൗരവത്തോടെയാണ് കാണുന്നത് എന്നു വ്യക്തമാക്കുന്നു. ഗ്രാമീണ റോഡുകളുടെ തകര്‍ച്ചയും കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും വന്യമൃഗങ്ങളുടെ ആക്രമണങ്ങളും അടിത്തട്ടില്‍ പ്രതിഫലിക്കുമെന്നു പ്രതീക്ഷിക്കുന്നു.
കോര്പറേഷന് വാര്‍ഡുകളിലും അവിണിശേരി പഞ്ചായത്തിലും അധികാരം പിടിച്ച ബിജെപി, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പടുകൂറ്റന്‍ വിജയം നേടി എല്ലാവരെയും ഞെട്ടിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തൃശൂരില്‍നിന്ന് ബിജെപിക്ക് എംപിയെ ലഭിച്ചു. കെ. കരുണാകരന്റെ തട്ടകത്തില്‍ മകന് കെ. മുരളീധരനെയാണ് സുരേഷ് ഗോപി തറപറ്റിച്ചത്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മകൾ പദ്മജ വേണുഗോപാലിനെ പാളയത്തില്‍ എത്തിക്കാനും കഴിഞ്ഞു. വികസനപ്രതീക്ഷകളും ചിട്ടയായ പ്രവര്‍ത്തനവുമാണ് ബിജെപിക്കു മുക്കാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷം സമ്മാനിച്ചത്. പരമ്പരാഗത ന്യൂനപക്ഷ വോട്ടുകളും ലഭിച്ചെന്ന് അവർ അവകാശപ്പെടുന്നു.
ഇതിനുശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പിലും കേന്ദ്ര പദ്ധതികളില്‍ ഊന്നിയാണ് എന്‍ഡിഎ പ്രചാരണം. കോര്പറേഷന് പിടിച്ചെടുക്കുമെന്ന് ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും മേയർ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച ഡോ.വി. ആതിരയെ എതിര്‍പ്പിനെത്തുടര്‍ന്നു പിന്‍വലിക്കേണ്ടിവന്നു.
കോര്‍പറേഷനില്‍ തിളങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കു സീറ്റ് നല്‍കിയിട്ടുമില്ല. പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം സുരേഷ് ഗോപി കാഴ്ചവയ്ക്കുന്നില്ലെന്ന പരാതിയുണ്ട്. കഴിഞ്ഞവട്ടം ഒരു സീറ്റിന് നഷ്ടമായ കൊടുങ്ങല്ലൂര്‍ നഗരസഭാ ഭരണവും ഏതാനും പഞ്ചായത്തുകളും പിടിക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ. നടി ഖുശ്ബു അടക്കമുള്ളവര്‍ പ്രചാരണത്തിനെത്തുന്നുണ്ട്.