കുലശേഖരമംഗലം: കൂട്ടുകാർക്കൊപ്പം കളിച്ചുല്ലസിക്കുന്നതിനിടയിലെ ഒഴിവു സമയങ്ങളിൽ ഫാന്റസി ത്രില്ലർ രചിച്ച് 11കാരൻ. മറവൻതുരുത്ത് പഞ്ചായത്ത്
10ാം വാർഡിൽ പുഷ്പാലയത്തിൽ അർജുൻ പുഷ്കറിന്റെയും ശീതളിന്റെയും മകനും വെള്ളൂർ ഭാവൻസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ അഭിമന്യുവാണ് ആംഗലേയ ഭാഷയിൽ ഇമ്മോർട്ടലൈസേഷൻ എ ഫാന്റസി ഒഡീസി എന്ന പേരിൽ കഥാരചന നടത്തി ശ്രദ്ധേയനാകുന്നത്.
ലോകത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികൾക്കെതിരേ നാലു കൂട്ടുകാരുടെ നേതൃത്വത്തിൽ അമാനുഷിക ശക്തിയുള്ള ഒരുപറ്റം പേരുടെ പോരാട്ടത്തിന്റെ കഥയാണ് അഭിമന്യു ഏഴു ഭാഗങ്ങളിലായി വിഭാവനം ചെയ്യുന്നത്. ഇതിൽ നാലു ഭാഗങ്ങൾ എഴുതി പൂർത്തിയാക്കി.
കഥാ സന്ദർഭങ്ങൾക്ക് മിഴിവേകുന്ന ചിത്രങ്ങളും അഭിമന്യു തന്നെയാണ് വരച്ചിട്ടുള്ളത്.
മൂന്നാംവയസിൽ ചിത്രങ്ങൾ രചിച്ചുതുടങ്ങിയ അഭിമന്യു പിന്നീട് വരയ്ക്കുന്ന ചിത്രങ്ങളുമായി ബന്ധപ്പെടുത്തി കഥയും സംഭാഷണങ്ങളും രചിച്ചു.
കൊച്ചി ഇൻഫോപാർക്കിലെ ജീവനക്കാരായ മാതാപിതാക്കളും മുത്തച്ഛൻ ഡി.പുഷ്കരനും മുത്തശി രമാദേവിയും അഭിമന്യുവിന്റെ കഥാരചനയെ പരിപോഷിപ്പിക്കാൻ ആവശ്യമായ പ്രോത്സാഹനങ്ങളും നൽകി. ആദ്യ പുസ്തകത്തിൽ അഭിമന്യുവിന്റെ അധ്യാപിക എസ്. സുമിതയാണ് അവതാരിക എഴുതിയിരിക്കുന്നത്. പുസ്തകത്തിന്റെ ഒന്നാം ഭാഗം വായനാദിനത്തിൽ സംഗീത സംവിധായകൻ ബിജിബാൽ പ്രകാശനം ചെയ്യും.