കണ്ണൂര്‍: ജയിലുകളിൽ മൊബൈൽ ഫോണും ലഹരിവസ്തുക്കളും എത്തുന്നതും ഉപയോഗവും തടയാൻ സർക്കാർ നടപടി കർശനമാക്കുന്നു. കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിൽ വളപ്പിൽനിന്ന് പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ച് കുഴിച്ചിട്ട നിലയിൽ മൊബൈൽ ഫോൺ, പവർ ബാങ്ക്, സിം കാർഡ്, ചാർജിംഗ് യൂണിറ്റ്, ഹെഡ് സെറ്റ് എന്നിവ പിടിച്ചെടുത്തിരുന്നു. കൂടാതെ ജയിലുകളിലേക്ക് മതിലിനു മുകളിലൂടെ നിരോധിത വസ്തുക്കൾ പുറത്തുന്ന് എറിഞ്ഞു കൊടുക്കുന്നതും പതിവാണ്.
ഈ പശ്ചാത്തലത്തിലാണ് ജയിലുകളിൽ ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കാൻ ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്. കൂടുതൽ ശക്തമായ മൊബൈൽ ഫോൺ ജാമറുകൾ സ്ഥാപിക്കുക, ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുക എന്നിവയാണ് ആലോചിക്കുന്നത്. 2021 മുതല്‍ 26 വരെയുള്ള കാലയളവില്‍ വിവിധ ജയിലുകളിൽനിന്ന് മൊബൈൽ ഫോണുകൾ പിടികൂടിയതുമായി ബന്ധപ്പെട്ട് 169 പോലീസ് കേസുകളും ലഹരി വസ്തുക്കൾ പിടിച്ചതുമായി ബന്ധപ്പെട്ട് 63 കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ എങ്ങുമെത്തിയിട്ടുമില്ല. ജയിലിനകത്തേക്ക് നിരോധിത വസ്തുക്കൾ എത്തുന്നതിന് പിന്നിൽ ജയിൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലാണ്. പലപ്പോഴും രാഷ്ട്രീയ സ്വാധീനമുള്ള തടവുകാർ ജീവനക്കാരെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ നടത്തിയെടുക്കുന്നതായും രാഷ്ട്രീയ തടവുകാരോട് ജീവനക്കാരിൽ ചിലർ വിധേയത്വം പുലർത്തുന്നതായും നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതും ആഭ്യന്തരവകുപ്പ് പരിശോധിക്കുന്നുണ്ട്.