കേന്ദ്ര സർക്കാരിന്റ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 15,010 സർക്കാരിതര സന്നദ്ധ സ്ഥാപനങ്ങളാണ് വിദേശ ഫണ്ട് സ്വീകരിച്ച് രാജ്യത്ത് വിവിധ സാമൂഹിക സാംസ്കാരിക സേവനപ്രവർത്തനങ്ങൾ നടത്തുന്നത്. രാഷ്ട്ര പുരോഗതിക്കടക്കം കൈത്താങ്ങാവുന്ന ഇത്തരം സ്ഥാപനങ്ങൾക്കുനേരേയുള്ള വെല്ലുവിളിയാണ് കേന്ദ്ര സർക്കാർ ബുധനാഴ്ച ലോക്സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന (ഭേദഗതി) നിയമം.
നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കി കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുക, നിലവിലെ ലൈസൻസ് സറണ്ടർ ചെയ്യുക, തുടങ്ങിയ സാഹചര്യത്തിൽ വിദേശ ഫണ്ട് ഉപയോഗിച്ച് വികസിപ്പിച്ച ആസ്തികൾ കേന്ദ്ര സർക്കാരിന് സ്ഥിരമായി ഏറ്റെടുക്കാൻ പുതിയ ഭേദഗതി അനുവാദം നൽകുന്നു. ആസ്തികൾ ഏറ്റെടുക്കുന്നത് താത്കാലികമായിട്ട് എന്ന മുൻ വ്യവസ്ഥ പരിഷ്കരിച്ചു. വിദേശ പണത്തിന്റെ സുതാര്യത ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ പറയുന്പോഴും ഇത്തരം സ്ഥാപങ്ങളുടെ സേവനസന്നദ്ധമായ കൈകൾ കെട്ടിയിടുകയാണ് ബില്ലിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം.
ലക്ഷ്യം ന്യൂനപക്ഷം?
രാജ്യത്ത് വിദേശ പണം സ്വീകരിച്ച് സാമൂഹിക സാംസ്കാരിക സേവനങ്ങൾ നടത്തുന്നതിലേറെയും ന്യൂനപക്ഷ വിഭാഗമാണ്. അതിനാൽതന്നെ കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം കൂടുതലും ബാധിക്കുക ഈ വിഭാഗത്തെയും അവരുടെ സേവന പ്രവർത്തനങ്ങളെയും ആയിരിക്കും. ന്യൂനപക്ഷങ്ങൾ സർക്കാരിന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ വരുതിയിലാക്കാൻ പുതിയ ചട്ടക്കൂട് കരുവാക്കുമെന്ന ആശങ്ക ഇതിനോടകം ഉയർന്നിട്ടുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ പൊളിച്ചെഴുതിയ നിയമത്തിന്റെ കൂട്ടുപിടിച്ച് ന്യൂനപക്ഷങ്ങൾക്ക് ചാട്ടവാർ ആകാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.
എല്ലാം സർക്കാർ തീരുമാനിക്കും
വിദേശ ഫണ്ട് ഉപയോഗിച്ച് ആർജിച്ച ആസ്തികൾ സ്ഥിരമായി ഏറ്റെടുക്കാൻ മൂന്ന് കാരണങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കിക്കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുക, നിലവിലെ ലൈസൻസ് സറണ്ടർ ചെയ്യുക എന്നിങ്ങനെയാണവ. ഇതിൽ നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കിക്കിട്ടാതിരിക്കുക എന്ന വ്യവസ്ഥ പുതിയ ഭേദഗതിയിലാണ് കൂട്ടിച്ചേർത്തത്. എഫ്സിആർഎ ലൈസസൻസ് നേടിയ ഒരു സ്ഥാപനം അഞ്ച് വർഷത്തിൽ ഒരിക്കൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള എഫ്സിആർഎ പോർട്ടൽ മുഖാന്തരം അത് പുതുക്കണമെന്നാണ് വ്യവസ്ഥ. ഇവിടെയുണ്ടാകുന്ന കാലതാമസം സ്വാഭാവികമായും ആസ്തി ഉടമയെ ബാധിക്കും. ലൈസൻസ് നൽകേണ്ട സർക്കാർതന്നെ ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകേണ്ട എന്ന് വിചാരിച്ചാൽ നിസാരമായി നടപ്പാക്കാം. അല്ലെങ്കിൽ വൈകിക്കാം. ബില്ലിൽ ആശങ്ക ഉയർത്തുന്ന വ്യവസ്ഥകളിൽ ഒന്ന് ഇതുതന്നെ.
മുൻകാല പ്രാബല്യത്തിൽ ആശങ്ക
നിലവിൽ എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയതോ സറണ്ടർ ചെയ്തതോ ആയോ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. വിദേശ ഫണ്ട് വേണ്ടെന്നു വച്ച് ലൈസൻസ് സറണ്ടർ ചെയ്ത സ്ഥാപനങ്ങളെ അടക്കം പുതിയ ബിൽ ദോഷകരമായി ബാധിക്കും. ലൈസൻസ് ഉണ്ടായിരുന്ന സമയത്ത് വിദേശ ഫണ്ട് ഉപയോഗിച്ച് അവർ ആർജിച്ച ആസ്തികൾ കൈവിട്ടുപോകാതിരിക്കാൻ സർക്കാരിൽനിന്ന് അനുമതി നേടിയെടുക്കേണ്ടി വന്നേക്കാം. 21,933 സ്ഥാപനങ്ങളാണ് ഇന്ത്യയിൽ ഇതുവരെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയത്.
കേരളത്തിലെ മാത്രം കണക്കനുസരിച്ച് 1218 സ്ഥാപനങ്ങൾ ഇതുവരെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. ഏതെങ്കിലും കാരണങ്ങൾ പറഞ്ഞ് ലൈസൻസ് പുതുക്കി ലഭിക്കാതിരിക്കുന്ന സ്ഥാപനങ്ങൾ സർക്കാർ തീരുമാനിക്കുന്ന നിശ്ചിത സമയപരിധിക്കുള്ളിൽ അത് നേടിയില്ലെങ്കിലും ആസ്തികൾ സ്ഥിരമായി സർക്കാരിലേക്ക് എത്തിച്ചേരും. ഭാഗികമായി വിദേശ ഫണ്ട് ഉപയോഗിച്ച് വികസിപ്പിച്ച ആസ്തികളും സർക്കാരിന് ഏറ്റെടുക്കാമെന്ന് വ്യവസ്ഥ ആശങ്ക സൃഷ്ടിക്കുന്നതാണ്. എന്നാൽ മറ്റ് സ്രോതസിൽനിന്നുള്ള പണം ഉപയോഗിച്ച് വികസിപ്പിച്ച ആസ്തികൾ വേർതിരിക്കാനാവുമെങ്കിൽ അത് സ്ഥാപനത്തിന് അവകാശപ്പെടാം. അത് തെളിയിക്കേണ്ട ചുമതല സ്ഥാപനത്തിനാണ്.
സമയപരിധി പിന്നീട് ചേർക്കും
ലൈസൻസ് പുതുക്കിയെടുക്കാൻ ‘നിശ്ചിത സമയപരിധി’ എന്നാണ് ബില്ലിൽ പറഞ്ഞിരിക്കുന്നത്. ഇതിന്റെ കാലയളവ് പിന്നീട് ഒരു വിജ്ഞാപനത്തിലൂടെ കേന്ദ്രസർക്കാർ അവതരിപ്പിക്കും. അത് എത്ര വേണമെങ്കിലും ആകാം. കൂടാതെ വിദേശത്തുനിന്ന് ഒരു പ്രത്യേക ആവശ്യത്തിനായി സ്വീകരിക്കുന്ന പണം ചെലവഴിക്കുന്നതിനും സമയപരിധി ഏർപ്പെടുത്തും. ഇതും ആശങ്ക ഉണ്ടാക്കുന്ന വ്യവസ്ഥയാണ്. ഉദാഹരണമായി, ഒരു കെട്ടിടം പണിയാൻ വിദേശ ഫണ്ട് സ്വീകരിച്ചാൽ സർക്കാർ നിശ്ചയിക്കുന്ന സമയപരിധിക്കുള്ളിൽ അത് പൂർത്തിയാക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾ നിർബന്ധിതരാകും. അല്ലാത്തപക്ഷം ആ പണം നഷ്ടപ്പെടുകയോ സർക്കാരിലേക്ക് പോകുകയോ ചെയ്യും.
എന്താണ് അഥോറിറ്റി?
കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന ഒരു ഉദ്യോഗസ്ഥനോ സർക്കാർ സ്ഥാപനമോ ആണ് അഥോറിറ്റി. എഫ്സിആർഎ ലൈസൻസ് നഷ്ട്പ്പെടുന്ന സ്ഥാപനങ്ങളുടെ ആസ്തികൾ താത്കാലികമായി ഏറ്റെടുക്കുന്നത് ഈ അഥോറിറ്റിയായിരിക്കും. പിന്നീട് സ്ഥാപനത്തിന് ലൈസൻസ് നേടാനായില്ലെങ്കിൽ അഥോറിറ്റി നിശ്ചയിക്കുന്ന ആൾക്ക് വിൽക്കാനോ സർക്കാർ സ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാനോ സാധിക്കും. ആസ്തി വിറ്റാൽ അതുവഴി ലഭിക്കുന്ന വരുമാനം സർക്കാരിന്റെ സഞ്ചിത നിധിക്ക് കൈമാറും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് മാത്രമാണ് അഥോറിറ്റി കടപ്പെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരും മറ്റ് സർക്കാർ സ്ഥാപനങ്ങളും അഥോറിറ്റി ആവശ്യപ്പെടുന്ന ഔദ്യോഗിക കാര്യങ്ങൾ ചെയ്തുനല്കാൻ ബാധ്യസ്ഥരാണ്.
സിവിൽ കോടതിയുടെ അധികാരം അഥോറിറ്റിക്കുണ്ടാകും. സ്ഥാപനത്തെ സംബന്ധിച്ച കൃത്യമായ രേഖകൾ സൂക്ഷിക്കുക, സ്ഥാപനത്തെ സംബന്ധിച്ച നിയമലംഘനങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിക്കുക തുടങ്ങിയവയാണ് പ്രധാന ഉത്തരവാദിത്വം. അഥോറിറ്റി ആവശ്യപ്പെടുന്ന കൃത്യമായ രേഖകൾ സമർപ്പിക്കാൻ സ്ഥാപനങ്ങൾ കടപ്പെട്ടിരിക്കുന്നു, കൂടാതെ ആസ്തികൾ താത്കാലികമായി ഏറ്റെടുത്ത സാഹചര്യത്തിൽ അഥോറിറ്റിയുടെ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കൂ. അഥോറിറ്റിയുടെ നിർദേശത്തിനെതിരേ സ്ഥാപനം സ്ഥിതി ചെയ്യുന്നിടത്തെ ജില്ലാ കോടതിയിൽ അപ്പീൽ നല്കാൻ കഴിയും.
ആരാധനാലയങ്ങൾ ഏറ്റെടുക്കാൻ അധികാരം
എഫ്സിആർഎ ലൈസൻസ് നഷ്ട്ടപ്പെടുന്ന സാഹചര്യത്തിൽ വിദേശ ഫണ്ട് ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ക്ഷേത്രം, പള്ളി, മോസ്ക്, ഗുരുദ്വാര തുടങ്ങി ഏതൊരു ആരാധനാലയവും ഏറ്റെടുക്കാൻ പുതിയ ഭേദഗതി അനുമതി നൽകുന്നു. എന്നാൽ, അതിന്റെ മതപരമായ സ്വഭാവം നിലനിർത്തി അത് കൈമാറ്റം ചെയ്യാനും സാധിക്കും. ഭരണഘടനാപരമായ ഒരു വെല്ലുവിളിയാണിത് ഉയർത്തുന്നത്. ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം നിലനിർത്തുമെന്ന് പറയുന്പോഴും അത് എത്രത്തോളം പ്രാവർത്തികമാകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.