‘സത്യത്തിൽ ഡ്രാക്കുളയോട് എനിക്ക് എന്നും അസൂയ കലർന്ന ആരാധനയാണ്. ഹൊറർ കഥാപാത്രമാണെങ്കിലും എന്തൊരു അടിപൊളി ജീവിതമാണ്! ഏകമയം പരബ്രഹ്മം. ജീവിതത്തിന്റെ അല്ലലും അലച്ചിലും വല്ലതും അറിയണോ? "വീട്ടുകാര്യം നോക്കാതെ കമ്പനി കൂടി നടന്നിട്ട് കേറി വന്നോളും’ എന്നൊക്കെയുള്ള കുത്തുവാക്ക് കേൾക്കണ്ട.
ഇ.എം. ഐ മുടങ്ങിയതിന് ബാങ്കിൽ നിന്നുള്ള വിളിയില്ല. പണയം വയ്ക്കാൻ ഫിനാൻസിൽ പോകണ്ട, മകൾക്ക് കല്യാണപ്രായമായെന്നും സ്ത്രീധന കാശ് എങ്ങനെ കണ്ടെത്തും എന്നും ആധി കയറേണ്ട. ജനിച്ചാൽ ഇങ്ങനെ ജനിക്കണം.'
പത്തഞ്ഞൂറ് ഏക്കറിനു നടുവിൽ, ഒന്നാന്തരം ഒരു ഡ്രാക്കുളക്കോട്ടയിൽ സസുഖം വാഴുന്ന ഡ്രാക്കുളയെ ഇങ്ങനെ "ആരാധിക്കുന്നത് ' കൃഷ്ണ പൂജപ്പുരയാണ്.. പ്രശസ്ത നർമസാഹിത്യകാരനും തിരക്കഥാകൃത്തുമായ കൃഷ്ണ പൂജപ്പുരയുടെ "ഡ്രാക്കുള നമ്മുടെ ആളാ 'എന്ന പുതിയ പുസ്തക ത്തിലാണ് ഈ ഡ്രാക്കുള ചരിത്രം. 31 വ്യത്യസ്ത നർമ സൃഷ്ടികൾ അടങ്ങുന്ന പുസ്തകത്തിലെ ഒരു ലേഖനമാണ് പുസ്തകത്തിന്റെ ശിർക്ഷകം കൂടിയായ ഈ രചന.
ലോക ചരിത്രത്തിൽ തന്നെ ഒരു പക്ഷേ ഡ്രാക്കുളയെ ഇങ്ങനെ നർമത്തിലൂടെ കാണുന്ന മറ്റൊരു രചന ഉണ്ടാവില്ല. മുൻ തലമുറയിലെ വലിയൊരു വിഭാഗത്തെ പേടിപ്പിച്ചു വിറപ്പിച്ച കഥാപാത്രമാണ് ഡ്രാക്കുള പ്രഭു. ബ്രോം സ്റ്റോക്കറിന്റെ ഈ സൃഷ്ടി കോട്ടും പാന്റും ഒക്കെ ഇട്ട്, തലമുടി നന്നായി ചീകി ഒതുക്കി കേരളത്തിലും കുറെ ഏറെക്കാലം തന്റെ ഭീകരമായ കോട്ട കെട്ടിയിട്ടുണ്ട്. നർമലേഖനത്തിന്റെ തുടക്കത്തിൽ കൃഷ്ണ പൂജപ്പുര പറയുന്നുണ്ട്...
കാർപാത്യൻ മലനിരകളിലെ ഡ്രാക്കുളക്കോട്ടയിൽ, ചെന്നായ്ക്കളുടെ ഓരിയിടലിന്റെയും കടവാവലുകളുടെ ചിറകടികളുടെയും പശ്ചാത്തലത്തിൽ വരുന്ന ഡ്രാക്കുള, തന്റെ ഉറക്കം കെടുത്തിയ കഥ. ഈ അനുഭവം, ഏതാണ്ട് അര നൂറ്റാണ്ടിനു മുൻപ് കേരളത്തിലെ നൂറുകണക്കിന് കുട്ടികളുടെ, കൗമാരക്കാരുടെ അനുഭവം തന്നെയായിരുന്നു.
യക്ഷിക്കഥകളും പ്രേതകഥകളും കേട്ട്, അത് അപ്പാടെ വിശ്വസിച്ചു വിറപൂണ്ടിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. കാർട്ടൂണിലും മൊബൈൽ ഗെയിമുകളിലും ആനന്ദം കണ്ടെത്തുന്ന പുതിയ കാലത്തെ കുട്ടികളിൽ നിന്നു വളരെ വ്യത്യസ്തമായ ഒരു തലമുറ. ആ തലമുറയുടെ പ്രതിനിധിയായി നിന്ന് ‘ഡ്രാക്കുള നമ്മുടെ ആളാണ്' കൃഷ്ണ പൂജപ്പുര എഴുതുന്നു.
സ്ക്കൂൾ പഠനക്കാലത്ത് ഹൊറർ കഥകളും കോട്ടയം പുഷ്പനാഥിന്റേത് ഉൾപ്പെടെ നിരവധി ഡിറ്റക്ടീവ് നോവലുകളും വായിച്ചിരുന്നു കൃഷ്ണ പൂജപ്പുര. അപസർപക കഥകൾ ഏറെ ഇഷ്ടമാണെന്നും അദ്ദേഹം പറയാറുണ്ട്. അതുകൊണ്ടാവും ഡ്രാക്കുള കഥ ഒരു ഡിറ്റക്റ്റീവ് നോവലിന്റെ ഫ്രെയിം വർക്കിലാണ് എഴുത്തുകാരൻ സൃഷ്ടിച്ചിരിക്കുന്നത്.
ഏറെ രസകരമാണ് ഈ ഡിറ്റക്റ്റീവ് നോവൽ. രംഗം ഒന്നിൽ പോലീസ് ചീഫിന്റെ ആസ്ഥാനം കാണാം. ചീഫും ഉപ ചീഫുമായി കൂടിയാലോചിച്ച് ഡ്രാക്കുളക്കോട്ട സ്ഥിതി ചെയ്യുന്ന കാർപാത്യയിലേക്ക് ഡിറ്റക്റ്റീവ് ക്രോഷിനെ അയയ്ക്കുകയാണ്. ശരിക്കൊരു ഡിക്ടറ്റീവ് നോവലിന്റെ ഗൗരവവും ആവേശഭരിതമായ അന്തരീക്ഷവും ഇവിടെ ഉണ്ട്. അതിനിടയിലേക്ക് കൃഷ്ണ പൂജപ്പുരയുടെ സ്വതസിദ്ധമായ നർമം കയറി വരുന്നു.
ഡ്രാക്കുളയെ തളയ്ക്കാൻ ഡിക്ടറ്റീവ് ക്രോഷിനെ ചുമതല പ്പെടുത്തിയ ശേഷം ഉള്ള രംഗം... "ശരി ചീഫ് ഞാൻ ഇറങ്ങുന്നു ."ക്രോഷ് എണീറ്റു. "ലേഡി അസിസ്റ്റന്റിനെ വേണ്ടേ "ചീഫ് ചോദിച്ചു. "വേണ്ട ചീഫ്. ഡ്രാക്കുളയെ പിന്നെയും സഹിക്കാം." ഇനി ക്രോഷ് യാത്ര പറഞ്ഞിറങ്ങുന്ന രംഗം ആവട്ടെ. "അപ്പോൾ ശരി, രാത്രി യാത്രയില്ല."തെക്കൻ കേരളത്തിലെ നാട്ടുമ്പുറം കാരണവരെ പോലെ ക്രോഷും യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ ചീഫ് ചുമയ്ക്കാൻ തുടങ്ങി.
പോലീസ് ചീഫ് ആയാൽ ചുരുട്ട് വലിച്ചിരിക്കണം എന്ന പരമ്പരാഗതക്കാരുടെ പിടിവാശി എന്ത് കഷ്ടമാണെന്ന് പുള്ളി മനസിൽ പറഞ്ഞു. ബീഡി പോലും വലിച്ചിട്ടില്ലാത്ത താൻ ഈ തസ്തികയിൽ പ്രവേശിച്ചതോടെ ചുരുട്ട് തന്നെ വലിച്ചു തുടങ്ങി. ഇപ്പോൾ എന്താണെന്നുവച്ചാൽ ഒടുക്കത്തെ ചുമയാണ്...'
ഒറിജിനൽ ഡ്രാക്കുള നോവലിലെ കുതിരവണ്ടിക്കാരനെപ്പോലെ മുഖത്തേക്കു ചരിച്ച് തൊപ്പി ധരിച്ചിരുന്നു കാർപത്യയിലെ കുതിരവണ്ടിക്കാരനും! ഡ്രാക്കുള കോട്ടയിലേക്കാണ് തന്റെ യാത്രയെന്നു ക്രോഷ് പറഞ്ഞതും കുതിരവണ്ടികാരന്റെ കമന്റ്..."എങ്കിൽ റിട്ടേൺ തരണം അവിടെനിന്ന് തിരിച്ചിങ്ങോട്ട് ആള് കിട്ടാറില്ല’
പൈൻ കാടുകളിലൂടെ സഞ്ചരിച്ച് ഒടുവിൽ കോട്ടയിലെത്തി ഡിറ്റക്റ്റീവ് ക്രോഷ്. കോട്ടുധാരിയായ ഡ്രാക്കുളയോട് താനൊരു പത്ര പ്രവർത്തകനാണെന്നു പറഞ്ഞാണ് പരിചയപ്പെട്ടത്. ഇരുവരും സംസാരിക്കാൻ തുടങ്ങിയതും നേരം പുലർന്നു... പകൽ ഡ്രാക്കുളയ്ക്കു ചലിക്കാനാവില്ലത്രേ. അതിനാൽ കിഴക്ക് സൂര്യന്റെ തലവെട്ടം കണ്ടതും, റെയിൽവേ സ്റ്റേഷനിൽ ട്രെയിന്റെ ചൂളം വിളി കേട്ട സീസൺ ടിക്കറ്റുകാരനെ പോലെ ഡ്രാക്കുള ഓടി...അടുത്ത രാത്രി തേറ്റപ്പല്ലുകൾ കാട്ടി, ‘രണ്ട് ലിറ്റർ രക്തത്തി'നായി ക്രോഷിനെ സമീപിച്ച ഡ്രാക്കുളയെ ക്രോഷ് നിലംപരിശാക്കി. ‘മലയാളിയല്ലേ 'എന്ന ചോദ്യവുമായി..
താൻ പിടിക്കപ്പെട്ടു എന്നറിഞ്ഞ ഡ്രാക്കുള സ്വന്തം കഥ പറഞ്ഞു... സാധാരണ മലയാളിയെപ്പോലെ കുറേക്കാലം ജോലി തേടി അലഞ്ഞ് ഒടുവിൽ ഡ്രാക്കുളയായി ഉപജീവനമാർഗം കണ്ടെത്തുന്ന കഥ. ജോലി തേടി കാനഡ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കും വിമാനം കയറിയിരുന്നു ഈ പാവം ഡ്രാക്കുള. എന്ത് ചെയ്യാനാണ്, എല്ലായിടവും ഹൗസ് ഫുൾ.. മലയാളികൾ ലോകം മുഴുവൻ തമ്പടിച്ച സാഹചര്യത്തിൽ ഡ്രാക്കുളകോട്ടയിലേക്ക് താമസം മാറ്റുകയായിരുന്നു ഈ ത്രിബിൾ എംഎക്കാരൻ.
‘എങ്ങനെയാണ് താനൊരു മലയാളിയാണെന്ന്' ക്രോഷ് കണ്ടെത്തിയത് എന്ന ഡ്രാക്കുളയുടെ ചോദ്യത്തിനുള്ള ഡിറ്റക്ടീവിന്റെ മറുപടി ഏറെ രസകരം. ഡ്രാക്കുള കോട്ടയ്ക്കു മുന്നിൽ ചെരുപ്പ് ഊരി ഇടാൻ തുടങ്ങിയപ്പോൾ ഡ്രാക്കുള പറഞ്ഞു.. "വേണ്ട കാലിൽ കിടക്കട്ടെ" എന്ന്. ഇത് മലയാളിയെ തിരിച്ചറിയാനുള്ള ആദ്യത്തെ അടയാളം. ( ഇങ്ങനെ അതിഥികളോട് പറയുന്നത് മലയാളികൾ) പിന്നെ സിഗരറ്റ് വലിച്ച് ചാരം മുറിക്കുള്ളിൽ കുടഞ്ഞിട്ടു വൃത്തികേടാക്കി. ടീപോയി മേൽ ആഷ് ട്ര ഉണ്ടെങ്കിലും ഇങ്ങനെ ചെയ്യുന്നത് ലോകത്ത് മലയാളികൾ മാത്രം!
ക്രോഷിനു മുൻപ് ഡ്രാക്കുളയെ തേടി എത്തിയ 43 പേർക്കു തന്റെ ‘എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ' പലവിധ ജോലികൾ നൽകിക്കഴിഞ്ഞു എന്നും ഡ്രാക്കുള. ചിലർ ചെന്നായ്ക്കളെ പോലെ ഓരിടുന്നു. ഒരാൾ കടവാവലായി പറന്നു നടക്കുന്നു. കുറച്ചു പേർ ഡ്രാക്കുള കഥകൾ പറഞ്ഞുനടന്ന് മനുഷ്യരെ പേടിപ്പിക്കുന്നു. ഈ കഥകളൊക്കെ കേട്ട് പ്രൈവറ്റ് ഡിറ്റക്ടീവിന്റെ ഒരു അഭ്യർഥനയുണ്ട്... ‘അളിയാ എനിക്കും കൂടി ഒരു ജോലി...'
നർമഭാവന മാത്രമല്ല ഇതുപോലുള്ള ധാരാളം പ്രേത കഥകളും എഴുതിയിട്ടുണ്ട് കൃഷ്ണ പൂജപ്പുര. എന്തുകൊണ്ട് പ്രേത കഥകൾ എന്ന് ചോദിക്കുമ്പോൾ എഴുത്തുകാരൻ പറയുന്നു. "എന്റെ കുട്ടിക്കാലത്ത് ധാരാളം പ്രേതകഥകൾ ഞാൻ വായിച്ചിട്ടുണ്ട്. പകൽ നേരങ്ങളിൽ വളരെ ത്രില്ലടിച്ചാണ് ഇത്തരം കഥകൾ വായിക്കുക. രാത്രിയാകുമ്പോൾ പക്ഷേ പേടിച്ചു വിറയ്ക്കും.
ചീവീടുകളുടെ ശബ്ദം പോലും ഭയാനകമായി തോന്നിയിരുന്ന യാമങ്ങൾ...എങ്കിലും അടുത്ത പകലും വീണ്ടും വായന തുടരും. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് ഞാൻ ഡ്രാക്കുള നോവൽ വായിക്കുന്നത്.
ബ്രോം സ്റ്റോക്കറിന്റെ ഇംഗ്ലീഷ് നോവലിന്റെ ഒരു പരിഭാഷ. എന്നെ വളരെയേറെ പേടിപ്പിച്ച കഥാപാത്രമാണ് ഡ്രാക്കുള. ചെന്നായ്ക്കളുടെ ഓരിയിടലും കടവാവലുകളുടെ ചിറകടിയും എല്ലാം വല്ലാത്തൊരു അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കൗമാരകാലത്ത് എന്നെ ഒരു പോലെ വശീകരിക്കുകയും പേടിപ്പിക്കുകയും ചെയ്ത ഡ്രാക്കുള പ്രഭുവിനെ ഇപ്പോൾ മറ്റൊരു തരത്തിൽ നോക്കിക്കാണുന്നു. അത്ര മാത്രം.’
പണ്ട് പണ്ടെന്നോ മനസിൽ ഉറഞ്ഞു കൂടിയ കാർപാത്യക്കാരൻ ഡ്രാക്കുളയോട് തോന്നിയ ഭയത്തിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം ആണോ പുതിയ മലയാളി ‘ഡ്രാക്കുള '? അതോ പണ്ട് കുറെ പേടിപ്പിച്ചതിനുള്ള പ്രതികാരം വീട്ടിലോ? അങ്ങനെ ചോദിക്കുമ്പോൾ ‘കൃത്യമായും അറിയില്ല 'എന്നു പറഞ്ഞു പുഞ്ചിരിക്കുന്നു നർമസാഹിത്യകാരൻ.