“മനുഷ്യരാരും ഒറ്റപ്പെട്ട, സമ്പൂർണമായ ദ്വീപുകളല്ല. മറിച്ച്, പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു വലിയ ഭൂഖണ്ഡത്തിന്റെ ഭാഗങ്ങളാണ്. പെരുവഴിയുടെ ഒരു അംശമാണ്. ഏതൊരു മനുഷ്യന്റെ മരണവും എന്നെ ചെറുതാക്കുന്നു. കാരണം ഞാൻ മനുഷ്യവർഗത്തിന്റെ ഭാഗമാണ്. അതുകൊണ്ട് ആർക്കുവേണ്ടിയാണ് ആ മരണമണി മുഴങ്ങുന്നതെന്ന് നീ അന്വേഷിക്കേണ്ടതില്ല, അത് നിനക്കുവേണ്ടിത്തന്നെയാണ് മുഴങ്ങുന്നത്.”
ഇംഗ്ലീഷ് കവി ജോൺ ഡണ്ണിന്റെ പ്രശസ്തമായ ഈ വരികൾ മനുഷ്യന്റെ പരസ്പര ബന്ധത്തെയും കൂട്ടായ്മയെയും കുറിക്കുന്നു. ഇതിലെ ‘ആർക്കുവേണ്ടിയാണ് മരണമണി മുഴങ്ങുന്നത്’ എന്ന വരി തന്റെ പ്രശസ്തമായ നോവലിന്റെ തലക്കെട്ടായി തെരഞ്ഞെടുത്തതിലൂടെ ഏണസ്റ്റ് ഹെമിംഗ്വേയും തന്റെ കഥയ്ക്ക് പലതരത്തിലുള്ള അർഥതലങ്ങൾ നൽകി. സ്പെയിനിലെ ഫാസിസത്തിന്റെ സാഹചര്യത്തിൽ അമേരിക്കക്കാരനായ അദ്ദേഹം എഴുതിയ ആ നോവലിലൂടെ ഫാസിസത്തിന്റെ വളർച്ച കേവലം ആ രാജ്യത്തിന്റെ മാത്രം പ്രശ്നമല്ലെന്നും അത് ആഗോള ജനാധിപത്യത്തിനുതന്നെ ഭീഷണിയാണെന്നും ഹെമിംഗ്വേ സമർഥിച്ചു.
സ്പെയിനിൽ സ്വാതന്ത്ര്യം ഇല്ലാതായാൽ അത് ലോകത്തെവിടെയുമുള്ള സ്വാതന്ത്ര്യത്തിന്റെ ഒരു അംശം ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് മരണമണി മുഴങ്ങുന്നത് സ്പെയിനിനുവേണ്ടിയാണ്. എന്നാൽ, അത് ബാക്കി ലോകത്തിനുവേണ്ടികൂടിയാണ് മുഴങ്ങുന്നതെന്ന് ഹെമിംഗ്വേ മുന്നറിയിപ്പ് നൽകുന്നു. അവിടെ ജനാധിപത്യം മരിച്ചാൽ അതിനോടൊപ്പം ആഗോള സ്വാതന്ത്ര്യത്തിന്റെ ഒരു അംശമാണ് ഇല്ലാതാകുന്നത് എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
പ്രതിസന്ധിയെക്കുറിച്ചുള്ള മുന്നറിയിപ്പ്
ഇന്ത്യയിൽ യുവാക്കളുടെ (പാറ്റകളുടെ) നേതൃത്വത്തിൽ ഈയിടെയുണ്ടായ പ്രക്ഷോഭം മനസിലാക്കാനും ഈ ചിന്ത പ്രയോജനപ്പെടുമെന്നു തോന്നുന്നു. മറിച്ച് സ്ഥിരീകരിക്കാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നതും അവർ/നമ്മൾ എന്ന ദ്വന്ദത്തിലൂടെ ഇതിനെ കാണാൻ ശ്രമിക്കുന്നതും മനോഹരമായ ഈ ജനാധിപത്യ വിജയമുഹൂർത്തത്തിന്റെയും ചുരുങ്ങിയത് ഇന്ത്യയിലെങ്കിലും ഉള്ള ജനങ്ങളുടെ തീവ്രമായ ഐക്യദാർഢ്യത്തിനുള്ള ആഗ്രഹത്തിന്റെയും പ്രാധാന്യം ഇല്ലാതാക്കും. അത് ഇന്ത്യൻ ജനാധിപത്യത്തിന് തീരാനഷ്ടമായി ഭവിക്കും.
യുവാക്കളുടെ തീർത്തും സ്വാഭാവികമായ, നൈസർഗികമായ വിദ്യാഭ്യാസ അവകാശങ്ങൾക്കുവേണ്ടിയാണ് ഈ വലിയ പ്രക്ഷോഭം വേണ്ടിവന്നത്. അത്തരമൊരു ജനാധിപത്യ പ്രക്ഷോഭത്തെ തീർത്തും ജനാധിപത്യവിരുദ്ധമായ രീതികളിലൂടെയാണ് നേരിടാൻ ശ്രമിച്ചത്. ഇതു രണ്ടും ഇന്ത്യൻ ജനാധിപത്യം എത്തിപ്പെട്ടിരിക്കുന്ന വലിയ പ്രതിസന്ധിയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് നൽകുന്നത്.
പാറ്റകളുടെ സമരത്തിന്റെയും അവരുടെ ആവശ്യത്തിന്റെയും പ്രസക്തിയും അപ്രസക്തിയും അങ്ങനെയാണ് ജനങ്ങൾ മനസിലാക്കേണ്ടത് എന്നു തോന്നുന്നു. വെറും വിദ്യാഭ്യാസ അവകാശങ്ങൾക്കപ്പുറം ഭാവിയിലും ഒരു ജനാധിപത്യ ഇന്ത്യയിൽ ജീവിക്കാനുള്ള ചെറുപ്പക്കാരുടെ അവകാശസമരമായിട്ടു വേണം ഈ പ്രക്ഷോഭത്തെ കാണേണ്ടത്. അതുകൊണ്ടുതന്നെ ചെറുപ്പക്കാരുടെ അത്തരം ഒരു ആവശ്യത്തെ മനസിലാക്കാതെ പോകുന്നത് ഭരണകൂടത്തിന്റെ വളരെ അപകടകരമായ പരാജയമാകും.
അതുപോലെ, പ്രക്ഷോഭത്തെ വേണ്ടവണ്ണം പിന്തുണയ്ക്കാതെ പോകുന്നത് ഇന്ത്യയിലെ മുതിർന്നവരുടെയും മാധ്യമങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നന്ദികേടും സ്വാർഥതയുമായി വരും. മുതിർന്നവർ ഇതുവരെ അനുഭവിച്ചുപോന്ന മഹത്തരമായ ജനാധിപത്യ സ്വാതന്ത്ര്യം അടുത്ത തലമുറയ്ക്കും ഉറപ്പാക്കുക എന്നുള്ളത് ഇന്ത്യയിലുള്ള എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണെന്നുകൂടി ഈ ‘പാറ്റാസമരം’ നമ്മെ ബോധ്യപ്പെടുത്തുന്നു.
‘രാവണൻകോട്ടയായി’ രാഷ്ട്രീയം
ഇപ്പോഴത്തെ ഇന്ത്യൻ ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളെ എതിർക്കുന്നു എന്നതിനോടൊപ്പം ഇന്ത്യയിലെ വ്യവസ്ഥാപിത രാഷ്ട്രീയ പ്രവർത്തനത്തിനെതിരേയുള്ള വലിയ പ്രതിഷേധമായിക്കൂടി വേണം ഇതിനെ കാണാൻ. ഇന്ത്യയിലെ രാഷ്ടീയ പ്രവർത്തനം കുറെ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും അവരുടെ ആജ്ഞാനുവർത്തികൾക്കും മാത്രമായി ചുരുങ്ങുന്നതും, അഴിമതി നിറഞ്ഞ തട്ടിപ്പും സൂത്രപ്പണിയും ആയി അധഃപതിക്കുന്നതുമാണ് അടുത്ത കാലത്തായി ചെറുപ്പക്കാർക്ക് കാണാൻ കഴിഞ്ഞത്. ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ മനസിലാക്കാനോ അതിന് ലോകോത്തരമായ പരിഹാരം കാണാനോ കഴിയാത്ത കഴിവുകെട്ടവരുടെ ഒരു കൂട്ടമായി രാഷ്ട്രീയം അധഃപതിച്ചു എന്നുള്ളത് അരിശത്തോടെയും ദുഃഖത്തോടെയുമാണ് ഇന്ത്യയിലെ ചെറുപ്പക്കാർ മനസിലാക്കുന്നത്.
വിദ്യാഭ്യാസവും അറിവും ലോകോത്തര കഴിവും ഉള്ളവർക്ക് ഒരിക്കലും എത്തിപ്പെടാൻ പറ്റാത്ത ഒരു ‘രാവണൻകോട്ടയായി’ നമ്മുടെ രാഷ്ട്രീയ പാർട്ടികളും പ്രവർത്തനവും മാറി എന്നുള്ളതും ചെറുപ്പക്കാർ മനസിലാക്കുന്നു. അതുകൊണ്ടാണല്ലോ വിദേശത്ത് പഠിച്ച ദീപ്കെ എന്ന ചെറുപ്പക്കാരന് നേതൃത്വം ഏറ്റെടുക്കേണ്ടിവന്നത്. അദ്ദേഹത്തിനു ചുറ്റും നിലയുറപ്പിക്കുന്നത് അത്തരം ലോകോത്തര നിലവാരമുള്ള ചെറുപ്പക്കാരാണെന്നത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ അണികളായി മാത്രം പ്രവർത്തിക്കുന്ന, അവരെ ന്യായീകരിക്കാൻ മാത്രം പരിശ്രമിക്കുന്ന ചെറുപ്പക്കാർക്കുമുള്ള മുന്നറിയിപ്പാണ്. ആർക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രവർത്തനം എന്നുള്ള വലിയ ചോദ്യവും പാറ്റകളുടെ സമരം ഉയർത്തുന്നു.
സര്ക്കാരും മുതിര്ന്ന തലമുറയും കുറ്റക്കാര്!
വിദ്യാഭ്യാസ അവകാശപ്രശ്നം ഹിമശൈലത്തിന്റെ വെറും അഗ്രം മാത്രമാണ്. ഇന്ത്യൻ സമ്പദ്ഘടനയുടെ പ്രശ്നങ്ങൾ, വർഗീയത, മതമൗലികവാദം, തീവ്രവാദം, തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം, അഴിമതി തുടങ്ങി എത്രയോ പ്രശ്നങ്ങൾ ഇന്ത്യ നേരിടുന്നു. പാറ്റാ സമരത്തെ ഏതാനും ചെറുപ്പക്കാരുടെ പ്രശ്നമായി മാത്രം കണ്ട് അടിച്ചൊതുക്കാൻ ശ്രമിക്കുന്ന സർക്കാരും അതിനെ അധികപ്രസംഗമായി കാണുന്ന മുതിർന്ന തലമുറയും ഒരുപോലെ കുറ്റക്കാരാകുന്നു.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ആയുധം പെല്ലറ്റ് തുപ്പുന്ന തോക്കോ ലാത്തിയോ ടാങ്കുകളോ ആധുനിക ഉപകരണങ്ങളോ അല്ലെന്നും സംവാദവും പരസ്പര ബഹുമാനവും ആണെന്നും തിരിച്ചറിയേണ്ട മുഹൂർത്തമാണിത്. ജനാധിപത്യം എല്ലാവർക്കുംവേണ്ടിയാണെന്നും ഭരിക്കുന്ന പാർട്ടിക്ക് എല്ലാക്കാലത്തും ഭരണത്തിൽ തുടരാനുള്ള തന്ത്രങ്ങൾ മാത്രമല്ലെന്നും ബോധ്യപ്പെടേണ്ട അവസരവും.
ജനാധിപത്യം അത്തരത്തിൽ വിജയിച്ച വികസിത രാജ്യങ്ങളാണ് ഇന്ത്യക്ക് മാതൃകയാക്കേണ്ടത്. അല്ലാതെ ജനാധിപത്യത്തിന് മരണമണി മുഴക്കാൻ ശ്രമിക്കുന്ന ഇക്കാലത്തെ ഏതാനും ഏകാധിപത്യ, ഫാസിസ്റ്റ് രാജ്യങ്ങളല്ല. അങ്ങനെ നമ്മുടെ ഭരണ നേതൃത്വം ഏകാധിപത്യ രാജ്യങ്ങളെ കണ്ട് കോൾമയിർ കൊള്ളാൻ ശ്രമിക്കുന്നത് വിനാശകാലേയുള്ള വിപരീത ബുദ്ധിയായിരിക്കും. സ്നേഹിക്കയില്ല ഞങ്ങൾ ജനാധിപത്യ സംസ്കാരമില്ലാത്ത ഏത് തത്വശാസ്ത്രത്തെയും എന്നാണ് പാറ്റകൾ പറയുന്നത്. അതു കേൾക്കാൻ ശ്രമിക്കുന്നതും അതിനനുസരിച്ചു പ്രവർത്തിക്കുന്നതുമാണ് ജനാധിപത്യ മര്യാദ.
മറിച്ചുള്ള ശ്രമങ്ങളെല്ലാം അത്യന്തം അപകടകരവും ഇന്ത്യക്ക് പൊതുവായ നഷ്ടം വരുത്തിവയ്ക്കുന്നതും ആയിരിക്കും. ഭരണകൂടം ജനങ്ങളെ ഭയപ്പെടുമ്പോൾ അവിടെ സ്വാതന്ത്ര്യമുണ്ട്. ജനങ്ങൾ ഭരണകൂടത്തെ ഭയപ്പെടുമ്പോൾ അവിടെ ഏകാധിപത്യവുമുണ്ട്. ആര് പറഞ്ഞതായാലും ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തിൽ ഇത് പ്രസക്തമാണ്. എല്ലാവർക്കുംവേണ്ടിത്തന്നെയാണ് പാറ്റകളുടെ സമരത്തിന്റെ മണി മുഴങ്ങുന്നതും.