കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് നിരന്തരം പരോള്‍ നൽകുന്നതിൽ വിമർശനവുമായി ഹൈക്കോടതി. 12-ാം പ്രതി ജ്യോതി ബാബുവിന്റെ പരോള്‍ അപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
അച്ഛന്റെ സഹോദരന്റെ മകന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് പത്തുദിവസത്തെ പരോളിനായി ജ്യോതി ബാബു അപേക്ഷ നൽകിയത്. എന്നാൽ ഈ അപേക്ഷ തള്ളിക്കൊണ്ടാണ് രൂക്ഷ വിമർശനവുമായി കോടതി രംഗത്തെത്തിയത്.
ടി.പിക്കേസ് പ്രതികൾക്ക് മാത്രം എന്തിനാണ് നിരന്തരം പരോൾ നൽകുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് ജ്യോതി ബാബു. പത്തു ദിവസത്തെ അടിയന്തര പരോൾ വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
എന്നാൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ശിക്ഷാ തടവുകാരനെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നില്ല. അപേക്ഷ നൽകുന്നതിൽ ഇതല്ല ശരിയായ രീതിയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കഴിഞ്ഞ 22ന് മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്ക് പരോള്‍ അനുവദിച്ചിരുന്നു.
വർഷാവസാനം നൽകുന്ന സ്വാഭാവിക പരോൾ മാത്രമെന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം. 15 ദിവസത്തെ പരോളാണ് പ്രതികള്‍ക്ക് നൽകിയത്. ഇതിന് ഏതാനം ദിവസങ്ങൾക്കു മുമ്പ് കേസിലെ മറ്റൊരു പ്രതിയായ ടി.കെ.രജീഷിനും പരോള്‍ അനുവദിച്ചിരുന്നു.
ഈ കേസിലെ പ്രതികൾക്ക് തുടർച്ചയായി പരോൾ ലഭിക്കുന്നതിൽ അന്വേഷണം വേണമെന്നും ഹൈക്കോടതി പറഞ്ഞു.