കോട്ടയം: കേരള രാഷ്‌ട്രീയത്തിൽ സുധാകരഗ്രഹണം. ഇന്നലെ സിപിഎമ്മിനെ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനാണ് മുൾമുനയിൽ നിർത്തിയതെങ്കിൽ ഇന്നു കോൺഗ്രസ് പാർട്ടിയെ മുൻ കെപിസിസി പ്രസിഡന്‍റ് കൂടിയായ കെ. സുധാകരനാണ് മുൾമുനയിലാക്കിയിരിക്കുന്നത്. എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന ദേശീയ നേതൃത്വത്തിന്‍റെ തീരുമാനമാണ് കെ. സുധാകരനെ ചൊടിപ്പിച്ചത്.
ഡൽഹിയിലെ ഇന്നത്തെ ചർച്ചകൾക്കു നിൽക്കാതെ അദ്ദേഹം ഡൽഹിയിൽനിന്നു നാട്ടിലേക്കു മടങ്ങി. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കണമെന്ന താത്പര്യത്തിലായിരുന്നു സുധാകരൻ. എന്നാൽ, നിലവിൽ എംപിമാരായവർ മത്സരിക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിനുതീരെ താത്പര്യം ഇല്ലായിരുന്നു. ദേശീയ നേതൃത്വവും ഈ നിലപാടിനോടു യോജിച്ചതോടെയാണ് കെ.സുധാകരൻ ഇടഞ്ഞത്. സുധാകരനെ അനുനയിപ്പിക്കാൻ പല രീതിയിൽ നേതാക്കൾ ശ്രമിച്ചുവരുന്നതിനിടെയാണ് അദ്ദേഹം നാട്ടിലേക്കു മടങ്ങിയത്.
സീറ്റ് ചർച്ചകളുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ ഡൽഹിയിൽ ഉണ്ട്. മത്സരിക്കണമെന്നു നേരത്തെ താത്പര്യപ്പെട്ട അടൂർ പ്രകാശ് അടക്കമുള്ളവരുമായി ഇവർ സംസാരിച്ചിരുന്നു.
സീറ്റ് കിട്ടുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് സുധാകരൻ പിണങ്ങി നാട്ടിലേക്കു മടങ്ങിയത്. പ്രതിഷേധിച്ചാണോ മടക്കമെന്ന ചോദ്യത്തിനു കൃത്യമായ മറുപടി നൽകാനും അദ്ദേഹം തയാറായില്ല. ഇതിൽനിന്നു തന്നെ അദ്ദേഹം അസംതൃപ്തനാണെന്നു വ്യക്തമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സുധാകരൻ അടക്കം മൂന്ന് എംപിമാർ മത്സരിക്കണമെന്ന താത്പര്യത്തിൽത്തന്നെ നിൽക്കുകയാണെന്നാണ് സൂചന.
മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന് പാർട്ടിയുമായി പിണങ്ങി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സിപിഎമ്മിനുള്ളിലെ പ്രശ്നങ്ങള്‍ മൂലം പാര്‍ട്ടി അംഗത്വം പുതുക്കാതിരുന്ന സുധാകരന് ഇന്നലെ രാവിലെ 11 ന് പറവൂരിലെ വീട്ടില്‍ വിളിച്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.
എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് പ്രതീക്ഷിക്കുന്നെന്നും വികസനത്തിനൊപ്പവും വര്ഗീയതയ്ക്കെതിരേയുമായിരിക്കും തന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ വന്ന ഓരോ ആരോപണത്തിനും മറുപടി പറഞ്ഞു കൊണ്ടാണ് ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട പത്രസമ്മേളനം അദ്ദേഹം അവസാനിപ്പിച്ചത്.
“അയാള്‍ക്കെന്താ ഇനി വേണ്ടത്, രണ്ടുതവണ മന്ത്രിയായില്ലേ എംഎല്എയായില്ലേ ’’എന്ന് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ചോദിക്കുകയാണ്. അവര്‍ അണ് മാര്ക്സിയരാണ്. മരിക്കുന്നതുവരെ ലെനിന് റഷ്യയുടെ ഭരണാധികാരിയായിരുന്നില്ലേ. സ്റ്റാലിന് എങ്ങനെയായിരുന്നു?. മാവോയും കാസ്ട്രോയും അങ്ങനെ തന്നെയായിരുന്നു. ഇത്രയും കാലമിരുന്നില്ലേ, താഴെയിറങ്ങ് കെളവാ എന്ന് അവരോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? നിങ്ങള്‍ എത്ര തവണയായി എന്നതല്ല, എത്ര തവണയായാലും ഒരു കുഴപ്പവുമില്ല. ആ സ്ഥാനമുപയോഗിച്ച് നാട്ടുകാര്‍ക്ക് എന്തു ചെയ്തു എന്നതാണ് പ്രധാനം. രണ്ടുതവണയും മൂന്നു തവണയും മന്ത്രിമാരായവരില്ലേയെന്നും ജി. സുധാകരൻ ചോദിച്ചു.
സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച ജി.സുധാകരനെതിരേ കടുത്ത പ്രതിഷേധമാണ് സിപിഎം ഇന്നലെ മുതൽ ഉയർത്തുന്നത്. വർഗവഞ്ചകൻ എന്ന ബാനറും പോസ്റ്ററും സുധാകരന്‍റെ വീടിനു സമീപം തന്നെ സ്ഥാപിച്ചു. പ്രകടനവും നടത്തി. നേതാക്കൾ പലരും രൂക്ഷവിമർശനവുമായി രംഗത്തുവന്നു. ജി.സുധാകരനെ സിപിഎം കൈകാര്യംചെയ്ത രീതിയിൽ കെ.സുധാകരനെ കോൺഗ്രസ് കൈകാര്യംചെയ്യുമോ അതോ സുധാകരനു വഴങ്ങുമോയെന്ന ആകാംക്ഷയിലാണ് രാഷ്‌ട്രീയ വൃത്തങ്ങൾ.