എടക്കര: വഴിക്കടവ് ആനമറിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ ഒറ്റയാൻ വീട്ടുമറ്റത്തെ കിണർ തകർത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു. അനിയൻപറന്പത്ത് ഖദീജയുടെ വീട്ടുമുറ്റത്തെ കിണറിന്റെ മൂന്ന് റിംഗുകളാണ് കാട്ടാന തകർത്തത്.
ആനമറി പുളിക്കലകത്ത് അബ്ദുൾ അസീസ്, പുളിക്കലകത്ത് ജമീല, നെയ്വാതുക്കൽ പാത്തുമ്മ, ഈന്തൻകുഴിയൻ മുഹമ്മദലി, സഹോദരൻ യൂസുഫ് എന്നിവരുടെ വീടിനോട് ചേർന്നുള്ള കൃഷിയിടങ്ങളിലാണ് ഞായറാഴ്ച രാത്രിയോടെ ഒറ്റയാന്റെ അക്രമണമുണ്ടായത്.
ഫെൻസിംഗ് ഇല്ലാത്ത പ്രദേശത്തായിരുന്നു കാട്ടുകൊന്പന്റെ പരാക്രമം. പുളിക്കലകത്ത് അബ്ദുൾ അസീസിന്റെയും സഹോദരി ആമിനയുടെയും വീടിനോട് ചേർന്ന് കൃഷി ചെയ്ത കുലച്ച് മൂപ്പെത്താറായ നിരവധി വാഴകളും കമുകിൻ തൈകളും തെങ്ങിൻ തൈകളും പ്ലാവും ഒറ്റയാൻ നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഈ ഭാഗത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി വിളകൾ നശിപ്പിച്ചിരുന്നു.
വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് നൂറുക്കണക്കിന് കുടുംബങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. കാട്ടാനശല്യം ചെറുക്കാൻ ഈ മേഖലയിൽ ഫെൻസിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇല്ലാത്തത് പ്രദേശവാസികളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.