പരവൂർ: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയ പ്രതിവാര സ്പെഷൽ ട്രെയിനുകൾ സ്ഥിരം സർവീസ് ആക്കി റെയിൽവേ. ഇത് കൂടാതെ ചില ലോക്കൽ പാസഞ്ചർ ട്രെയിനുകളും സ്ഥിരം സർവീസ് ആക്കാനും അധികൃതർ തീരുമാനിച്ചു.
തിരുവനന്തപുരം നോര്‍ത്ത് - മംഗളൂരു ജംക്ഷൻ അന്ത്യോദയ എക്സ്പ്രസ്, കണ്ണൂര്‍ - കോഴിക്കോട് പ്രതിദിന പാസഞ്ചര്‍, പാലക്കാട് - കണ്ണൂര്‍ എക്സ്പ്രസ്, കൊല്ലം - എറണാകുളം ജംഗ്ഷൻ മെമു പാസഞ്ചര്‍, എറണാകുളം ജംഗ്ഷൻ - വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് സ്ഥിരം സർവീസായി അനുവദിച്ചത്.
മംഗളൂരു സെന്‍ട്രല്‍ - കോഴിക്കോട് എക്സ്പ്രസ് പാലക്കാട്ടേയ്ക്ക് നീട്ടാനും തീരുമാനിച്ചു.ട്രെയിന്‍ നമ്പര്‍ 16313 തിരുവനന്തപുരം നോര്‍ത്ത് - മംഗളൂരു ജംക്ഷൻ അന്ത്യോദയ എക്സ്പ്രസിന്റെ സ്ഥിരം സര്‍വീസ് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മാര്‍ച്ച് 16 മുതലും ട്രെയിന്‍ നമ്പര്‍ 16314 മംഗളൂരു ജംഗ്ഷൻ - തിരുവനന്തപുരം നോര്‍ത്ത് അന്ത്യോദയ എക്സ്പ്രസ് മംഗളൂരു ജംഗ്ഷനിൽ നിന്ന് മാര്‍ച്ച് 17 മുതലും ആരംഭിക്കും.
ട്രെയിന്‍ നമ്പര്‍ 56632 കണ്ണൂര്‍ - കോഴിക്കോട് പ്രതിദിന പാസഞ്ചറിന്റെ സ്ഥിരം സര്‍വീസ് കണ്ണൂരില്‍ നിന്ന് മാര്‍ച്ച് 17 മുതല്‍ ആരംഭിക്കും. ട്രെയിന്‍ നമ്പര്‍ 16611 പാലക്കാട് - കണ്ണൂര്‍ എക്സ്പ്രസിന്റെ സ്ഥിരം സര്‍വീസ് പാലക്കാട്ട്നിന്ന് മാര്‍ച്ച് 16 മുതല്‍ ആരംഭിക്കും. ട്രെയിന്‍ നമ്പര്‍ 66328 കൊല്ലം - എറണാകുളം ജംഗ്ഷൻ മെമു പാസഞ്ചര്‍, ട്രെയിന്‍ മാര്‍ച്ച് 16 മുതല്‍ സ്ഥിരം സർവീസായി ആരംഭിക്കും.
ശനി, ഞായർ ഒഴികെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ മെമു സർവീസ് നടത്തുക. ട്രെയിന്‍ നമ്പര്‍ 16363 എറണാകുളം ജംഗ്ഷൻ - വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസിന്റെ സ്ഥിരം സര്‍വീസ് എറണാകുളം ജംഗ്ഷനിൽ നിന്ന് മാര്‍ച്ച് 18 മുതലും ട്രെയിന്‍ നമ്പര്‍ 16364 വേളാങ്കണ്ണി - എറണാകുളം ജംഗ്ഷൻ പ്രതിവാര എക്സ്പ്രസ് വേളാങ്കണ്ണിയില്‍ നിന്ന് മാര്‍ച്ച് 19 മുതലുമാണ് സ്ഥിരം സർവീസായി ഓടിത്തുടങ്ങുന്നത്.
ട്രെയിന്‍ നമ്പര്‍ 16610 മംഗളൂരു സെന്‍ട്രല്‍ - കോഴിക്കോട് പ്രതിദിന എക്സ്പ്രസ് മാര്‍ച്ച് 16 മുതല്‍ പാലക്കാട്ടേക്ക് നീട്ടും. ഫറോക്ക്, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, കുറ്റിപ്പുറം, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാവും. മംഗളൂരു സെന്‍ട്രലിനും കോഴിക്കോടിനും ഇടയിലുള്ള സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.