തിരുവനന്തപുരം: കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാനത്തു ഭൂമി കൈമാറ്റച്ചെലവ് മൂന്നിരട്ടി വരെ ഉയർന്നു. ഭൂമി കൈമാറ്റത്തിനായി സർക്കാരിലേക്കു നൽകേണ്ട തുക മാത്രം ഭൂമിയുടെ വിലയുടെ 10 ശതമാനമാണ്. മറ്റു ചെലവുകൾ വേറെയും.
എൽഡിഎഫ് സർക്കാർ 2016ൽ അധികാരത്തിലെത്തുന്പോൾ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമായി സർക്കാരിലേക്ക് നൽകേണ്ടിയിരുന്നത് അഞ്ചു ശതമാനം തുക മാത്രമായിരുന്നു. ഇതാണ് പല ഘട്ടങ്ങളിലായി വർധിപ്പിച്ചത്.
ഭൂമിയുടെ ന്യായവില രണ്ടു തവണ ഉയർത്തി. കൂടാതെ ദേശീയ പാത, സംസ്ഥാന പാത, പൊതുമരാമത്ത് റോഡ്, പഞ്ചായത്ത് റോഡ്, ഇടവഴി എന്നിങ്ങനെയാക്കി പല സ്ലാബുകളാക്കി പുനഃക്രമീകരിച്ചു. ഇതോടെ ന്യായവിലയിൽ വീണ്ടും വർധനയുണ്ടായി. 2023ൽ ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചതു വഴി വീണ്ടും അഞ്ചു ശതമാനം അധിക തുക നൽകേണ്ട സാഹചര്യമായി.
ഭൂമി കൈമാറ്റത്തിലൂടെ 2016 കാലഘട്ടത്തിൽ 2500 കോടി രൂപയായിരുന്നു ഖജനാവിലേക്ക് എത്തിയിരുന്നതെങ്കിൽ 2021- 22 സാന്പത്തികവർഷം 4431 കോടിയായി ഉയർന്നു. ഇപ്പോഴത് 5300 കോടിയായി വർധിച്ചു.
മുൻകാലങ്ങളെ അപേക്ഷിച്ച് ഭൂമി കൈമാറ്റത്തിന്റെ അളവ് പൊതുവേ കുറഞ്ഞെങ്കിലും പലവിധത്തിലുള്ള വർധനകളിലൂടെ സർക്കാരിലേക്ക് എത്തേണ്ട തുകയിൽ വലിയ വർധന വരുത്താൻ സർക്കാരിനു കഴിഞ്ഞു.
അയൽസംസ്ഥാനങ്ങളിൽ ആശ്വാസം
അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഭൂമി കൈമാറ്റത്തിന് ചെലവേറെയാണ്. ഇവിടെ രജിസ്ട്രേഷൻ ഫീസിനത്തിൽ മാത്രം രണ്ടു ശതമാനം തുകയാണ് ഈടാക്കുന്നത്.
തമിഴ്നാട്ടിലും കർണാടകയിലുമൊക്കെ രജിസ്ട്രേഷൻ ഫീസായി ഒരു ശതമാനം തുക മാത്രമാണ് ഈടാക്കുന്നത്. സ്റ്റാംപ് ഡ്യൂട്ടിയായി കർണാടക രണ്ടു മുതൽ അഞ്ചു ശതമാനം വരെ ഈടാക്കുന്പോൾ, കേരളം ഇത് എട്ട് ശതമാനമാണ് ഈടാക്കുന്നത്.