കൊച്ചി: താൻ ഒരു ബിജെപി അനുഭാവിയാണെന്ന പ്രചാരണങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ട് സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖിൽ മാരാർ. തന്റെ രാഷ്ട്രീയ നിലപാടുകൾ പൂർണമായും ബിജെപിയുടേതല്ലെന്നും, ചില അടിസ്ഥാന കാര്യങ്ങളിൽ പാർട്ടിയുമായി വിയോജിപ്പുള്ളതിനാലാണ് നേരിട്ട് ബിജെപിയിൽ ചേരാത്തതെന്നും അഖിൽ മാരാർ വ്യക്തമാക്കി. ആശയപരമായി താൻ 70 ശതമാനം ബിജെപി ചിന്താഗതിക്കാരനാണ്.
ബിജെപിയുമായി ചില കാര്യങ്ങളിൽ യോജിക്കാൻ കഴിയാത്തതുകൊണ്ടാണ് ട്വന്റി 20 എന്ന ബദൽ രാഷ്ട്രീയം തെരഞ്ഞെടുത്തത്. വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കും മുൻഗണന നൽകുന്ന രാഷ്ട്രീയ ശൈലിയോടാണ് താത്പര്യമെന്നും അഖിൽ മാരാർ പറഞ്ഞു. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി താരം കഴിഞ്ഞ ദിവസം ട്വന്റി 20യിൽ ചേർന്നിരുന്നു.
വിവിധ വേദികളിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ 'സംഘി' എന്ന് വിളിച്ചുകൊണ്ട് വ്യക്തിപരമായി അധിക്ഷേപിക്കാറുണ്ടെന്നും എന്നാൽ തന്നെ ഇത്തരത്തിൽ പരിഹസിക്കുന്ന കോൺഗ്രസ് നേതൃത്വം തന്നെ തിരഞ്ഞടുപ്പിൽ മത്സരിക്കാൻ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും അഖിൽ മാരാർ വെളിപ്പെടുത്തി. സീറ്റ് നൽകാമെന്ന് കോൺഗ്രസ് നേതാക്കൾ ഉറപ്പുനൽകിയതിന്റെ വ്യക്തമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അഖിൽ മാരാർ അവകാശപ്പെട്ടു.