തിരുവനന്തപുരം: തിമിർത്തു പെയ്യുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം ഒരാഴ്ച പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 22 ശതമാനം അധികമഴ. ജൂണ്‍ ഒന്നു മുതൽ ഇന്നലെ വരെ 201.8 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് 245.4 മില്ലിമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
എട്ടു ജില്ലകളിൽ ഇതിനോടകം ശരാശരിക്കു മുകളിൽ മഴ ലഭിച്ചപ്പോൾ മറ്റു ജില്ലകൾ ശരാശരി തികച്ചു. എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഇന്നലെ വരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചതെന്നും വരും ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഞായറാഴ്ചയും ആലപ്പുഴ, എറണാകുളം ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത 24 മണിക്കൂർകൂടി കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.