കോട്ടയം: സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം വരുന്ന ഹോട്ടലുകളില്‍ നാല്പതിനായിരവും പാചക വാതക ക്ഷാമത്തെത്തുടര്‍ന്ന് അടച്ചതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്. വീടുകളില്‍ നിന്നും യാത്രയ്ക്കും ജോലിക്കും പോകുന്നവര്‍ പട്ടിണിയാകുമെന്ന സാഹചര്യമാണ്.
പരീക്ഷക്കാലം എത്തിയതോടെ ഹോസ്റ്റലുകളും മെസുകളും അടയും. ലേബര്‍ ക്യാമ്പുകളില്‍ ഇന്ധനമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളും നാടുവിടേണ്ടിവരും. ആശുപത്രി കാന്റീനുകള്‍ പൂട്ടിയാല്‍ രോഗികളും കൂട്ടിരിപ്പുകാരും ക്ലേശിക്കും.
ഹോട്ടല്‍ മേഖലയില്‍ ശുചീകരണം, ഹൗസ് കീപ്പിംഗ് വിഭാഗങ്ങളിലേറെയും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഹോട്ടലുകള്‍ പൂട്ടിയാല്‍ ഇവര്‍കൂടി മടങ്ങും. രാത്രികാല തട്ടുകളും വഴിയോര ചായക്കടകളും ബേക്കറി ചിപ്സ് സ്ഥാപനങ്ങളുമൊക്കെ അടയുകയാണ്. തട്ടുകടകള്‍ നിലച്ചതോടെ രാത്രിയാത്രക്കാരാണ് ഏറെ ദുരിതപ്പെടുന്നത്.
ഇരട്ടി വില നല്കിയാലും സിലിണ്ടര്‍ കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് ഹോട്ടലുടമകള്‍ പറഞ്ഞു. കരിഞ്ചന്തയില്‍ 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന് 4000 രൂപവരെയാണ് ഈടാക്കുന്നത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തിലെ ഹോട്ടല്‍ വ്യവസായ മേഖല പൂര്‍ണമായും സ്തംഭിക്കും. ഒപ്പം ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വരുമാനവും നിലയ്ക്കും.
വാതകക്ഷാമത്തിനൊപ്പം ഹോട്ടലുകളുടെ ചെലവും കൂടുകയാണ്. ഗ്യാസിനു പകരം ഇന്‍ഡക്ഷന്‍ കുക്കറുകള്‍, ഇന്‍ഡക്ഷന്‍ കോയിലുകള്‍, ഇലക്ട്രിക് കെറ്റിലുകള്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചതോടെ വൈദ്യുതി ചാര്‍ജ് കുതിച്ചുയരുന്നു. ഇതും വലിയ സാമ്പത്തികനഷ്ടമാണ് ഹോട്ടലുടമകള്‍ക്ക് ഉണ്ടാക്കുന്നത്.
പ്രതിസന്ധി രൂക്ഷമായതോടെ ബിരിയാണി, അല്‍ഫാം, ചിക്കന്‍, ബീഫ്, മട്ടണ്‍ വിഭവങ്ങള്‍ക്ക് 10-20 രൂപ നിരക്ക് കൂട്ടി. സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ പുതിയ ഹോട്ടലുകളില്‍ വിറകടുപ്പിന് സംവിധാനമില്ല. വിറകടുപ്പ് ഉപയോഗിക്കുന്ന ചെറുകിട ഹോട്ടലുകളും ചായക്കടകളും മാത്രമാണ് ഒരുവിധം പ്രവര്‍ത്തിക്കുന്നത്.
ഇവ പാചകം ചെയ്യുന്നതിന് ഇന്ധനം അധികം വേണ്ടിവരുമെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. മിക്ക ഹോട്ടലുകളിലും ചൈനീസ് വിഭവങ്ങളും ഊണും പൂര്‍ണമായി നിറുത്തി.
ഐഒസി, ബിപിസിഎല്‍ എന്നീ പ്രധാന കമ്പനികള്‍ വാണജ്യ സിലിണ്ടറുകള്‍ നിറയ്ക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ഉച്ചഭക്ഷണം തയാറാക്കാന്‍ പല സ്കൂളുകളിലും ഒന്നോ രണ്ടോ ദിവസംകൂടി മാത്രം ഉപയോഗിക്കാനുള്ള പാചകവാതകമേ കരുതലുള്ളൂ. ഈ മാസംകൂടി മാത്രമേ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കേണ്ടതുള്ളൂ എന്നതാണ് ആശ്വാസം.