മുംബൈ: രാജ്യത്തെ വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റീപ്പോ റേറ്റിൽ നിലവിൽ യാതൊരുവിധ മാറ്റവും വരുത്തേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
ധനനയ അവലോകന സമിതി യോഗത്തിന് ശേഷം ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് ഈ സുപ്രധാന പ്രഖ്യാപനം ചെയ്തത്. ഇതനുസരിച്ച് റീപ്പോ റേറ്റ് മുൻപത്തെപ്പോലെ 5.25 ശതമാനമായിത്തന്നെ തുടരും.
2025 ഡിസംബറിൽ 5.5 ശതമാനത്തിൽനിന്ന് 5.25 ശതമാനത്തിലേക്ക് മാറ്റിയശേഷം തുടർച്ചയായ നാലാം തവണയാണ് റിസർവ് ബാങ്ക് റീപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ ഒരേ നിലപാടിൽ മുന്നോട്ട് പോകുന്നത്.
മറ്റു പ്രധാന നിരക്കുകളായ എംഎസ്എഫ് 5.50 ഉം എസ്ഡിഎഫ് അഞ്ചും ശതമാനത്തിൽ തുടരും.
ജിഡിപി വളർച്ച ഈ വർഷം 6.6 ശതമാനമാകും. നേരത്തേ പ്രതീക്ഷിച്ചത് 6.9 ശതമാനമായിരുന്നു. ഒന്നാം പാദത്തിൽ 6.6, രണ്ടിൽ 6.3, മൂന്നിൽ 6.5, നാലാം പാദത്തിൽ 6.8 ശതമാനം എന്നിങ്ങനെയാകും വളർച്ച.
ചില്ലറ വിലക്കയറ്റം ഇക്കൊല്ലം 5.1 ശതമാനമാകും എന്നു റിസർവ് ബാങ്ക് വിലയിരുത്തുന്നു നേരത്തേ പ്രതീഷിച്ചത് 4.6 ശതമാനമായിരുന്നു.
വിലക്കയറ്റത്തോതു കൂടി വരികയാണെന്നു മൽഹോത്ര ചൂണ്ടിക്കാട്ടി. ഇന്ധനവില, വരൾച്ച ഭീഷണി തുടങ്ങിയവയാണു പ്രധാന കാരണങ്ങൾ.