ഡബ്ലിൻ: ബ്രിട്ടന്റെ ഭാഗമായ വടക്കൻ അയർലൻഡും സ്വതന്ത്ര അയർലൻഡും ഒന്നാകുന്നതു കാണാൻ ആഗ്രഹിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അയർലൻഡ് സന്ദർശിച്ച ട്രംപ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിനുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയായിരുന്നു വിവാദ പരാമർശം.
“പ്രശ്നമുണ്ടാക്കാൻ എനിക്കു താത്പര്യമില്ല. പക്ഷേ ഞാൻ പറയട്ടെ, അയർലൻഡുകൾ ഏകീകരിക്കുന്നതു കാണാൻ ഞാനിഷ്ടപ്പെടുന്നു. സ്വാഭാവികമായും അതു സംഭവിക്കപ്പെടും” - ട്രംപ് പറഞ്ഞു.
വടക്കൻ അയർലൻഡ് ബ്രിട്ടൻ വിടുന്നതു സംബന്ധിച്ച് ഹിത പരിശോധന നടത്താൻ ആലോചനയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേർനാം അടുത്തകാലത്തു പറഞ്ഞിരുന്നു. 1998ലെ ഗുഡ്ഫ്രൈഡേ ഉടന്പടി പ്രകാരം ഇത്തരമൊരു ഹിതപരിശോധന വേണമോ എന്നു നിശ്ചയിക്കാനുള്ള അധികാരം ബ്രിട്ടീഷ് സർക്കാരിനുണ്ട്. വടക്കൻ അയർലൻഡ് ബ്രിട്ടനിൽ തുടരണം എന്നുവാദിക്കുന്ന യൂണിയനിസ്റ്റുകളും ഐറിഷ് ദേശീയവാദികളും തമ്മിൽ മൂന്നു പതിറ്റാണ്ട് തുടർന്ന രക്തരൂക്ഷിത സംഘർഷം അവസാനിപ്പിച്ച ഉടന്പടിയാണിത്.
വടക്കൻ അയർലൻഡിലെ ഭൂരിഭാഗം പേരും ബ്രിട്ടനിൽ തുടരാൻ ഇഷ്ടപ്പെടുന്നു എന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്.