തേഞ്ഞിപ്പലം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം സ്വരാജിന് വേണ്ടി വോട്ടഭ്യർഥന നടത്തിയ കാലിക്കട്ട് സർവകലാശാല അസി. പ്രഫസർക്കെതിരേ കുറ്റപത്രം (മെമ്മോ ഓഫ് ചാർജസ്) പുറപ്പെടുവിച്ചു. അസി. പ്രഫസർ ഡോ. ശ്രീകല മുല്ലശേരിക്കാണ് സർവകലാശാല രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ കുറ്റപത്രം നൽകിയത്.
അടുത്തിടെ നടന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ സമയത്ത് ഇടത് സ്ഥാനാർഥി എം. സ്വരാജിന് വേണ്ടി ശ്രീകല വോട്ട് അഭ്യർഥിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതും അതിനായി സർവകലാശാലയുടെ ഔദ്യോഗിക റേഡിയോ ചാനലായ റേഡിയോ സിയുവിന്റെ ഉപകരണങ്ങളും സൗകര്യങ്ങളും ദുരുപയോഗം ചെയ്തെന്നും ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് നടപടി.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 1960-ലെ ചട്ടം 69 ലംഘിച്ചതായാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് സർക്കാർ ജീവനക്കാർക്ക് രാഷ്ട്രീയ പ്രചാരണത്തിൽ ഏർപ്പെടുന്നതിന് കർശന വിലക്കുണ്ടെന്നതാണ് ചട്ടം. യൂണിവേഴ്സിറ്റി അധ്യാപകർക്കും ഈ ചട്ടങ്ങൾ ബാധകമാണെന്നു കാലിക്കട്ട് യൂണിവേഴ്സിറ്റി ഫസ്റ്റ് സ്റ്റാറ്റ്യൂട്ട്, 1977-ലെ വ്യവസ്ഥകൾ പ്രകാരം വ്യക്തമാക്കിയിട്ടുണ്ട്.
വിഷയത്തിൽ നിരവധി പരാതികൾ ചാൻസലറുടെ ഓഫീസിൽ ലഭിച്ചതിനെ തുടർന്ന് സർവകലാശാല അധികൃതരോട് റിപ്പോർട്ട് തേടുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു. ശ്രീകല മുല്ലശേരി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ വൈസ് ചാൻസലർ സർവീസ് നിയമങ്ങൾ അനുസരിച്ച് ശിക്ഷാ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രവും ആരോപണപത്രവും നൽകാൻ ഉത്തരവിടുകയായിരുന്നു.
കുറ്റപത്രം ലഭിച്ച തീയതിയിൽ നിന്ന് 15 ദിവസത്തിനകം വിശദീകരണം നൽകണമെനാണ് നിർദേശം. ആവശ്യമെങ്കിൽ വ്യക്തിപരമായി വാദം കേൾക്കുന്നതിനും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിനും അവസരം നൽകിയിട്ടുണ്ട്.
എന്നാൽ രജിസ്ട്രാർ നൽകിയ കുറ്റപത്രത്തിനെതിരെയും ശ്രീകലയുടെ നടപടി ന്യായീകരിച്ചും സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.