Viral
ഉത്തർപ്രദേശിലെ ജൗൺപൂരിൽ പോലീസിന്റെ മാന്യതയെ തെരുവിൽ വലിച്ചിഴച്ച ഒരു വിചിത്രമായ മോഷണവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ടവർ തന്നെ നിയമം കൈയ്യിലെടുത്തപ്പോൾ അത് സേനയ്ക്ക് വലിയ നാണക്കേടായി മാറി.
ലൈൻ ബസാർ മേഖലയിലെ ജെ.സി ജംഗ്ഷന് സമീപമുള്ള ഒരു പ്രമുഖ മൊബൈൽ ഷോറൂമിൽ ഫെബ്രുവരി ഏഴിന് ശനിയാഴ്ച ഉച്ചയ്ക്കാണ് സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവം അരങ്ങേറിയത്.
യൂണിഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സിവിൽ പോലീസ് കോൺസ്റ്റബിൾമാർ സാധാരണ ഉപഭോക്താക്കളെപ്പോലെ കടയിലേക്ക് പ്രവേശിച്ചു.
വിൽപനക്കാരിയോട് ഐഫോണിന്റെ ഏറ്റവും പുതിയ മോഡലുകൾ കാണിച്ചുതരാൻ ആവശ്യപ്പെട്ട ഇവർ ഏകദേശം 20 മിനിറ്റോളം വിവിധ ഫോണുകൾ പരിശോധിക്കുകയും ജീവനക്കാരുമായി സംസാരത്തിൽ ഏർപ്പെടുകയും ചെയ്തു.
എന്നാൽ ഫോണുകളൊന്നും ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് ഇവർ കടയിൽ നിന്നിറങ്ങി. ഉടമ ശിവം നടത്തിയ പരിശോധനയിലാണ് 162000 രൂപ വിലമതിക്കുന്ന ഐഫോൺ 15 പ്രോ മാക്സ് കൗണ്ടറിൽ നിന്നും അപ്രത്യക്ഷമായത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഉടമ കണ്ടത്. വിലകൂടിയ പുതിയ ഫോൺ കൈക്കലാക്കിയ പോലീസുകാരൻ, ആരും പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ തന്റെ പക്കലുണ്ടായിരുന്ന പഴയ ഐഫോൺ 13 പ്രോ അവിടെ വെച്ച് കടന്നു കളയുകയായിരുന്നു.
പോലീസുകാർ തന്നെയായതിനാൽ തിരിച്ചറിയാനായി ഉടമ ഈ ദൃശ്യങ്ങൾ തന്റെ വാട്സ്ആപ്പ് കൂട്ടായ്മകളിൽ പങ്കുവെച്ചു. നിമിഷങ്ങൾക്കുള്ളിൽ തന്നെ മോഷണം നടത്തിയത് ധനഞ്ജയ് ബിന്ദ്, മിഥിലേഷ് യാദവ് എന്നീ കോൺസ്റ്റബിൾമാരാണെന്ന് വ്യക്തമായി.
ഈ തെളിവുകളുമായി ഉടമ ഉടൻ തന്നെ സിറ്റി എസ്പി ആയുഷ് ശ്രീവാസ്തവയെ സമീപിച്ച് പരാതി നൽകി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥർ ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ ഫോൺ കണ്ടെത്താനും അത് ഉടമയ്ക്ക് തിരികെ നൽകാനും സാധിച്ചു. കുറ്റക്കാരായ രണ്ട് കോൺസ്റ്റബിൾമാരെയും സർവീസിൽ നിന്നും ഉടൻ സസ്പെൻഡ് ചെയ്തതായും ഇവർക്കെതിരെ കർശനമായ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും എസ്പി സ്ഥിരീകരിച്ചു.
പ്രതികളിലൊരാൾ മുൻപ് ഈ ഷോറൂമിന് മുകളിലുള്ള ഡിജിറ്റൽ ലൈബ്രറിയിൽ പഠിക്കാൻ വരാറുണ്ടായിരുന്നെന്നും ആ പരിചയം വെച്ചാണ് കടയിലെ സുരക്ഷാ ക്രമീകരണങ്ങൾ മറികടക്കാൻ ശ്രമിച്ചതെന്നും പിന്നീട് വ്യക്തമായി.
Viral
സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാൻ വേണ്ടി സാഹസിക പ്രകടനങ്ങളും വിചിത്രമായ പ്രവർത്തികളും കാട്ടിക്കൂട്ടുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി ഉത്തർപ്രദേശ് പോലീസ്.
ആഗ്രയിൽ പൊതുഗതാഗതം തടസപ്പെടുത്തി റീൽസ് ചിത്രീകരിച്ച രണ്ട് യുവാക്കൾക്കെതിരെ പോലീസ് ഇപ്പോൾ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്.
വഴിയിൽ ഓടിക്കൊണ്ടിരുന്ന ബസ് തടഞ്ഞുനിർത്തി അതിന് മുന്നിൽ പുഷ്-അപ് എടുത്ത യുവാവിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്.
റോഡിന് നടുവിൽ ബസ് തടഞ്ഞ യുവാവ് അതിന് മുന്നിൽ വ്യായാമം ചെയ്യുകയും കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇത് മൊബൈലിൽ പകർത്തുകയുമായിരുന്നു.
ഈ സമയമത്രയും ബസ് ഡ്രൈവർക്കും മറ്റ് യാത്രക്കാർക്കും റോഡിൽ കാത്തുനിൽക്കേണ്ടി വന്നു. മറ്റ് വാഹനങ്ങളുടെ യാത്രയ്ക്കും ഇത് തടസമുണ്ടാക്കി.
പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പ്രവണതകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യുപി പോലീസ് അന്വേഷണം ആരംഭിക്കുകയും യുവാക്കളെ കണ്ടെത്തുകയുമായിരുന്നു.
ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും പൊതുശല്യം ഉണ്ടാക്കിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ഈ വീഡിയോ പങ്കുവെച്ചുകൊണ്ട്, ഇത്തരം പ്രവർത്തികൾ ഗുരുതരമായ നിയമനടപടികൾ ക്ഷണിച്ചുവരുത്തുമെന്ന് പോലീസ് പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.
വൈറലാകാൻ വേണ്ടി സ്വന്തം ജീവനോ മറ്റുള്ളവരുടെ സുരക്ഷയോ പണയപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പോലീസ് വ്യക്തമാക്കി.
National
മീററ്റ്: യുപി മീററ്റിൽ യുവാവിനെ വെടിയുതിർത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും പിടിയിലായി. കൊല്ലപ്പെട്ട രാഹുലിന്റെ ഭാര്യയും കാമുകൻ അജയ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അജയ്യും രാഹുലിന്റെ ഭാര്യ അഞ്ജലിയും തമ്മിലുള്ള ബന്ധം പുറത്തായതിനെ തുടർന്നായിരുന്നു കൊലപാതകം. ദേഹത്ത് മൂന്ന് തവണ വെടിയേറ്റ നിലയിലായിരുന്നു രാഹുലിന്റെ മൃതദേഹം കൃഷിയിടത്ത് കാണപ്പെട്ടത്.
കവർച്ചസംഘം കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മൊഴിയെടുക്കാൻ വിളിക്കുന്പോൾ അഞ്ജലി സ്ഥലത്തില്ലാതിരുന്നതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അജയ്യുമായുള്ള യുവതിയുടെ ബന്ധം കണ്ടെത്തുന്നത്.
രാഹുലിന്റെ മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ ഒളിവിൽ പോയ ഇരുവരെയും കണ്ടെത്തി ചോദ്യം ചെയ്തതോടെ അജയ് കുറ്റസമ്മതം നടത്തി. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.