ടൊറന്റോ: കാനഡയിലെ മാർഖാമിൽ താമസിക്കുന്ന എട്ടുവയസ്സുകാരനായ ഇന്ത്യൻ വംശജൻ വിയൂഹൻ സയൂറൻ നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് വന്യജീവി സാന്നിധ്യം അറിയാനും സംരക്ഷിക്കാനുമായി പ്രത്യേക മൊബൈൽ ആപ്പ് വികസിപ്പിച്ചു.
'അർബൻ വൈൽഡ് വാച്ച്' (Urban Wild Watch) എന്ന് പേരിട്ടിരിക്കുന്ന ഈ സൗജന്യ ആപ്പിലൂടെ വന്യമൃഗങ്ങളെ കാണുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് പരസ്പരം പങ്കുവെക്കാനാകും.
കാനഡയിലെയും യുഎസിലെയും നഗരപ്രദേശങ്ങളിൽ കരടി, കൊയോട്ട്, കുറുക്കൻ, മാൻ തുടങ്ങിയ മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്. ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകുന്നതോടൊപ്പം വന്യമൃഗങ്ങളെ ഉപദ്രവിക്കാതിരിക്കാനും ലക്ഷ്യമിട്ടാണ് വിയൂഹൻ ഈ ആപ്പ് രൂപകൽപ്പന ചെയ്തത്.
വന്യമൃഗങ്ങളെ കണ്ട സ്ഥലം കൃത്യമായി കാണിക്കുന്നതിന് പകരം ആ പ്രദേശം മാത്രമാണ് ആപ്പിൽ കാണിക്കുക. സോഷ്യൽ മീഡിയയിൽ ഫോട്ടോ എടുക്കാനായി ആളുകൾ മൃഗങ്ങൾക്ക് ചുറ്റും തടഞ്ഞുകൂടുന്നത് മൃഗങ്ങളെ ഭയപ്പെടുത്തുമെന്നും അത് അപകടത്തിന് കാരണമാകുമെന്നും മനസ്സിലാക്കിയാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയത്.
പരിക്കേറ്റതോ ഒറ്റപ്പെട്ടുപോയതോ ആയ വന്യമൃഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആപ്പിലൂടെ അറിയിക്കാം. കൂടാതെ, വന്യമൃഗങ്ങളുടെ മുന്നിൽ പെട്ടാൽ എങ്ങനെ സുരക്ഷിതമായി പെരുമാറണമെന്ന മാർഗനിർദ്ദേശങ്ങളും ആപ്പിൽ ലഭ്യമാണ്.
പരമ്പരാഗതമായി കോഡിംഗ് പഠിക്കുന്നതിന് പകരം അത്യാധുനിക എഐ ടൂളുകൾ ഉപയോഗിച്ചാണ് വിയൂഹൻ ആപ്പ് വികസിപ്പിച്ചത്. ആശയങ്ങൾ ഏകോപിപ്പിക്കാൻ 'ക്ലോഡ്' എന്ന എഐ ടൂളും, ലളിതമായ നിർദ്ദേശങ്ങളെ ആപ്പായി മാറ്റാൻ 'ലൗവബിൾ' എന്ന പ്ലാറ്റ്ഫോമും ഉപയോഗിച്ചു.
ജൂൺ 5ന് പുറത്തിറങ്ങിയ ആപ്പിൽ ജൂലൈ മാസത്തോടെ കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നുമായി 150ലധികം വന്യജീവി സാന്നിധ്യങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞു. ആധുനിക സാങ്കേതികവിദ്യ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മനുഷ്യർക്കും വന്യമൃഗങ്ങൾക്കും സുരക്ഷിതമായി ജീവിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.