കരുങ്കല്‍/വെള്ളറട: കന്യാകുമാരി ജില്ലയിലെ കരുങ്കല്‍ ബത്ലഹേം സ്വകാര്യ നഴ്സിംഗ് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി മരിച്ചു.
വെള്ളറട കത്തിപാറ പിഎഎന്‍ ഹൗസ് നിവാസില്‍ അനില്‍രാജ് -സോണി ദന്പതികളുടെ മകൾ അന്‍സിജി (21) ആണ് മരിച്ചത്. മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനിയായിരുന്നു അന്‍സിജി.
കഴിഞ്ഞ 14ന് കോളജില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. വിദ്യാര്‍ഥികള്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ച് ഫോണ്‍ കൊണ്ടുവന്നുവെന്ന് ആരോപിച്ച് കോളജ് പ്രിന്‍സിപ്പല്‍, അന്‍സിജിയെ മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് ശകാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായും ഇതില്‍ മനംനൊന്ത അന്‍സിജി കോളജിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നവെന്നും പറയപ്പെടുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പളിനും മാനേജ്മെന്റിനുമെതിരെ കരുങ്കല്‍ പോലീസ് കേസെടുത്തു.