കണ്ണൂർ: സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ സംബന്ധിച്ചുള്ള നടപടികൾ നിയമക്കുരുക്കിലായതു സംസ്ഥാനത്തെ ട്രഷറികളുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നു. ഈ വർഷം ഏപ്രിൽ 30 മുതൽ വിരമിക്കലിനെത്തുടർന്നുണ്ടായ ഒഴിവുകളിലേക്ക് ഉള്ള നിയമനങ്ങളാണു നിയമനടപടികളിൽപെട്ട് നീണ്ടു പോകുന്നത്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടർമാരടക്കം സുപ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഈ നിയമനങ്ങളിൽ അനിശ്ചിതത്വം നേരിട്ടതോടെ ഇവർക്കു തൊട്ടുതാഴെയായുള്ള ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും സ്തംഭിച്ചു. ഏഴ് ജില്ലാ ട്രഷറി ഓഫീസർമാർ, ഏഴ് അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസർമാർ, ഇതിനു താഴെയായുള്ള 30 സബ് ട്രഷറി ഓഫീസർമാർ, 46 ജൂനിയർ സൂപ്രണ്ടുമാർ എന്നീ തസ്തികകളിലേക്കുള്ള നിയമനമാണ് അനിശ്ചിതത്വത്തിലായത്.
നിയമനങ്ങളുമായി ബന്ധപ്പെട്ട് ചിലർ നൽകിയ കേസുകളാണു കീഴുദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം നീണ്ടുപോകാൻ ഇടയാക്കുന്നത്. നിയമന നടപടികൾ നീണ്ടുപോയാൽ അർഹമായ സ്ഥാനക്കയറ്റം ലഭിക്കാതെ പലരും സർവീസിൽനിന്നു വിരമിക്കേണ്ടി വരുന്ന സാഹചര്യവും ഉണ്ടാകും.
പുതിയ സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ ഏപ്രിൽ, മേയ് മാസങ്ങളിലെ വിരമിക്കലിനെത്തുടർന്ന് സ്ഥലം മാറ്റ പട്ടിക തയാറാക്കിയിരുന്നു. ഇതിനെതിരേ പ്രതിപക്ഷ സർവീസ് സംഘടനാ ജീവനക്കാർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ(കെഎടി) നിന്ന് സ്റ്റേ നേടിയിരുന്നു. ജില്ലാ ട്രഷറി ഓഫീസ ർ, ട്രഷറി ഓഫീസർ, സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട് തുടങ്ങിയവരുടെ നിയമനങ്ങളു മായി ബന്ധപ്പെട്ടുള്ളതായിരുന്നു പട്ടിക. കംപ്യൂട്ടറിൽനിന്നു സ്ഥലംമാറ്റ പട്ടികയുടെ സ്ക്രീൻ ഷോട്ട് ഹാജരാക്കിയായിരുന്നു സ്റ്റേ ഉത്തരവ് നേടിയത്.
ട്രഷറി ഡയറക്ടറുടെ ഒത്താശയോടെയാണു പട്ടിക ചോർത്തിയതെന്നു ഭരണപക്ഷ സർവീസ് സംഘടനകളുടെ ആരോപണം. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പിലാണ് ഇത്തരമൊരു ഗുരുതരാവസ്ഥ നേരിട്ടത്. ട്രഷറി പോലുള്ള അതീവ സുരക്ഷയോടുകൂടി പ്രവർത്തിക്കുന്ന വകുപ്പുകളിലെ ഫയലുകൾ ചോർത്തുന്നതു ഗുരുതര ചട്ടലംഘനമാണെന്നിരിക്കേ ഇതു സംബന്ധിച്ചുള്ള അന്വേഷണവും എങ്ങുമെത്തിയിട്ടില്ല.