കറുകച്ചാൽ: രൂപമാറ്റം വരുത്തി പടക്കം പൊട്ടുന്ന ശബ്ദം മുഴക്കുന്ന കാറിൽ അഭ്യാസം നടത്തിയ പതിനേഴുകാരനെ പൊലിസ് പൊക്കി. കാറിന്റെ ഉടമയായ പത്തനാട് സ്വദേശിയായ അമ്മയ്ക്കെതിരേ കറുകച്ചാൽ പൊലി സ്് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിൽ എട്ടരയോടെ നെടുംകുന്നത്ത് കാറുമായെത്തി ജനങ്ങളിൽ ഭീതി പരത്തി ശബ്ദം പുറപ്പെടുവിച്ച് കാർ പായിക്കുകയായിരുന്നു. നാട്ടുകാർ പൊലി സിനെ വിവരം അറിയിച്ചു.
തുടർന്ന് പൊലിസ്് എത്തിയപ്പോൾ പതിനേഴുകാരൻ മുളയംവേലി റോഡിലൂടെ കാറുമായി പാഞ്ഞു. ഏറെ ദൂരം പിന്തുടർന്നാണ് കാർ പിടികൂടിയതെന്ന് എസ്ഐ ടി.എസ്. ജയകൃഷ്ണൻ പറഞ്ഞു. മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ 12 നിയമവിരുദ്ധ രൂപമാറ്റങ്ങൾ കാറിൽ കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരേ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ പ്രത്യേക റിപ്പോർട്ട് സമർപ്പിക്കും. ആർസി റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചശേഷം വാഹനം കോടതിയിൽ ഹാജരാക്കുമെന്ന് കറുകച്ചാൽ പൊലിസ് പറഞ്ഞു.