തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ പോലീസ് കേസെടുത്തു. ചാമ്പ്യൻസ് ട്രേഡേഴ്സെന്ന സ്ഥാപന ഉടമ പ്രവീൺ ജിത്തിനെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. 72542 രൂപ വില വരുന്ന ഭക്ഷ്യസാധനങ്ങളാണ് കിറ്റുകളിൽ ഉണ്ടായിരുന്നതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായ പി. ബാബുമോന്റെ നിർദ്ദേശപ്രകാരമാണ് കേസ്. കിറ്റ് വിവാദത്തിൽ കേസെടുക്കാൻ ചാവക്കാട് മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയതിനു പിന്നാലെയാണ് വാടാനപ്പള്ളി പോലീസ് കേസെടുത്തിരിക്കുന്നത്.
വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റ് തയാറാക്കിയെന്നാണ് യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപന്റ പരാതി. ഒരുപകൽ നീണ്ട പ്രതിഷേധങ്ങളുണ്ടായിട്ടും കിറ്റ് വിവാദത്തിൽ പോലീസ് വേണ്ട നടപടി എടുത്തില്ലെന്നാണ് കോൺഗ്രസ് വാദം.
തൃശൂര്‍ ഒളരിക്കരയില്‍ കിറ്റ് വിതരണം ചെയ്തതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തിരുന്നു. ബിജെപി പ്രാദേശിക നേതാവായ രാധാകൃഷ്ണനാണ് ഈ കേസിലെ പ്രതി.