കോട്ടയം: പോലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച സ്പേസ് (സ്ക്രാപ് പ്രൊസസിംഗ് ഫോര്‍ ഏരിയ ക്ളീന്അപ് ആന്‍ഡ് എന്‍ഹാന്‍സ്മെന്റ്) പദ്ധതി നടപ്പിലാക്കാന്‍ പോലീസുകാര്‍ ഏറെ ബുദ്ധിമുട്ടും.
ഭൂരിഭാഗം പോലീസ് സ്റ്റേഷനുകളിലും ഉദ്യോഗസ്ഥര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ് ടിച്ചാണു കേസുകളില്‍ പിടികൂടി സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത്. ചില പോലീസ് സ്റ്റേഷനുകളോടു ചേര്‍ന്നു ദേശീയ, സംസ്ഥാന പാതയോരങ്ങളിലും വാഹനങ്ങള്‍ തുരുമ്പെടുത്തു കിടന്നു വലിയ പാരിസ്ഥിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ കണക്കെടുപ്പു സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പറയുമ്പോഴും ഇതു പോലീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ചടത്തോളം ശ്രമകരമായ ജോലിയാണ്. നിശ്ചിത കാലയളവിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്, നമ്പര്‍, എന്ജിന് നമ്പര്‍ എന്നിവ ശേഖരിച്ചു വിവരങ്ങള്‍ കണ്ടെത്താമെങ്കിലും പഴക്കം കുടുതലുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുക ബുദ്ധിമുട്ടാണ്.
കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ എല്ലാം തന്നെ ഏതെങ്കിലും ഒരു കേസില്‍ ഉള്‍പ്പെട്ടതാണ്. കേസ് കഴിയാതെയോ കോടതിയില്‍ നിന്ന് ഉത്തരവ് ലഭിക്കാതെയോ വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ സാധ്യമല്ല. കേരള പോലീസ് ആക്ട് പ്രകാരം ജില്ലാ പോലീസ് ചീഫുമാര്‍ ഈ വാഹനങ്ങള്‍ കേസ് കഴിഞ്ഞിട്ടും അതിന്റെ ഉടമസ്ഥര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ അവര്‍ക്കു നോട്ടീസ് അയച്ചു വാഹനം വേണ്ട എന്നെഴുതി വാങ്ങിക്കണം.
തുടര്‍ന്നു പോലീസ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ ബന്ധപ്പെട്ടു വാഹനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വച്ചു വാലുവേഷന് സര്‍ട്ടിഫിക്കറ്റ് വാങ്ങി വിലയിട്ടശേഷം റിപ്പോര്‍ട്ട് സഹിതം ജില്ലാ പോലീസ് ചീഫുമാര്‍ക്കു നല്കിയാല് മാത്രമേ വാഹനങ്ങള്‍ ലേലം ചെയ്തു നല്കാന് സാധിക്കു. ലേലം ചെയ്തു ലഭിക്കുന്ന തുക ട്രഷറിയിൽ അടയ്ക്കണം. ഇതാണ് ഇപ്പോഴത്തെ നടപടി ക്രമം. ഇതു ഞൊടിയിടയില്‍ നടക്കാനുള്ള സാധ്യത വിരളമാണ്.
2000ത്തിനുശേഷം ചില പോലീസ് സ്റ്റേഷനുകള്‍ മാറ്റുകയോ പുതുക്കി നിര്‍മിക്കുകയോ ചെയ്തതിന്റെ ഭാഗമായി ഓരോ ജില്ലയിലും കെട്ടിക്കിടക്കുന്ന ഇത്തരം വാഹനങ്ങള്‍ സ്ഥല സൗകര്യമുള്ള ഒരു പോലീസ് സ്റ്റേഷനിലെ ഡംപിംഗ് യാര്‍ഡിലേക്കു മാറ്റിയിരുന്നു. ജെസിബി ഉപയോഗിച്ചു വാഹനങ്ങള്‍ കംപ്രസ് ചെയ്തു ടിപ്പറുകളില്‍ കയറ്റി ഡംപിംഗ് യാര്‍ഡില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഈ വാഹനങ്ങളുടെ യാതൊരു വിവരങ്ങളും ലഭ്യമല്ലാത്ത സാഹചര്യമാണ്.