തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘർഷത്തിനിടെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു. ഇതോടെ സംഭവത്തിൽ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. തീവെപ്പിൽ ഗുരുതരമായി പൊള്ളലേറ്റ വെമ്പായം സ്വദേശി നവാസ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന അനീഷിന് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ബാറിലെ എ.സി ഹാളിലായിരുന്നു കേസിനാസ്പദമായ സംഭവം. എട്ടോളം പേർ അടങ്ങുന്ന സംഘത്തിനൊപ്പം ഇരുന്ന് മദ്യപിച്ച അനീഷ് പിന്നീട് ഇവരുമായി വാക്കുതർക്കത്തിലും ചെറിയ രീതിയിലുള്ള പിടിവലിയിലും ഏർപ്പെടുകയായിരുന്നു.
തുടർന്ന് പുറത്തേക്ക് പോയ അനീഷ് സമീപത്തെ പമ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങി അരമണിക്കൂറിന് ശേഷം തിരിച്ചെത്തി. തുടർന്നുണ്ടായ പിടിവലിക്കിടെ മറ്റുള്ളവരുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിനിടെ അനീഷിന്റെ ശരീരത്തിലേക്കും തീ പടർന്നുപിടിച്ചു. 30-ഓളം പേരുണ്ടായിരുന്ന ഹാളിൽ പെട്ടെന്ന് തീ പടർന്നതോടെ ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. തുടര്‍ന്ന് ഫയർഫോഴ്സ് എത്തിയാണ് സോഫയിലും മറ്റും പടർന്ന തീ അണച്ചത്.
സംഭവത്തിൽ പൊള്ളലേറ്റ ശ്യാം, റിയാസ്, അരുൺ, നൗഫൽ എന്നിവർ നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വെമ്പായം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.