ന്യൂഡൽഹി: അയ്യപ്പന്റെ യഥാർഥ ഭക്തരായ സ്ത്രീകൾ 50 വയസ് തികയുന്നതുവരെ ദർശനത്തിനായി കാത്തിരിക്കുമെന്നു വാക്കാൽ അഭിപ്രായപ്പെട്ട് സുപ്രീംകോടതി.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിപുലമായ ഭരണഘടനാചോദ്യങ്ങൾ പരിഗണിക്കുന്ന ഒന്‍പതംഗ ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ബി.വി. നാഗരത്നയുടേതാണു പരാമർശം.
10നും 50നും ഇടയിൽ പ്രായമുള്ള യഥാർഥ ഭക്തരായ സ്ത്രീകൾ ഇത്തരം നിയന്ത്രണങ്ങൾ സ്വയം പാലിച്ച് മാറിനിൽക്കാറുണ്ടെന്നും 50 വയസിനുശേഷം അവർ ശബരിമലയ്ക്കു പോകുമെന്നും വാദത്തിനിടയിൽ ജസ്റ്റീസ് നാഗരത്ന പറഞ്ഞു.
മതപരമായ പൊതുവിശ്വാസത്തിനെതിരേ ഓരോ വ്യക്തികളും ഉന്നയിക്കുന്ന അവകാശവാദം അംഗീകരിക്കപ്പെട്ടാൽ അത് അപകടകരമായ പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്ന് ബെഞ്ചിലെ മറ്റൊരംഗം എം.എം. സുന്ദരേഷ് ചൂണ്ടിക്കാട്ടി.
ശബരിമലയിൽ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദമാണ് സുപ്രീംകോടതിയിൽ ഇന്നലെ നടന്നത്. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നിടത്ത് കോടതിക്ക് ഇടപെടേണ്ടിവരുമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിംഗ് വാദിച്ചു.
അയിത്തം, അശുദ്ധി തുടങ്ങിയ സങ്കല്പങ്ങളുടെ അടിസ്ഥാനത്തിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ജെയ്സിംഗ് ചൂണ്ടിക്കാട്ടി. 2018ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ പ്രവേശിച്ച കനക ദുർഗ, ബിന്ദു അമ്മിണി തുടങ്ങിയവർക്കുവേണ്ടിയാണ് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് ഹാജരായത്.
സംസ്ഥാനസർക്കാരിന്റെ വാദം ഇന്നലെയും നടന്നില്ല. അടുത്തയാഴ്ചയായിരിക്കും സംസ്ഥാനസർക്കാരിന്റെ വാദം നടക്കുക.