വിശുദ്ധ എസ്തപ്പാനോസിന്റെ രക്തസാക്ഷിത്വം അതീവ ഭക്തിനിർഭരമാണ്. സുവിശേഷത്തെ പ്രതി അപ്പസ്തോലന്മാർ അല്ലാത്ത വിശ്വാസിയുടെ ആദ്യത്തെ രക്തസാക്ഷിത്വമാണ് വിശുദ്ധ എസ്തപ്പാനോസിന്റെത്.
വിശുദ്ധ സ്റ്റീഫൻ രക്ഷാകരമായ ചരിത്രം കൈമാറുന്പോൾ അതു സ്വീകരിക്കാൻ താത്പര്യമില്ലാത്തവർ കോപാക്രാന്തരായി അവനെ കല്ലെറിഞ്ഞു കൊല്ലുന്നതാണ് മുഹൂർത്തം. കല്ല് വന്നു അവന്റെ നെഞ്ചും അവന്റെ തലയും തുളച്ചും പൊട്ടിച്ചും അവന്റെ പ്രാണൻ പിടയുന്ന സമയം അവൻ മുകളിലേക്കു നോക്കും.
അപ്പ.പ്രവ.7:55. "എന്നാൽ, അവൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, സ്വർഗത്തിലേക്കു നോക്കി ദൈവത്തിന്റെ മഹത്വം ദർശിച്ചു: ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നിൽക്കുന്നതും കണ്ടു'. അപ്പോൾ എസ്തപ്പാനോസ് പറയുന്നു: പിതാവേ, ഈ തെറ്റുകൾ അവരുടെ മേൽ ആരോപിക്കരുത്. അവരോട് ക്ഷമിക്കണമേ.
പുനരുത്ഥാനത്തിന്റെ ഏറ്റവും വലിയ സന്ദേശം എല്ലാവരോടും ക്ഷമിക്കുക എന്നതാണ്. അതു സ്നേഹത്തിന്റെ മൂർധന്യമാണ്. സ്നേഹം സത്യമാകുന്നത് ഇവിടെയാണ്. ക്രിസ്തു ലോകത്തിനു നൽകിയ പുതിയ സംസ്കാരം സ്നേഹത്തിന്റെ സത്യമായ ഒരു വേർഷനാണ്. കാരണം ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വാക്കാണ് സ്നേഹം. പക്ഷേ, സത്യമായ സ്നേഹത്തെ, കളങ്കവും കലർപ്പും ഇല്ലാത്ത ഒരു സ്നേഹത്തെ, ദ്രോഹിക്കുന്നവരെപ്പോലും ആശീർവദിക്കുന്ന ഒരു സ്നേഹത്തെ, ഒരു മൂല്യവ്യവസ്ഥിതിയെ ലോകത്തിനു കൈമാറിയതാണ് ക്രിസ്തുവിന്റെയും സുവിശേഷത്തിന്റെയും വിജയം.
►കാണാതെ വിശ്വാസം◄
കുറച്ചുകൂടി സൗഹൃദമുള്ള ഒരിടമായി ഭൂമിയെ മാറ്റിയതിൽ ക്രിസ്തു വിജയിച്ചു എന്നുള്ളതാണ് ക്രിസ്തുവിന്റെ ശിഷ്യനായ എസ്തപ്പാനോസിന്റെ മരണത്തിൽനിന്നു മനസിലാകുന്നത്. എസ്തപ്പാനോസ് മുകളിലേക്കു നോക്കുന്പോൾ സ്വർഗം തുറന്നിരിക്കുന്നതു കാണുന്നുണ്ട്. അവിടെ പിതാവിനെ കാണുന്നുണ്ട്. പിതാവിന്റെ വലതുഭാഗത്തു പുത്രനെ കാണുന്നുണ്ട്.
പക്ഷേ, ക്രിസ്തു പിരിയുന്പോൾ പറയുന്നത് ഇതൊന്നും കാണാതെ വിശ്വസിക്കുന്നവരാണ് ഭാഗ്യവാന്മാരെന്നാണ്. ഇതൊന്നും കാണാതെയാണ് ഈശോ മരിച്ചത്. അതാണ് ക്രിസ്തുവിന്റെ മരണത്തെ എസ്തപ്പാനോസിന്റെ മരണത്തേക്കാൾ മൂല്യമുള്ളതാക്കുന്നത്. ആ സഹനത്തിന്റെ നിമിഷങ്ങളിൽ ദൈവത്തിന്റെ ഒരു അടയാളവും ഇല്ലാതിരുന്നിട്ടും ദൈവത്തിൽ വിശ്വസിച്ചു ആത്മാവിനെ സമർപ്പിക്കുന്ന ഈശോ ലോകത്തെ ജയിച്ചവനാണ്.
അവൻ ഇനിയും ജയിച്ചുകൊണ്ടേയിരിക്കും. എന്നിലൂടെ, നിന്നിലൂടെ, എല്ലാവരിലൂമൂടെ.. തലമുറകളോളം.